ADVERTISEMENT

ചണ്ഡിഗഡ്∙ കോൺഗ്രസ്‌ വിട്ട കിരൺ ചൗധരിയും മകൾ ശ്രുതി ചൗധരിയും ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ സാന്നിധ്യത്തിലാണു ബിജെപി അംഗത്വം സ്വീകരിച്ചത്. ‘‘ഈ തീരുമാനമെടുക്കുന്നതിനു കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. 2047 ആകുമ്പോഴേക്കും ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന പ്രതിജ്ഞയെടുത്തിരിക്കുകയാണു പ്രധാനമന്ത്രി. ലോകത്തിന് മുന്നിൽ ഇന്ത്യ തിളങ്ങുമെന്ന് നല്ല ഉറപ്പുണ്ട്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ജനക്ഷേമ പരിപാടികളാണു മൂന്നാം തവണയും അവരെ അധികാരത്തിലെത്തിച്ചത്’’– അംഗത്വം സ്വീകരിച്ച ശേഷം കിരൺ പറഞ്ഞു.

രാജ്യത്തിന്റെ ക്ഷേമത്തിനും ഇന്ത്യ ലോകത്തിനു മുന്നിൽ അഭിമാനത്തോടെ നിൽക്കുന്നതിനും വേണ്ടി ചരിത്രപരമായ തീരുമാനങ്ങളെടുക്കുന്ന പ്രധാനമന്ത്രിയാണ് തന്റെ പ്രചോദനം എന്നായിരുന്നു ശ്രുതി ചൗധരി പറഞ്ഞത്. ഹരിയാന കോൺഗ്രസിൽ വ്യക്തിപരമായ താൽപര്യങ്ങൾക്കാണു മുൻഗണന നൽകുന്നതെന്നും തന്നെപ്പോലുള്ള സത്യസന്ധരായ ആളുകളുടെ ശബ്ദത്തിന് അവിടെ ഇടമില്ലെന്നും ചൂണ്ടിക്കാട്ടിയാണു കോൺഗ്രസിൽനിന്ന് കിരൺ രാജിവച്ചത്. ശ്രുതിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭിവാനി മഹേന്ദ്രഗഡിൽ കോൺഗ്രസ് സീറ്റ് നൽകാത്തതിലും കിരൺ അതൃപ്തയായിരുന്നു.

‘‘കോൺഗ്രസിന്റെ അർപ്പണബോധമുള്ള പ്രവർത്തകയായിരുന്നു ഞാൻ. എന്റെ ജീവിതം കോൺഗ്രസിന് സമർപ്പിച്ചു. പക്ഷേ കുറച്ചു വർഷങ്ങളായി ഹരിയാന കോൺഗ്രസ് വ്യക്തികേന്ദ്രീകൃത പാർട്ടിയായി മാറുന്നത് ഞാൻ കണ്ടു. എന്റെ പ്രവർത്തകർക്ക് തുല്യനീതി ലഭിക്കുന്നതിന് വേണ്ടിയാണ് ഞാൻ ഈ ചുവട് എടുക്കുന്നത്’’–കിരൺ ചൗധരി പറഞ്ഞു. മുൻ ഹരിയാന മുഖ്യമന്ത്രി ബൻസി ലാലിന്റെ മരുമകളാണ് കിരൺ ചൗധരി. ഭിവാനിയിലെ തോഷം മണ്ഡലത്തിലെ എംഎൽഎയായിരുന്നു. കോൺഗ്രസിന്റെ ഹരിയാന യൂണിറ്റ് വർക്കിങ് പ്രസിഡന്റ് ആയിരുന്നു ശ്രുതി ചൗധരി.

English Summary:

Haryana Congress leaders Kiran Choudhary and daughter Shruti joined bjp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com