‘ഭാര്യയുടെയും മകന്റെയും കടത്തെപ്പറ്റി അറിയില്ല, അഫാനോട് പറഞ്ഞിട്ടില്ല; വിദേശത്ത് 4 മാസം ഒളിവിൽ’

Mail This Article
തിരുവനന്തപുരം ∙ ഭാര്യയ്‌ക്കും മകനും സാമ്പത്തിക ബാധ്യതയുള്ളതിനെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്ന്, വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദുൽ റഹീം. സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതിനാൽ 4 മാസമായി വിദേശത്ത് ഒളിവിലായിരുന്നെന്നും റഹീം പൊലീസിനു മൊഴി നൽകി. സ്ഥിരമായി നാട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നില്ല. അടുത്ത സമയത്ത് നാട്ടിൽ നടന്നതിനെ കുറിച്ചൊന്നും അറിയില്ല. സാമ്പത്തിക ബുദ്ധിമുട്ട് മകനെ അറിയിച്ചിരുന്നില്ല എന്നുമാണു റഹീമിന്റെ മൊഴി.
അഫാനെതിരെ അമ്മ ഷെമീന ഇതുവരെയും മൊഴിനൽകിയിട്ടില്ല. കട്ടിലിൽ നിന്ന് വീണാണ് തനിക്ക് പരുക്ക് പറ്റിയതെന്നാണ് മജിസ്ട്രേറ്റിനു നൽകിയ മൊഴിയിൽ അമ്മ ആവർത്തിച്ചത്. 45 മിനിറ്റാണ് ആശുപത്രിയിൽ വച്ച് മൊഴി രേഖപ്പെടുത്തിയത്. ഷെമീന ചിട്ടി നടത്തിയും പണം നഷ്ടമായെന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം. സാമ്പത്തിക ഞെരുക്കം പരിഹരിക്കാനാണ് ഷെമീന ചിട്ടി നടത്തിയത്. കൊല്ലപ്പെട്ട ലത്തീഫിന്റെ ഭാര്യ ഷാഹിദക്ക് ചിട്ടി കിട്ടി. പക്ഷേ പണം നൽകിയില്ല. ഇതേ ചൊല്ലി ലത്തീഫും അഫാനും തമ്മിൽ തർക്കമുണ്ടായി.
അഫാൻ മോശമായി സംസാരിച്ചതായി ലത്തീഫ് അടുത്ത ബന്ധുക്കളോടും പറഞ്ഞു. ലത്തീഫിന്റെ ഭാര്യ ഷാഹിദയെ ലക്ഷ്യമിട്ടിരുന്നില്ലെന്ന് അഫാൻ നേരത്തേ പൊലീസിനു മൊഴി നൽകിയിരുന്നു. തലയ്ക്കടിയേറ്റ് ലത്തീഫ് നിലത്തു വീണപ്പോൾ അടുക്കളയിൽനിന്ന് ഓടിവന്ന ഷാഹിദ നിലവിളിക്കാൻ ശ്രമിച്ചപ്പോഴാണ് തലയ്ക്കടിച്ച് വീഴ്ത്തിയതെന്നും അഫാൻ പൊലീസിനു മൊഴി നല്‍കിയിരുന്നു.