ADVERTISEMENT

സോഷ്യൽ മീഡിയ വളർന്നതോടെ ഏറ്റവും പച്ചപിടിച്ച ഒരു കൂട്ടം ആളുകൾ ഫിൻഫ്ലുവൻസർമാർ ആണെന്ന് നിസംശയം പറയാം. ഒരു ഓഹരി ഒരു ദിവസം എത്ര ഉയരും എന്നുവരെ പല ഫിൻഫ്ലുവൻസർമാരും രാവിലെ മുതൽ പ്രവചങ്ങൾ തുടങ്ങുന്ന പതിവ് പല സോഷ്യൽ മീഡിയ ചാനലുകളിലുമുണ്ട്. ചെറുപ്പക്കാരും, വിദ്യാർത്ഥികളുമാണ് ഫിൻഫ്ലുവൻസർമാരെ വളർത്തുന്നതിൽ പ്രധാനം എന്ന് കണക്കുകൾ പരിശോധിച്ചാൽ മനസിലാകും. ജെൻ Z എന്നറിയപ്പെടുന്ന പുത്തൻ തലമുറ  മാതാപിതാക്കളുടെ നിക്ഷേപ മോഡലുകൾ തുടരാൻ തീരുമാനിച്ചിട്ടില്ല എന്നാണ് നവി മ്യൂച്ചൽ ഫണ്ടിന്റെ പഠനം വ്യക്തമാക്കുന്നത്. 

ആദായം ഏറ്റവും പ്രധാനം 

പഴയ തലമുറയ്ക്ക് ആദായം കുറവാണെങ്കിലും, സുരക്ഷിത നിക്ഷേപങ്ങളാണ്‌ ഇഷ്ടമായിരുന്നതെങ്കിൽ, പുതിയ തലമുറക്ക് ആദായമാണ് സുരക്ഷയെക്കാൾ പ്രധാനം. അതുകൊണ്ടാണ് ക്രിപ്റ്റോ കറൻസി പോലുള്ളവയ്ക്ക് ഇന്ത്യയിൽ ഇത്രയധികം നിക്ഷേപകർ ഉണ്ടാകുന്നത്. സർക്കാർ അംഗീകരിച്ചില്ലെങ്കിലും, 'കൊടും ലാഭം' കിട്ടിയാൽ നിക്ഷേപിക്കും എന്നാണ് ചെറുപ്പക്കാരുടെ രീതി എന്ന് ചുരുക്കം.

ചില ചെറുപ്പക്കാരായ നിക്ഷേപകർ എന്തിലാണ് നിക്ഷേപിക്കുന്നത് എന്നുപോലും മനസ്സിലാക്കാതെയാണ് നിക്ഷേപിക്കുന്നത് എന്നു നവി മ്യൂച്ചൽ ഫണ്ടിന്റെ പഠനം കാണിക്കുന്നു. എന്നാൽ ആപ്പുകളെ 50 ശതമാനം പേർക്കും പേടിയാണെന്നും ഈ സർവേ വെളിപ്പെടുത്തുന്നു. ക്രിപ്റ്റോ കറൻസി പ്ലാറ്റ് ഫോമായ വോൾഡിൽ നിക്ഷേപിച്ചാൽ സ്ഥിര നിക്ഷേപം പോലെ പലിശയും ലഭിക്കും, നിക്ഷേപവും വളരും എന്ന് വിശ്വസിപ്പിച്ചു കേരളത്തിൽ നിന്ന് പോലും ആയിരക്കണക്കിന് ചെറുപ്പക്കാരെ ഇതിലേക്ക് കൊണ്ടുവരുന്നതിൽ മലയാളി ഫിൻഫ്ലുവൻസർമാരും നല്ലൊരു പങ്കുവഹിച്ചിട്ടുണ്ട്. ഇതിൽ വിശ്വസിച്ച പലര്‍ക്കും ഇപ്പോൾ 'മുതലുമില്ല, പലിശയുമില്ല' എന്ന അവസ്ഥയാണ്. ഒരു പ്രാവശ്യം 'പൊള്ളിയിട്ടും' വീണ്ടും ഇത്തരം നിക്ഷേപ ടിപ്പുകളിൽ വീഴാന്‍ ഇവർക്ക് മടിയുമില്ല. 

ആശയ വ്യത്യാസം 

കോവിഡിന്റെ തുടക്കം മുതൽ 2023 അവസാനം വരെ ഏകദേശം 17 ദശലക്ഷം പുതിയ നിക്ഷേപകർ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ) പോലുള്ള ഇന്ത്യൻ നിക്ഷേപ പ്ലാറ്റ്ഫോമുകളിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ജെൻ Zന്റെ  നിക്ഷേപത്തിലേക്കുള്ള ചായ്‌വ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ വളർത്താൻ സഹായിച്ചിട്ടുണ്ട് എന്നുള്ളത് സത്യമാണ്.  മുൻതലമുറ കഠിനാധ്വാനത്തിനും, പിശുക്കിപ്പിടിച്ചുള്ള ജീവിതത്തിനും മുൻ‌തൂക്കം കൊടുക്കുമ്പോൾ ഇപ്പോഴത്തെ തലമുറക്ക് അത്യാവശ്യം മാത്രം നിക്ഷേപിച്ചു ബാക്കിയുള്ള പണം മുഴുവൻ യാത്രകൾക്കും, ഭക്ഷണത്തിനും, ഉല്ലാസത്തിനുമായി ചെലവഴിക്കാനാണ് ഇഷ്ടം. പെൻഷൻ പ്രായം കൂട്ടിയാൽ മുൻതലമുറ സന്തോഷിക്കുമെങ്കിൽ, എത്രയും വേഗം വിരമിക്കാനാണ് പുതുതലമുറയുടെ ശ്രമം. ഒട്ടും നിശ്ചയമില്ലാത്ത ഭാവിക്കു വേണ്ടി സ്വരുക്കൂട്ടി വെക്കാനും പുതുതലമുറ ഒരുക്കമല്ല. 

ഊഹക്കച്ചവടത്തിന് പച്ചക്കൊടി 

ആറ് മുതൽ എട്ടു ശതമാനം വരെ സ്ഥിരനിക്ഷേപത്തിന് പലിശ ലഭിച്ചാൽ സന്തോഷമാകുന്ന പഴയ തലമുറയും ഒറ്റ ദിവസം രാത്രി കൊണ്ട് 30 ശതമാനം വരെ നിക്ഷേപം വളർത്താൻ സാധിക്കുന്ന ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപിക്കുന്ന പുത്തൻ തലമുറയുമാണിപ്പോൾ ഉള്ളത്. ദീർഘകാലം നിക്ഷേപിച്ച് സമ്പത്ത് വളർത്തുന്നതിനേക്കാൾ ഊഹക്കച്ചവടത്തിലാണ് ജെൻ Zന് കൂടുതൽ താല്പര്യം . അതുകൊണ്ടാണ് ഡെറിവേറ്റീവ് വ്യാപാര തോതും ഇന്ത്യയിൽ കുത്തനെ കൂടുന്നത്. ഫിൻഫ്ലുവൻസർമാരുടെ യോഗ്യതയോ, നിർദേശിക്കുന്ന ആസ്തിയുടെ അപകടസാധ്യതയോ ഒന്നും ഇവർക്ക് പ്രശ്നമാകാറില്ല. ഓഹരി വ്യാപാരം ആസക്തി പോലെ തലയ്ക്ക് പിടിച്ച് നിലവിലുള്ള ജോലി ഉപേക്ഷിക്കുന്ന പുതു തലമുറയുടെ എണ്ണവും കൂടുന്നു എന്ന് റിപ്പോർട്ടുകളുണ്ട്. ഇതൊക്കെക്കൊണ്ടാണ് സെബി ഫിൻഫ്ലുവൻസർമാർക്ക് കടുത്ത നിയന്ത്രണം കൊണ്ടുവരാൻ ആലോചിക്കുന്നത്. 

English Summary:

Gen Z is Ready to Take Investment Risks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com