ADVERTISEMENT

പാരിസ് ∙ ലിവർപൂൾ പരിശീലക സ്ഥാനം ഒഴിഞ്ഞ യൂർഗൻ ക്ലോപ്പ് ഇപ്പോൾ എവിടെയാണ് എന്ന് ആകാംക്ഷപ്പെട്ടിരിക്കുന്ന ആരാധകർക്കിതാ അതിനുള്ള ഉത്തരം; അൻപത്തിയേഴുകാരൻ ക്ലോപ്പ് ഇപ്പോൾ പാരിസിലെ പാരാലിംപിക്സ് വേദിയിലുണ്ട്! ഒരു സുന്ദര സൗഹൃദത്തിന്റെ ഓർമ പുതുക്കാനാണ് ജർമൻകാരൻ ക്ലോപ്പ് പാരിസിലെത്തിയിരിക്കുന്നത്. തന്റെ ഉറ്റ സുഹൃത്തും ന്യൂസീലൻഡ് പാരാ ബാഡ്മിന്റൻ താരവുമായ വോയ്ടെക് സിസിനു വേണ്ടി കയ്യടിക്കാൻ! 

ലോകമറിയുന്ന ഒരു ഫുട്ബോ‍ൾ താരമാകാൻ ആഗ്രഹിച്ച വോയ്ടെക്കിന്റെ ജീവിതവും കരിയറും മാറ്റിമറിച്ച അപകടം നടന്നതു 2001 സെപ്റ്റംബറിലാണ്. ജർമനിയിലെ മൂന്നാം ഡിവിഷൻ ക്ലബ്ബിൽ കളിച്ചു കൊണ്ടിരിക്കെ മൈതാനത്ത് ഗോൾകീപ്പറുമായി കൂട്ടിയിടിച്ചുണ്ടായ അപകടം. ശസ്ത്രക്രിയയ്ക്കൊടുവി‍ൽ ഇരുപത്തൊന്നുകാരന് ഇടതുകാലിന്റെ താഴ്ഭാഗം നഷ്ടപ്പെട്ടു. എന്നാൽ വിധിയെ പഴിക്കുന്നതിനു പകരം ആശുപത്രിയിൽ വച്ചുതന്നെ പുതിയ ലക്ഷ്യത്തിലേക്കു മനസ്സിനെ ഒരുക്കുകയാണു വോയ്‌ടെക് ചെയ്തത്.

ഈ സമയത്താണ് ക്ലോപ്പുമായി സൗഹൃദത്തിലാകുന്നത്. കൃത്രിമക്കാലുകളുടെ ബലത്തിൽ അത്‍ലറ്റിക്സ് ട്രാക്കിലേക്ക് കാലെടുത്തുവച്ച ജർമൻ താരത്തിന് പൂർണ പിന്തുണയുമായി ക്ലോപ്പും ഒപ്പം നിന്നു. 3 വർഷത്തിനുശേഷം നടന്ന 2004ലെ ആതൻസ് പാരാലിംപിക്സിൽ 3 സ്വർണവുമായി പുതിയ ചരിത്രം രചിച്ച വോയ്ടെക് സിസ് 2008, 2012 പാരാലിംപിക്സുകളിലും മെഡൽ‌നേട്ടം ആവർത്തിച്ചു. 

2012 പാരാലിംപിക്സിനുശേഷം പാരാ അത്‍ലറ്റിക്സിൽനിന്നു വിരമിച്ച വോയ്ടെക് കോവിഡ് കാലത്ത് ന്യൂസീലൻഡിലേക്ക് താമസം മാറ്റി. പതിയെ പാരാ ബാഡ്മിന്റനിൽ പരിശീലനം ആരംഭിച്ചു. ചുരുങ്ങിയ കാലത്തിനുള്ളിൽ ബാഡ്മിന്റനിലും മികവിന്റെ മുദ്ര പതിപ്പിച്ച് പാരിസിലേക്ക് യോഗ്യത നേടി. 44–ാം വയസ്സിൽ കരിയറിലെ നാലാം പാരാലിംപിക്സിൽ മത്സരിക്കുന്ന വോയ്ടെക്കിനു കരുത്തുപകരാൻ ക്ലോപ്പും ഇന്നലെ പാരാ ബാഡ്മിന്റൻ കോർ‌ട്ടിലുണ്ടായിരുന്നു. കായികരംഗത്ത് താൻ കണ്ടിട്ടുള്ള ഏറ്റവും മികച്ച അതിജീവന മാതൃക വോയ്ടെക്കിന്റേതെന്നാണ് ക്ലോപ്പിന്റെ വാക്കുകൾ.

English Summary:

Former Liverpool coach Jurgen Klopp arrives in Paris with New Zealand para-badminton star

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com