മാപ്പു പറയില്ലെന്ന് കമ്ര; ജലപ്രശ്നത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് തമിഴ്നാട്– പ്രധാന വാർത്തകൾ

Mail This Article
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനാൽ കമ്ര ‘രാജ്യദ്രോഹി’ എന്നു വിളിച്ചതിലുള്ള വാഗ്വാദങ്ങളും പ്രതിഷേധവും ഇന്നും വാർത്തകളിൽ ഇടംനേടി. കേരളവും കർണാടകയുമായുള്ള രാഷ്ട്രീയ സൗഹൃദം തുടരുമെങ്കിലും ജലപ്രശ്നത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് തമിഴ്നാട് ആവർത്തിച്ചതും ഉമാ തോമസ് എംഎൽഎ നൃത്തപരിപാടിക്കിടെ സ്റ്റേജിൽ നിന്ന് വീണ് പരുക്കേറ്റ സംഭവത്തിൽ ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്‌മെന്റ് അതോറിറ്റിക്ക് (ജിസിഡിഎ) ക്ലീൻ ചിറ്റ് നൽകിയതുമാണ് ഇന്ന് പ്രധാന വാർത്തകളിൽ ഉൾപ്പെട്ടത്. പ്രധാന വാർത്തകൾ വിശദമായി അറിയാം:
ഉമാ തോമസ് എംഎൽഎ നൃത്തപരിപാടിക്കിടെ സ്റ്റേജിൽ നിന്ന് വീണ് പരുക്കേറ്റ സംഭവത്തിൽ ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്‌മെന്റ് അതോറിറ്റിക്ക് (ജിസിഡിഎ) ക്ലീൻ ചിറ്റ്. ജിസിഡിഎക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കുറ്റപത്രം ഉടൻ സമർപ്പിക്കും.
ഏറ്റുമാനൂരിലെ ഷൈനിയുടേയും പെൺ മക്കളുടേയും ആത്മഹത്യ നോബിയുടെ മാനസിക പീഡനം കാരണമെന്ന് പൊലീസ് കോടതിയിൽ. ഷൈനി മരിക്കുന്നതിന് തലേന്ന് നോബി ഫോണിൽ വിളിച്ച് സമ്മർദത്തിലാക്കിയെന്നും ഇതാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.
കേരളവും കർണാടകയുമായുള്ള രാഷ്ട്രീയ സൗഹൃദം തുടരുമെങ്കിലും ജലപ്രശ്നത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് തമിഴ്നാട് ആവർത്തിച്ചു. മുല്ലപ്പെരിയാർ അണക്കെട്ട് ബലപ്പെടുത്തുന്നതിനെ തടയുന്നതു കേരള സർക്കാർ തുടരുകയാണെന്നും 2021ൽ 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകിയ കേരളം പിന്നീട് അത് റദ്ദാക്കുകയായിരുന്നെന്നും ജലവിഭവ വകുപ്പ് നിയമസഭയിൽ സമർപ്പിച്ച രേഖയിൽ വ്യക്തമാക്കുന്നുണ്ട്.