ADVERTISEMENT

ചെന്നൈ ∙ മനുഷ്യരാശിയെ കാർന്നു തിന്നുന്ന അപകടകാരി തന്നെയാണ് ലഹരിമരുന്നെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. തമിഴ്നാട്ടിൽ പടർന്നു പിടിക്കുന്ന ലഹരിമാഫിയയെ കുറിച്ച് നിരവധി തവണ മുൻപ് വാർത്തകൾ വന്നിട്ടുണ്ടെങ്കിലും ആ ചർച്ചകൾക്ക് കൂടുതൽ ചൂട് പകരുകയാണ് ദളപതി വിജയ്. പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ മികച്ച വിജയം നേടിയ കുട്ടികളെ ആദരിക്കാനായി സംഘടിപ്പിച്ച പരിപാടിയിലാണ് സംസ്ഥാനത്ത് വേരു പടർത്തുന്ന ലഹരിമാഫിയയെ കുറിച്ച് വിജയ് കുട്ടികൾക്ക് മുന്നറിയിപ്പു നൽകിയത്.

സിന്തറ്റിക് ലഹരിമരുന്ന് മാഫിയകളുടെ കേന്ദ്രമായി തമിഴ്നാട് മാറുന്നതിനെപ്പറ്റി ദേശീയ അന്വേഷണ ഏജൻസി എൻഐഎ) നടത്തിയ അന്വേഷണത്തിൽ നിരവധി വിവരങ്ങളാണ് ലഭിച്ചത്. ഇതിൽ പ്രധാനമായിരുന്നു കറാച്ചിയിൽനിന്നും അഫ്ഗാനിസ്ഥാനിൽനിന്നും ശ്രീലങ്കയിലേക്ക് ഹെറോയിൻ കടത്തുന്ന രാജ്യാന്തര ലഹരിമരുന്ന് സംഘങ്ങളെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ലഹരിമരുന്ന് ഇന്ത്യയിലേക്കു കടത്താനുള്ള വഴിയായി തമിഴ്നാടിനെ ലഹരിമാഫിയ ഉപയോഗിക്കുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

ഈ വർഷം മാർച്ചിൽ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ജാഫർ സാദിഖ് എന്ന മുൻ ഡിഎംകെ നേതാവിനെ അറസ്റ്റ് ചെയ്തിരുന്നു. 2,000 കോടി രൂപയുടെ ലഹരി ഇടപാട് നടത്തിയ കേസിലാണ്, ലഹരിമാഫിയ സംഘത്തിന്റെ തലവനെന്ന് എൻഐഎ വിശേഷിപ്പിക്കുന്ന ജാഫർ സാദിഖിന്റെ അറസ്റ്റ്. ഇന്ത്യ, ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നിവിടങ്ങളിലായി വ്യാപിച്ചിരുന്ന ലഹരി മാഫിയ സംഘത്തിനെയാണ് ഇതുവഴി അന്വേഷണ സംഘത്തിന് പൂട്ടാനായത്. ഇതിന് പുറമെ 25,000 കോടി രൂപയുടെ വൻ ലഹരി ശേഖരം കൊച്ചി തീരത്തു പിടിച്ചെടുത്ത സംഭവവും ഉണ്ടായി. ഇതിന് പിന്നിൽ പാക്കിസ്ഥാനിലെ ഹാജി സലീം ​ഗ്രൂപ്പാണെന്ന് എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതും വിരൽ ചൂണ്ടുന്നത് തമിഴ്നാട് കേന്ദ്രീകരിച്ച് വളരുന്ന ലഹരി മാഫിയ സം​​ഘങ്ങളിലേക്കു തന്നെ.

നോ ടു ഡ്രഗ്സ് ക്യാംപെയ്ന് തമിഴ്നാട്ടിൽ തുടക്കം കുറിച്ചത് അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനി സാമിയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു പ്രചാരണമെങ്കിലും ജനങ്ങൾക്കിടയിലേക്ക് വേണ്ട വിധം വിഷയത്തെ എത്തിക്കാൻ ഇപിഎസിന് കഴിഞ്ഞിരുന്നില്ല. എന്നാൽ കുറച്ചു ദിവസങ്ങൾക്ക് മുൻപ് തമിഴ്നാട് ​ഗവർണർ ആർ.എൻ.രവി തന്നെ സംസ്ഥാനത്ത് വ്യാപിക്കുന്ന ലഹരിമാഫിയയെ കുറിച്ച് ആശങ്ക പങ്കുവച്ചു. ലഹരിമാഫിയയ്ക്കെതിരെ യോജിച്ച പോരാട്ടം വേണമെന്നും രാഷ്ട്രീയ വേർതിരിവില്ലാതെ എല്ലാവരും മുന്നോട്ടു വരണമെന്നുമായിരുന്നു ലോക ലഹരി വിരുദ്ധ ദിനത്തിൽ ഗവർണറുടെ ആവശ്യം.

ഇപ്പോഴിതാ രാഷ്ട്രീയ പ്രവേശനത്തിനു പിന്നാലെ നടത്തിയ ആദ്യ പൊതുപരിപാടിയിൽത്തന്നെ ദളപതി വിജയും ലഹരിമാഫിയക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ലഹരിമാഫിയയിൽനിന്ന് അകലം പാലിക്കാനായി കുട്ടികളെ ഉപദേശിച്ച താരം, സേ നോ ടു ‍ഡ്ര​ഗ്സ്, സേ നോ ടു ടെംമ്പററി പ്ലഷേഴ്സ് എന്ന് കുട്ടികളെ കൊണ്ട് പ്രതി‍ജ്ഞയും എടുപ്പിച്ചു. ദളപതിയുടെ വാക്കുകൾ പുതുതലമുറയെ സ്വാധീനിച്ചാൽ ലഹരിവിരുദ്ധ പോരാട്ടത്തിൽ തമിഴ്നാടിന്റെ പുതിയ ചുവടുവയ്പാകും അത്.

English Summary:

Actor Vijay Against Drug Mafia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com