‘പെൻഷൻ കൊടുത്താൽ മുടിയുമെന്നു പറയരുത്; രാജീവ് ചന്ദ്രശേഖറിന്റെ വരവ് പല പുതിയ കാര്യങ്ങളുടെയും സൂചന’

Mail This Article
ആലപ്പുഴ ∙ കേരളത്തിൽ ജാതിയും മതവും നോക്കി വോട്ടു ചെയ്യുന്ന രീതി അവസാനിപ്പിക്കണമെന്നു മുതിർന്ന സിപിഎം നേതാവും മുൻമന്ത്രിയുമായ ജി.സുധാകരൻ. പുന്നപ്ര-വയലാർ സമരനായകനും മുൻമന്ത്രിയുമായ ടി.വി.തോമസിന്‍റെ ചരമവാർഷികാചരണത്തിന്‍റെ ഭാഗമായി ആലപ്പുഴ ജെൻഡർ പാർക്കിൽ സിപിഐ സംഘടിപ്പിച്ച കയർ വ്യവസായ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയക്കാർ സമുദായ സംഘടനകളുടെ പിറകേ നടക്കരുത്. സമുദായ സംഘടനകളുടെ പിന്തുണയില്ലാതെ കേരളത്തിൽ ജീവിക്കാൻ പറ്റുന്നില്ലെങ്കിൽ പിന്നെ ആത്മഹത്യ ചെയ്യുന്നതാണു നല്ലത്. സമുദായവും മതവും അവരുടെ ജോലിയാണു ചെയ്യുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റായി ആർഎസ‌്എസ് അംഗമല്ലാത്ത രാജീവ് ചന്ദ്രശേഖറിനെ കേരളത്തിൽ എന്തിനാണു കൊണ്ടുവന്നതെന്നു പലർക്കും മനസ്സിലായിട്ടില്ല. പല പുതിയ കാര്യങ്ങളും സംഭവിക്കാൻ പോകുന്നുവെന്ന സൂചനയാണിത്.
ജനങ്ങളെ ആകർഷിക്കാൻ കഴിഞ്ഞാൽ മാത്രമേ നിലനിൽക്കൂവെന്ന് ആർഎസ്എസും ബിജെപിയും വരെ മനസ്സിലാക്കി. ജനങ്ങളെ ആകർഷിച്ച കമ്യൂണിസ്റ്റുകാരും ഇടതുപക്ഷകാരും പണ്ടേ ഇതു മനസ്സിലാക്കിയപ്പോഴാണു കോൺഗ്രസ് തോറ്റത്. മുതിർന്നവരെ സംരക്ഷിക്കണമെന്നാണു കമ്യൂണിസ്റ്റ് പാർട്ടി പറഞ്ഞിട്ടുള്ളത്. പെൻഷൻ കൊടുത്താൽ മുടിഞ്ഞുപോകുമെന്നു പറഞ്ഞുകളയരുത്. അത് ആരുപറഞ്ഞാലും അംഗീകരികരിക്കാൻ കഴിയില്ലെന്നും സുധാകരൻ പറഞ്ഞു.
കേരളത്തിൽ മരണനിരക്കു കുറയുന്നതു സർക്കാരിന്റെ പെൻഷൻ ബാധ്യത വർധിക്കാൻ കാരണമായെന്ന സൂചനയോടെയുള്ള മന്ത്രി സജി ചെറിയാന്റെ പ്രസംഗം വിവാദമായിരുന്നു. ‘പെൻഷൻ പറ്റുന്ന ലക്ഷക്കണക്കിനാളുകൾ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ വളരെക്കുറവാണ്. എല്ലാവരും മരിക്കണമെന്നല്ല പറഞ്ഞതിന്റെ അർഥം. ആരോഗ്യ പരിപാലനത്തിൽ കേരളം ഒന്നാമതാണ്. അതും പ്രശ്നമാണ്. ജനിക്കുന്നതു മാത്രമല്ല, മരിക്കുന്നതും വളരെ കുറവാണ്. 80, 90, 95, 100 വയസ്സുവരെയൊക്കെ ജീവിക്കുന്നവരുണ്ട്’ എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ.