ADVERTISEMENT

ജൊഹാനസ്ബർഗ് ∙ ദക്ഷിണാഫ്രിക്കയിൽ പൊതുതിരഞ്ഞെടുപ്പിൽ ആർക്കും തനിച്ചുഭൂരിപക്ഷമില്ലാത്ത സ്ഥിതിയിൽ കിങ്മേക്കറാകാൻ മുൻപ്രസിഡന്റ് ജേക്കബ് സുമ. ആഫ്രിക്കൻ നാഷനൽ കോൺഗ്രസ് (എഎൻസി) വിട്ടു സുമ (81) രൂപീകരിച്ച എംകെ പാർട്ടി 15 % വോട്ട് നേടി മൂന്നാമതെത്തി. നിലവിലെ പ്രസിഡന്റ് സിറിൽ റാമഫോസയെ നേതൃസ്ഥാനത്തുനിന്നു മാറ്റിയാൽ എഎൻസിയുമായി സഖ്യത്തിനു തയാറാണെന്ന് എംകെ പാർട്ടി പ്രഖ്യാപിച്ചു. 

99% വോട്ടുകൾ എണ്ണിക്കഴിയുമ്പോൾ, ദക്ഷിണാഫ്രിക്കയെ വർണവിവേചനത്തിൽനിന്നു മോചിപ്പിച്ച നെൽസൻ മണ്ടേലയുടെ പാർട്ടിയായ എഎൻസിക്കു 3 പതിറ്റാണ്ടിനുശേഷം കേവലഭൂരിപക്ഷം നഷ്ടമായി. 40% വോട്ടോടെ എഎൻസി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 2019 ൽ 57% ആയിരുന്നു. 

മുഖ്യ പ്രതിപക്ഷമായ ഡെമോക്രാറ്റിക് അലയൻസിന് 22% വോട്ടാണു ലഭിച്ചത്. തീവ്രഇടതുപക്ഷമായ ഇക്കണോമിക് ഫ്രീഡം ഫൈറ്റേഴ്സ് (ഇഎഫ്എഫ്) 9 ശതമാനവുമായി നാലാമതുണ്ട്. 2019 ൽ ഇവർ 11 % വോട്ടുമായി പാർലമെന്റിലെ മൂന്നാമത്തെ വലിയ കക്ഷിയായിരുന്നു. ഇഎഫ്എഫിന്റെ മുഖ്യആവശ്യം സമ്പദ്‌വ്യവസ്ഥ ദേശസാൽക്കരിക്കണമെന്നാണ്. ബിസിനസ് സൗഹൃദ നിലപാടുള്ള ഡിഎയും എഎൻസിയും ചേർന്നു സർക്കാരുണ്ടാക്കുന്നതിനെയാണു വിദേശനിക്ഷേപകർ സ്വാഗതം ചെയ്യുന്നത്. 

മുതിർന്ന നേതാക്കളിലൊരായ ജേക്കബ് സുമയ്ക്ക് അഴിമതിയാരോപണങ്ങളെത്തുടർന്ന് 2018 ൽ പ്രസിഡന്റ് സ്ഥാനം നഷ്ടമായശേഷമാണു സ്വന്തം കക്ഷിയുണ്ടാക്കിയത്. അഴിമതിക്കേസുകളിൽ വിചാരണ നേടുന്ന അദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതു സുപ്രീം കോടതി വിലക്കിയിരുന്നു. കോടതിയലക്ഷ്യത്തിനു ജയിൽശിക്ഷയും അനുഭവിച്ചു. എന്നാൽ, സുളു വംശജർക്കു ഭൂരിപക്ഷമുള്ള സ്വന്തം പ്രവിശ്യയിൽ എംകെ പാർട്ടി മികച്ച വിജയം നേടി. 

അന്തിമഫലം പ്രഖ്യാപിച്ചു 14 ദിവസത്തിനകം പാർലമെന്റ് ചേർന്നു 50% എംപിമാരുടെ പിന്തുണയുള്ള കക്ഷി പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കണമെന്നാണു ചട്ടം. പാർട്ടികൾ നേടിയ വോട്ടുകളുടെ ശതമാനം അടിസ്ഥാനമാക്കിയാണു 400 അംഗ പാർലമെന്റിലെ കക്ഷിനില നിശ്ചയിക്കുന്നത്. 

നെൽസൻ മണ്ടേലയുടെ നേതൃത്വത്തിൽ 1994 ൽ ആദ്യ പൊതുതിരഞ്ഞെടുപ്പിൽ വൻവിജയം നേടിയ എഎൻസി 30 വർഷം തുടർച്ചയായി ഭരിച്ചു. പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും മോശം തിരഞ്ഞെടുപ്പുഫലമാണിത്. ദാരിദ്ര്യവും തൊഴിലില്ലായ്മയും മൂലം പൊറുതിമുട്ടിയ ജനം എഎൻസിക്കു നൽകിയ തിരിച്ചടിയാണു തിരഞ്ഞെടുപ്പു ഫലമെന്നാണു പ്രതിപക്ഷകക്ഷികൾ പ്രതികരിച്ചത്. ലോകബാങ്ക് കണക്കു പ്രകാരം ദക്ഷിണാഫ്രിക്കയിൽ 55 % ജനങ്ങളും ദാരിദ്ര്യത്തിലാണു കഴിയുന്നത്. 

English Summary:

South Africa election set to end three decades of African National Congress dominance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com