ADVERTISEMENT

ന്യൂഡൽഹി ∙ ആന എഴുന്നള്ളിപ്പ് സംബന്ധിച്ച കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. നിലവിലെ ചട്ടങ്ങൾ പാലിച്ചു ദേവസ്വങ്ങൾക്ക് ആന എഴുന്നള്ളിക്കാം. ദേവസ്വങ്ങൾക്ക് അനുകൂലമാണു കോടതി ഉത്തരവ്. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളാണു സുപ്രീംകോടതിയെ സമീപിച്ചത്. എഴുന്നള്ളിപ്പിന് ആനകൾ തമ്മിൽ 3 മീറ്റർ ദൂരപരിധി പാലിക്കണം, തീവെട്ടികളിൽനിന്ന് 5 മീറ്റർ ദൂരപരിധി ഉറപ്പാക്കണം, ആനകളുടെ 8 മീറ്റർ അകലെ മാത്രമേ ജനങ്ങളെ നിർത്താവൂ എന്നിവയുൾപ്പെടെ ഹൈക്കോടതി ഒട്ടേറെ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.

ഹൈക്കോടതി ഉത്തരവ് പ്രായോഗികമാണെന്നു തോന്നുന്നില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി. ശൂന്യതയിൽനിന്ന് ഉത്തരവിറക്കാനാകില്ലെന്നും ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി. സർക്കാരിനും ആന ഉടമകളുടെ സംഘടനകൾക്കും കോടതി നോട്ടിസ് അയച്ചു. ആചാരങ്ങളും ആനകളുടെ സംരക്ഷണവും ഒരുമിച്ചു കൊണ്ടുപോകണമെന്നാണു വിധിയിലൂടെ ഉദ്ദേശിക്കുന്നതെന്നു കോടതി പറഞ്ഞു. എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട നിലവിലെ നിയമങ്ങൾക്കു വിരുദ്ധമാണു ഹൈക്കോടതി നിർദേശം. വർഷങ്ങളായി എഴുന്നള്ളിപ്പ് നടക്കുന്നുണ്ട്. എഴുന്നള്ളിപ്പിന്റെ ഉത്തരവാദിത്തം ദേവസ്വങ്ങൾക്കായിരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

വർഷങ്ങളായി നടക്കുന്ന ആചാരമാണെന്നും ചട്ടങ്ങൾ പാലിച്ചാണ് എഴുന്നള്ളിപ്പ് നടത്തുന്നതെന്നും ദേവസ്വം അഭിഭാഷകർ ചൂണ്ടിക്കാട്ടി. സർക്കാർ നിയമങ്ങൾക്കു വിരുദ്ധമാണു ഹൈക്കോടതി നിർദേശം. ഈ നിർദേശങ്ങളിൽ പലതും അപ്രായോഗികമാണെന്നും ദേവസ്വങ്ങൾ ചൂണ്ടിക്കാട്ടി. മൃഗസംരക്ഷണ സംഘടനകളും ആന എഴുന്നള്ളിപ്പിനെതിരെ കോടതിയെ സമീപിച്ചിരുന്നു. അവരുടെ വാദങ്ങൾ കോടതി തള്ളി. കോടതി തീരുമാനത്തെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ സ്വാഗതം ചെയ്തു. 

English Summary:

Kerala Elephant Processions: Elephant processions in Kerala can continue under existing rules following a Supreme Court stay order. The High Court's stricter guidelines, including distance mandates between elephants and spectators, have been temporarily suspended.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com