ADVERTISEMENT

ജറുസലം ∙ വെടിനിർത്തൽ ഉപേക്ഷിച്ച ഇസ്രയേൽ ഗാസയിൽ നടത്തിയ ഉഗ്ര ബോംബാക്രമണങ്ങളിൽ 413 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇവരിലേറെയും കുട്ടികളും സ്ത്രീകളുമാണ്. 526 പേർക്കു പരുക്കേറ്റു. ഇന്നലെ പുലർച്ചെ തെക്കൻ ഗാസ മുതൽ വടക്കൻ ഗാസ വരെ വീടുകളിലും അഭയാർഥികൂടാരങ്ങളിലുമാണു ബോംബിട്ടത്. കനത്ത ഷെല്ലാക്രമണവുമുണ്ടായി.

തിരിച്ചറിഞ്ഞ വേദന... ഗാസ സിറ്റിയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടയാളുടെ മൃതദേഹം തിരിച്ചറിഞ്ഞപ്പോൾ‍ വിതുമ്പുന്ന വനിത. ചിത്രം: എപി
തിരിച്ചറിഞ്ഞ വേദന... ഗാസ സിറ്റിയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടയാളുടെ മൃതദേഹം തിരിച്ചറിഞ്ഞപ്പോൾ‍ വിതുമ്പുന്ന വനിത. ചിത്രം: എപി

രണ്ടു മാസം നീണ്ട വെടിനിർത്തൽ അവസാനിപ്പിച്ച ഇസ്രയേൽ, ഗാസയിൽ ആക്രമണം വ്യാപിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകി. വടക്കൻ ഗാസയിലെ ബെയ്ത്ത് ഹനൂം അടക്കം വിവിധ പട്ടണങ്ങളിലെ ജനങ്ങളോട് ഒഴിയാനും ആവശ്യപ്പെട്ടു. സൈന്യം വീണ്ടും ഗാസയിൽ തിരിച്ചെത്തിയേക്കുമെന്നാണു സൂചന.

ജനുവരി 19നു വെടിനിർത്തൽ പ്രാബല്യത്തിലായതിനു ശേഷം ഇസ്രയേൽ നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിത്. യുഎസ് അനുമതിയോടെയാണ് ആക്രമണമെന്നു വൈറ്റ് ഹൗസ് വക്താവ് വ്യക്തമാക്കി. 5 മുതിർന്ന ഹമാസ് നേതാക്കളും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.

ബന്ദികളെ മോചിപ്പിക്കാൻ വിസമ്മതിച്ച ഹമാസിനെതിരെ ശക്തമായ നടപടിക്കു സൈന്യത്തിനു നിർദേശം നൽകിയെന്നു ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. ജീവനോടെയുള്ള ബന്ദികളെയും കൊലയ്ക്കു കൊടുക്കുന്നതാണ് നെതന്യാഹുവിന്റെ തീരുമാനമെന്ന് ഹമാസ് പ്രതികരിച്ചു. 58 ബന്ദികളാണു ഗാസയിൽ ശേഷിക്കുന്നത്. ഇവരിലേറെപ്പേരും മരിച്ചതായാണ് ഇസ്രയേൽ കരുതുന്നത്.

രണ്ടാംഘട്ട വെടിനിർത്തൽ ചർച്ചകൾ തുടരുന്നതിനാൽ റമസാൻ, പെസഹ കഴിയുന്നതുവരെ ആക്രമണം നിർത്തിവയ്ക്കാനാണ് യുഎസ് ഇസ്രയേലിനോട് നിർദേശിച്ചിരുന്നത്. കരാർപ്രകാരം രണ്ടാംഘട്ട വെടിനിർത്തൽ കാലയളവിൽ മുഴുവൻ ബന്ദികളെയും വിട്ടയയ്ക്കുകയും പൂർണമായും യുദ്ധം അവസാനിപ്പിക്കുകയും ചെയ്യണമെന്നാണു വ്യവസ്ഥ. യുദ്ധം നിർത്തുന്നതിനെ നെതന്യാഹു സർക്കാരിലെ തീവ്രവലതുകക്ഷികൾ എതിർത്തതോടെയാണ് ചർച്ച മന്ദീഭവിച്ചത്.

കൂട്ടുകക്ഷി സർക്കാർ വീഴാതിരിക്കാനാണു നെതന്യാഹു ആക്രമണത്തിന് ഉത്തരവിട്ടതെന്നും വെടിനിർത്തൽ കരാറിനു പാര വച്ചതാരാണെന്നു മധ്യസ്ഥരാജ്യങ്ങൾ വെളിപ്പെടുത്തണമെന്നും ഹമാസ് പ്രതികരിച്ചു.

English Summary:

Ceasefire Broken: Israel's Gaza attack leaves 413 Palestinians dead

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com