ബൈജൂസിനു തിരിച്ചടി : ബിസിസിഐയുമായി ഒത്തുതീർപ്പിനുള്ള ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി

Mail This Article
ന്യൂഡൽഹി ∙ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡുമായി ഒത്തുതീർപ്പു നടത്താൻ എജ്യുടെക് കമ്പനിയായ ബൈജൂസിന് അനുമതി നൽകിയ നാഷനൽ കമ്പനി ലോ അപ്‌ലറ്റ് ട്രൈബ്യൂണൽ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. 158.9 കോടി രൂപയ്ക്ക് ബിസിസിഐയുമായി ഒത്തുത്തീർപ്പുണ്ടാക്കിയ വ്യവസ്ഥ അംഗീകരിച്ചാണ് ട്രൈബ്യൂണൽ ബൈജൂസിനെതിരായ പാപ്പരത്ത നടപടി ഒഴിവാക്കിയത്.
പാപ്പരത്ത നടപടി റദ്ദാക്കാൻ നിശ്ചിത നടപടിക്രമുണ്ടെന്നിരിക്കെ ട്രൈബ്യൂണൽ തങ്ങളുടെ സഹജാധികാരം ഉപയോഗിച്ച നടപടി ശരിയല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഉത്തരവു റദ്ദാക്കിയത്. പാപ്പരത്ത നടപടി പിൻവലിക്കാൻ അപേക്ഷ നൽകിയതിലെ നടപടിക്രമത്തിലും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചോദ്യമുന്നയിച്ചു. അത്തരമൊരു അപേക്ഷ ഇന്ററിം റെസല്യുഷൻ പ്രഫഷനൽ (ഐആർപി) വഴിയായിരുന്നു നൽകേണ്ടത്. ബന്ധപ്പെട്ട കക്ഷികൾ നേരിട്ടല്ലെന്നും കോടതി വിലയിരുത്തി.
കേസിലെ പരിഹാരത്തിന് കക്ഷികൾക്ക് വീണ്ടും ട്രൈബ്യൂണലിനെ സമീപിക്കാം.
പാപ്പരത്ത നടപടി അനുമതിയായതോടെ കൈവിട്ടുപോയ ബൈജൂസിന്റെ നിയന്ത്രണം ബൈജു രവീന്ദ്രനു തിരികെ ലഭിക്കുന്നതിൽ നിർണായകമായിരുന്നു എൻസിഎൽഎടി ഉത്തരവ്.