ഗാസ സിറ്റിയിലും ഒഴിപ്പിക്കൽ; മരണം 38

Mail This Article
ജറുസലം ∙ ഗാസ സിറ്റിയുടെ സെയ്തൂൻ, ടെൽ അൽ ഹവ എന്നീ മേഖലകളിലും പലസ്തീൻകാരോട് ഒഴിയാൻ ആവശ്യപ്പെട്ട ഇസ്രയേൽ സൈന്യം, 24 മണിക്കൂറിനിടെ നടത്തിയ ബോംബാക്രമണങ്ങളിൽ 38 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഈ മാസം 18ന് ഇസ്രയേൽ ആക്രമണം പുനരാരംഭിച്ച ശേഷം 1.42 ലക്ഷം പലസ്തീൻകാരെ ഒഴിപ്പിച്ചെന്ന് യുഎൻ ജീവകാരുണ്യ ഏജൻസി അറിയിച്ചു.
ബന്ദികളെ ഹമാസ് ഉടൻ മോചിപ്പിച്ചില്ലെങ്കിൽ, ഗാസയുടെ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പാർലമെന്റിൽ പറഞ്ഞു. അതിനിടെ, യെമനിലെ യുഎസ് വ്യോമാക്രമണം തുടർന്നു.
ഹമാസിനെതിരെ ഗാസയിൽ പ്രകടനം
കയ്റോ ∙ യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു നൂറുകണക്കിനു പലസ്തീൻകാർ വടക്കൻ ഗാസയിലെ ബെയ്ത്ത് ലാഹിയയിൽ പ്രകടനം നടത്തി. ഹമാസിനെതിരെയും മുദ്രാവാക്യമുയർത്തുന്ന പ്രകടനത്തിന്റെ വിഡിയോ സമൂഹമാധ്യമത്തിലൂടെ പുറത്തുവന്നു. ഇതാദ്യമാണ് ഹമാസിനെതിരെ പ്രതിഷേധമുയരുന്നത്. ചൊവ്വാഴ്ചയാണു പ്രകടനം നടന്നതെന്നാണു സൂചന. ഗാസയിലെ മറ്റു ചില പട്ടണങ്ങളിലും ഹമാസ്‌വിരുദ്ധ പ്രകടനം നടന്നെന്നാണ് റിപ്പോർട്ട്.