നിപ്പയുടെ ഉറവിടം തേടി പ്രത്യേക സംഘം തൃശൂരിലേക്ക്; 86 പേർ നിരീക്ഷണത്തിൽ

Mail This Article
തിരുവനന്തപുരം ∙ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പ്, വെറ്ററിനറി സര്‍വകലാശാല, വനം, വന്യജീവി വകുപ്പ് എന്നിവരോട് രോഗബാധയുടെ ഉറവിടം കണ്ടെത്താനും വ്യാപനം തടയാനുമുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. മൃഗസംരക്ഷണ വകുപ്പിന്‍റെയും വെറ്ററിനറി സര്‍വകലാശാലയുടെയും പ്രത്യേക സംഘം രോഗബാധിതനായ വിദ്യാര്‍ഥി തൃശൂരിൽ താമസിച്ചിരുന്ന സ്ഥലങ്ങള്‍ ഉടൻ സന്ദര്‍ശിക്കും.
രോഗബാധിതനായ വ്യക്തി താമസിച്ചിരുന്ന സ്ഥലങ്ങളിലെ മൃഗങ്ങള്‍, പക്ഷികള്‍ എന്നിവയെ പ്രത്യേകം നിരീക്ഷിക്കേണ്ടതുണ്ട്. സുല്‍ത്താൻ ബത്തേരിയിലുള്ള വന്യജീവി വകുപ്പിന്‍റെ ലാബ് സജ്ജമാക്കാൻ മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു നിര്‍ദേശം നല്‍കി. എറണാകുളം ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഒാഫിസിൽ പ്രത്യേക സെൽ പ്രവര്‍ത്തനം ആരംഭിച്ചു.
86 പേർ നിരീക്ഷണത്തിൽ
കേരളത്തിൽ നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ തൃശൂര്‍, എറണാകുളം, കൊല്ലം ജില്ലകളിലായി 86 പേര്‍ നിരീക്ഷണത്തിലാണ്. തൃശൂരില്‍ 27, എറണാകുളത്ത് 56, കൊല്ലത്ത് മൂന്നു പേരുമാണ് നിരീക്ഷണത്തിലുള്ളത്. തൃശൂരില്‍ 17 പുരുഷന്മാരും 10 സ്ത്രീകളുമാണ് നിരീക്ഷണത്തിൽ. ഒരാള്‍ക്ക് നേരിയ പനിയുണ്ട്. വിദ്യാർഥിക്കൊപ്പം പരിശീലന പരിപാടിയിൽ പങ്കെടുത്ത മൂന്നു പേരാണ് കൊല്ലത്തു നിരീക്ഷണത്തിലുള്ളത്.
ഇവരിൽ ആർക്കും പനിയോ മറ്റു ലക്ഷണങ്ങളോയില്ലെന്നു ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. എങ്കിലും വീടിനു പുറത്തേക്കിറങ്ങരുതെന്ന നിർദേശം നൽകിയിട്ടുണ്ട്. കൊല്ലം ജില്ലാ ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലും ഐസൊലേഷൻ വാർഡുകൾ തയാറാണെന്നും ജില്ലാ മെഡിക്കൽ ഓഫിസർ വി.വി.ഷെർലി അറിയിച്ചു.
ജില്ലാ ആശുപത്രിയിലും മെഡിക്കൽ കോളജിലും ഐസലേഷന്‍ വാര്‍ഡുകൾ തുറന്നു. കണ്‍ട്രോള്‍ റൂം നമ്പരുകള്‍: തൃശൂര്‍: 0487–2320466, 2325329, ഡല്‍ഹി: 011– 23978046. കോട്ടയം: 0481–2304110, ദിശ ഹെല്‍പ് ലൈന്‍: 1056
Englsih Summary: Veterinary team to Thrissur to find Nipah virus source