ADVERTISEMENT

കേരളത്തിന്റെ ചരിത്രത്തിലാദ്യമായി സ്വർണവില പവന് 56,000 രൂപയും ഗ്രാമിന് 7,000 രൂപയിലും എത്തി. ഗ്രാമിന് 20 രൂപ ഉയർന്നാണ് ഇന്ന് വില 7,000 രൂപയായത്. 160 രൂപ വർധിച്ച് 56,000 രൂപയിലാണ് പവൻ വ്യാപാരം. ഈ മാസം ആദ്യം പവന് 53,360 രൂപയും ഗ്രാമിന് 6,670 രൂപയുമായിരുന്നു വില. തുടർന്ന് ഇതുവരെ പവന് 2,640 രൂപയും ഗ്രാമിന് 330 രൂപയും കൂടി. ഇതിൽ പവന് 1,400 രൂപയും കൂടിയത് കഴിഞ്ഞ 5 ദിവസത്തിനിടെ; ഗ്രാമിന് 5 ദിവസംകൊണ്ട് 175 രൂപയും ഉയർന്നു.

വിവാഹ പാർട്ടികൾക്ക് കനത്ത തിരിച്ചടി
 

വിവാഹം പോലെയുള്ള വിശേഷ ആവശ്യങ്ങൾക്കായി വലിയതോതിൽ സ്വർണാഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്ക് കനത്ത അടിയാണ് സ്വർണവില വർധന. സ്വർണാഭരണത്തിന് 3% ജിഎസ്ടിയുണ്ട്. പുറമേ ഹോൾമാർക്ക് (HUID) ഫീസും ജ്വല്ലറികൾ ഈടാക്കും. ഇത് 45 രൂപയും അതിന്റെ 18% വരുന്ന ജിഎസ്ടിയുമാണ്; അതായത് 53.10 രൂപ. ഇതിനെല്ലാം പുറമേ പണിക്കൂലിയുമുണ്ട്. ഓരോ ആഭരണത്തിനും അതിന്റെ ഡിസൈന് അനുസരിച്ച് പണിക്കൂലി വ്യത്യാസപ്പെട്ടിരിക്കും. ഇത് സാധാരണ ശരാശരി 8-10 ശതമാനമാണ്. ബ്രാൻഡഡ് ആഭരണങ്ങൾക്ക് 20 ശതമാനത്തിലധികവുമാകാം.

ചില ജ്വല്ലറികൾ ഓഫറിന്റെ ഭാഗമായി പണിക്കൂലി വാങ്ങാറില്ല. ചിലർ പണിക്കൂലിയിൽ വൻതോതിൽ ഡിസ്കൗണ്ടും നൽകാറുണ്ട്. മിനിമം 5% പണിക്കൂലിക്കാണ് ഇന്ന് നിങ്ങൾ സ്വർണാഭരണം വാങ്ങുന്നതെങ്കിൽ പവന് 60,618 രൂപ കൊടുക്കണം. ഗ്രാമിന് 7,577 രൂപയും. വിവാഹാവശ്യത്തിനും മറ്റും വലിയ അളവിൽ ആഭരണം വാങ്ങുന്നവർക്കാണ് ഇത് തിരിച്ചടി.

വിലയെ ഉയർത്തുന്ന വിദേശക്കാറ്റ്
 

സ്വർണ വില വർധിക്കാൻ നിരവധി കാരണങ്ങളുണ്ട്. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലെ വിലയും അനുദിനം റെക്കോർഡ് തകർക്കുന്നത്. രാജ്യാന്തര വില ഔൺസിന് 2,636.16 ഡോളർ എന്ന സർവകാല റെക്കോർഡിലാണ് ഇപ്പോൾ വ്യാപാരം ചെയ്യുന്നത്. ഇന്നലെ രേഖപ്പെടുത്തിയ 2,632 ഡോളർ എന്ന റെക്കോർഡ് പഴങ്കഥയായി.

അടിസ്ഥാന പലിശനിരക്ക് കുറച്ച യുഎസ് കേന്ദ്രബാങ്കായ യുഎസ് ഫെഡറൽ റിസർവിന്റെ നടപടിയാണ് സ്വർണ വിലവർധനയ്ക്ക് വളമിട്ടത്. പലിശ കുറഞ്ഞതോടെ ഡോളറും യുഎസ് സർക്കാരിന്റെ കടപ്പത്രങ്ങളും അനാകർഷകമായി. നിക്ഷേപകർ ഇവയെ കൈവിട്ട് സ്വർണ നിക്ഷേപ പദ്ധതികളിലേക്കും മറ്റും പണമൊഴുക്കി.

മറ്റൊരു കാരണം, ഇസ്രയേൽ നടത്തുന്ന യുദ്ധമാണ്. ആഗോള സമ്പദ്‍വ്യവസ്ഥയിൽ എക്കാലവും ആശങ്ക പടർത്തുന്നതാണ് യുദ്ധം പോലുള്ള പ്രതിസന്ധികൾ. ഓഹരി, കടപ്പത്ര വിപണികൾ, ആഗോള വ്യാപാരം, വിതരണശൃംഖല എന്നിവയ്ക്ക് യുദ്ധം തിരിച്ചടിയാകുമെന്ന ആശങ്കയുണ്ട്. സ്വർണത്തിനാകട്ടെ പ്രതിസന്ധിഘട്ടങ്ങളിലെ സുരക്ഷിത നിക്ഷേപം എന്ന പെരുമ എക്കാലത്തുമുണ്ട്. അതായത്, യുദ്ധം കനക്കുമ്പോൾ സ്വർണ നിക്ഷേപങ്ങൾക്ക് പ്രിയം കൂടും. വിലയും കൂടും.

റിസർവ് ബാങ്ക് അടക്കമുള്ള കേന്ദ്രബാങ്കുകൾ കരുതൽ ശേഖരത്തിലേക്ക് വൻതോതിൽ സ്വർണം വാങ്ങിച്ചേർക്കുന്നതും വില വർധനയ്ക്ക് ആക്കംകൂട്ടുന്നു. മറ്റൊരു സുപ്രധാന കാരണം, ലോകത്തെ മുൻനിര ഉപഭോഗ രാജ്യമായ ഇന്ത്യയിൽ ആഭരണ ഡിമാൻഡ് കൂടുന്നതാണ്. നവരാത്രി, ദസ്സറ, ദീപാവലി, വിവാഹ സീസൺ എന്നിവയാണ് അടുത്തെത്തിയിട്ടുള്ളത്. സ്വർണാഭരണങ്ങൾക്ക് വലിയ വിൽപന നടക്കുന്ന സീസൺ ആണിത്.

ലാഭമെടുപ്പിന് സാധ്യത
 

സ്വർണ വില മുന്നേറ്റത്തിന്റെ ട്രാക്കിലാണെന്നത് ചില നിക്ഷേപകരെയെങ്കിലും ലാഭമെടുത്ത് പിന്മാറാൻ പ്രേരിപ്പിക്കും. അങ്ങനെ സംഭവിച്ചാൽ വില ഇടിയും. രാജ്യാന്തര വില 2,530 ഡോളർ വരെ താഴാനുള്ള സാധ്യത ചിലർ കാണുന്നുണ്ട്. ഇത് കേരളത്തിലും വില കുറയാൻ വഴിയൊരുക്കും. 

English Summary:

Gold Price Soars to ₹56,000 in Kerala: A New Record High. ₹7,000 per Gram. The price rise in Kerala mirrors the trends in the international market, where gold is currently trading at an all-time high of $2,636.16 per ounce, surpassing yesterday's record of $2,632.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com