നവീൻ ബാബുവിന്റെ ഭാര്യ ഹാജരാക്കിയ രേഖകൾ ദിവ്യയ്ക്ക് കൈമാറണം; നിർദേശവുമായി ഹൈക്കോടതി

Mail This Article
കൊച്ചി ∙ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യ കെ. മഞ്ജുഷ ഹൈക്കോടതിയിൽ ഹാജരാക്കിയ രേഖകൾ കേസിലെ കുറ്റാരോപിത പി.പി. ദിവ്യയ്ക്ക് കൈമാറാൻ ഹൈക്കോടതി നിർദേശം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മഞ്‍ജുഷ ഹർജിക്കൊപ്പം നൽകിയ രേഖകളാണ് കൈമാറേണ്ടത്. സാക്ഷ്യപ്പെടുത്തിയ രേഖകൾ കൈമാറാൻ റജിസ്ട്രിക്ക് ജസ്റ്റിസ് കൗസർ എടപ്പഗത്ത് നിർദേശം നൽകി. ദിവ്യ നൽകിയ ഉപഹർജിയിലാണ് നടപടി. നേരത്തെ കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും നിരസിച്ചിരുന്നു.
നരഹത്യ സാധ്യത മുൻനിർത്തി നിലവിൽ കേസ് അന്വേഷിക്കുന്ന സംഘം അന്വേഷണം നടത്തുന്നില്ലെന്നും നവീൻ ബാബുവിന്റെ മരണം ആത്മഹത്യയാണെന്ന തീരുമാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) എന്നുമായിരുന്നു മഞ്ജുഷ സമർപ്പിച്ച അപ്പീലിൽ പറഞ്ഞിരുന്നത്. കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണോ എന്നത് എസ്ഐടി അന്വേഷിക്കുന്നില്ല. നിലവിലെ അന്വേഷണം തെറ്റായ ദിശയിലാണെന്നും അന്വേഷണം സിബിഐയെ ഏൽപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
ഫലപ്രദമായ അന്വേഷണം നടത്തുന്നില്ലെന്നും പ്രതി ചേർക്കപ്പെട്ട പി.പി. ദിവ്യയ്ക്ക് ഉന്നത സ്വാധീനമുണ്ടെന്നും അപ്പീലിൽ ആരോപിച്ചിരുന്നു. വസ്തുതകൾ ശരിയായി വിശകലനം ചെയ്യാതെയാണു സിംഗിൾ ബെഞ്ച് ഹർജി തള്ളിയതെന്നും അപ്പീലിൽ പറഞ്ഞിരുന്നു. എന്നാൽ നരഹത്യ സാധ്യത അടക്കം അന്വേഷിക്കാൻ തയാറാണെന്ന സർക്കാർ വാദം അംഗീകരിച്ചു കൊണ്ട് ജസ്റ്റിസുമാരായ പി.ബി.സുരേഷ് കുമാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരുടെ ഡിവിഷൻ ബെഞ്ച് അപ്പീൽ തള്ളുകയായിരുന്നു.