ADVERTISEMENT

കാസർകോട്∙ ഷിരൂർ കുന്നിൽ മണ്ണിടിഞ്ഞു കാണാതായ അർജുന്റെ ലോറിയുടെ ജിപിഎസ് അപകടം നടന്ന് ഏകദേശം പരമാവധി 19 മിനിറ്റ് വരെ മാത്രമാണു പ്രവർത്തിച്ചതെന്നു സൂചന. അപകടം നടന്ന് രണ്ടു ദിവസം കഴിഞ്ഞും ജിപിഎസ് പ്രവർത്തിച്ചുവെന്നും എൻജിൻ ഓൺ ആയി എന്നുമുള്ള വാദം തെറ്റാണെന്ന് ഇതോടെ വ്യക്തമായി. ലോറി മണ്ണിടിച്ചിലിൽപ്പെട്ട് അപകടം സംഭവിച്ചതിനു രണ്ടു ദിവസം കഴിഞ്ഞും ലോറിയുടെ എൻജിൻ ഓൺ ആയി എന്ന രീതിയിൽ വന്ന വാർത്തകൾ തെറ്റാണെന്നു മനോരമ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണു ലോറിയുടെ ജിപിഎസ് സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ മനോരമയ്ക്ക് ലഭിച്ചത്.

ജിപിഎസ് ലൊക്കേഷൻ അവസാനമായി പ്രവർത്തിച്ചത് ജൂലൈ 16ന് രാവിലെ 8.49ന്. 8.30നാണു മണ്ണിടിച്ചിലുണ്ടായത് എന്നാണു നേരത്ത വന്ന റിപ്പോർട്ടുകൾ. ഈ സമയത്തിൽ ചെറിയ വ്യത്യാസം ഉണ്ടാവാം. എങ്കിലും ഇതുപ്രകാരം മണ്ണിടിച്ചിലുണ്ടായി ഏകദേശം 19 മിനിറ്റുകൾക്കകം ലോറിയുടെ ജിപിഎസ് പ്രവർത്തനരഹിതമായി. അർജുന്റെ ലോറിയുടെ ലൊക്കേഷൻ അവസാനമായി ജിപിഎസിൽ കാണിക്കുന്നത് ഷിരൂരിൽ തന്നെയാണ്. വണ്ടി ഷിരൂരിൽ ഓഫ്‌ലൈനായി എന്നു സൂചിപ്പിക്കുന്ന റെ‍ഡ് സിഗ്‌നലാണ് ജിപിഎസ് മാപ്പിൽ അതിനുശേഷം കാണിക്കുന്നത്.

കെഎ 15എ 7427 എന്ന റജിസ്ട്രേഷനുള്ള സാഗർ കോയ ടിംബേഴ്‌സ് ലോറിയാണ് അർജുൻ ഓടിച്ചിരുന്നത്. സംഭവ ദിവസം അർജുൻ 181 കിലോമീറ്റർ വാഹനമോടിച്ചിട്ടുണ്ട്. ആകെ 6 മണിക്കൂർ 30 മിനിറ്റ് യാത്രാ സമയം. അങ്ങനെയെങ്കിൽ അർജുൻ യാത്ര ആരംഭിച്ചത് പുലർച്ചെ 2ന് ആയിരിക്കണം. മണിക്കൂറിൽ പരമാവധി  74 കി.മീ. വരെ വേഗതയിലാണ് വാഹനം ഓടിച്ചത്. പല ഘട്ടങ്ങളിലായി ഒരു മണിക്കൂർ 15 മിനിറ്റ് വണ്ടി ഓൺ ചെയ്തു വച്ചു വിശ്രമിച്ചതായും കാണാം. ഇതിൽ ഏറ്റവും കൂടുതൽ വിശ്രമിച്ച സമയം 14 മിനിറ്റ് 25 സെക്കൻഡാണ്. ഇതു  ചിലപ്പോൾ മണ്ണിടിച്ചിലുണ്ടായ ഷിരൂരിലെ ധാബ(ചായക്കട)യ്ക്കു സമീപം ആവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അങ്ങനെ എങ്കിൽ 8.15നാവും അർജുനും ലോറിയും അപകടം നടന്ന സ്ഥലത്ത് എത്തിയിട്ടുണ്ടാവുക. 

വണ്ടി ഓഫ് ചെയ്ത് കിടന്നുറങ്ങിയപ്പോൾ മണ്ണിടിച്ചിലുണ്ടാവാനും വണ്ടി തകർന്ന് പവർ ഓഫ് ആയതുമാവാം ജിപിഎസ് കട്ട് ആവാൻ കാരണം. ലോറി ഉടമ ജിപിഎസ് ലൊക്കേഷൻ ആപ്പിൽ നോക്കിയാണു വണ്ടി അപകടത്തിൽപ്പെട്ടതെന്നു കണ്ടെത്തിയത്. ലഭ്യമായ രേഖകൾ പ്രകാരം അപകട സമയത്ത് പുകുതിയിലറെ ഇന്ധനവും ഓയിലും വണ്ടിയുടെ ടാങ്കിലുണ്ടായിരുന്നു.

English Summary:

Arjun's Lorry GPS Active for Only 19 Minutes Post-Accident, New Evidence Shows

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com