‘കേന്ദ്രം എല്ലാം നൽകി, കിട്ടിയില്ലെന്ന് പറയുന്നത് ഭാഷ മനസിലാകാത്തതുകൊണ്ട് ’; സമരവേദിയിൽ വീണ്ടും സുരേഷ് ഗോപി

Mail This Article
തിരുവനന്തപുരം ∙ ഓണറേറിയം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന ആശാ പ്രവർത്തകർക്ക് പിന്തുണയുമായി സമരവേദിയിൽ വീണ്ടും സുരേഷ് ഗോപി. ആശാ വർക്കർമാർക്ക് കേന്ദ്രം നൽകാനുള്ളതെല്ലാം നൽകിയെന്ന് സുരേഷ് ഗോപി പറഞ്ഞു. കേന്ദ്ര സർക്കാർ പ്രവർത്തകരുടെ വേതനം കൂട്ടുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സന്ദർശനം.
‘‘കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ പാർലമെന്റിൽ പറഞ്ഞതെല്ലാം സത്യം. സഭയിൽ കള്ളം പറയാൻ സാധിക്കില്ല. ഭാഷ മനസിലാകാത്തതിനാലാണ് കേന്ദ്ര വിഹിതം കിട്ടിയില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറയുന്നത്. യൂട്ടിലിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഇനി കിട്ടാനുള്ള തുക നൽകും’’ – സുരേഷ് ഗോപി പറഞ്ഞു.
കേന്ദ്രം അനുവദിച്ച തുക സംസ്ഥാന സർക്കാർ വകമാറ്റി ചെലവഴിച്ചോ എന്ന ചോദ്യത്തിനു, മാധ്യമങ്ങൾ അന്വേഷിച്ച് കണ്ടുപിടിക്കൂ എന്നായിരുന്നു മറുപടി. എന്നാൽ ആശാ വർക്കർമാർക്ക് നൽകാനുള്ള പണം കേന്ദ്രം നൽകിയെന്ന വാദം സംസ്ഥാനം തള്ളി. 2023–24 സാമ്പത്തിക വർഷത്തിൽ കോബ്രാൻഡിങിന്റെ പേരിൽ പണം തടഞ്ഞുവച്ചു. 636.88 കോടി കിട്ടിയില്ലെന്ന് പറഞ്ഞ മന്ത്രി വീണാ ജോർജ് യൂട്ടിലിറ്റി സർട്ടിഫിക്കറ്റ് നിയമസഭയിൽ വച്ചു.