ദേശീയ ഗെയിംസിൽ കേരളത്തിന് രണ്ടാം സ്വർണം, നീന്തലിൽ ഹർഷിത ജയറാം ഒന്നാമത്

Mail This Article
ഹൽദ്വാനി∙ ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിൽ കേരളത്തിന് രണ്ടാം സ്വർണം. 200 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്ക് നീന്തലില്‍ ഹർഷിത ജയറാമാണു കേരളത്തിനായി സ്വർണം നേടിയത്. 2:42:38 മിനിറ്റിലാണ് ഹർഷിത ഫിനിഷ് ചെയ്തത്. ഭാരോദ്വഹനത്തിൽ സുഫ്ന ജാസ്മിന്‍ കേരളത്തിന്റെ ആദ്യ സ്വർണം നേടി. വനിതകളുടെ 45 കിലോഗ്രാം വിഭാഗത്തിലാണ് സുഫ്നയുടെ സുവർണ നേട്ടം. മഹാരാഷ്ട്രയുടെ ദീപാലി ഗുർസാലെ വെള്ളിയും മധ്യപ്രദേശിന്റെ റാണി വെങ്കലവും നേടി. ഗെയിംസിന്റെ ആദ്യ ദിനമായ ഇന്നലെ നീന്തലിൽ കേരളത്തിനായി സജൻ പ്രകാശ് ഇരട്ടവെങ്കലം നേടിയിരുന്നു.
200 മീറ്റർ ഫ്രീസ്റ്റൈൽ (1:53.73 മിനിറ്റ്), 100 മീറ്റർ ബട്ടർഫ്ലൈ (54.52 സെക്കൻഡ്) എന്നിവയിലാണു സജൻ വെങ്കലം നേടിയത്. കഴിഞ്ഞ ദേശീയ ഗെയിംസിൽ 100 മീറ്റർ ബട്ടർഫ്ലൈയിൽ സ്വർണവും 200 മീറ്റർ ഫ്രീസ്റ്റൈലിൽ വെള്ളിയുമായിരുന്നു സജന്റെ നേട്ടം. ഇന്നലത്തെ 2 മെഡലുകളോടെ ദേശീയ ഗെയിംസുകളിലെ സജന്റെ ആകെ മെഡൽ നേട്ടം 28 ആയി; അതിൽ 14 സ്വർണം. 200 മീറ്റർ ഫ്രീസ്റ്റൈലിൽ കർണാടകയുടെ ശ്രീഹരി നടരാജനാണു സ്വർണം (1:50.52 മിനിറ്റ്). 100 മീറ്റർ ബട്ടർഫ്ലൈയിൽ തമിഴ്നാടിന്റെ രോഹിത് ബനഡിക്‌ഷനാണു സ്വർണം (53.89 സെക്കൻഡ്).
ബീച്ച് ഹാൻഡ്ബോൾ: കേരളം സെമിയിൽ
തുടർച്ചയായ മൂന്നാം ജയത്തോടെ കേരളം ദേശീയ ഗെയിംസിലെ ബീച്ച് ഹാൻഡ്ബോളിൽ കേരളം സെമി ഫൈനലിൽ കടന്നു. അവസാന ഗ്രൂപ്പ് മത്സരത്തിൽ കേരളം ബംഗാളിനെ പരാജയപ്പെടുത്തി (2–0). കേരളത്തിനു വേണ്ടി അൽഫോൻസ പത്തും അശ്വതി എട്ടും പോയിന്റുകൾ നേടി. ഇന്നു നടക്കുന്ന സെമിയിൽ കേരളം അസമിനെ നേരിടും. ജയിച്ചാൽ മെഡലുറപ്പ്.
വനിതകളുടെ വാട്ടർപോളോയിൽ നിലവിലെ ചാംപ്യൻമാരായ കേരളം 25–0ന് തമിഴ്നാടിനെ തോൽപിച്ചു മുന്നേറ്റം തുടങ്ങി. വനിതകളുടെ ബാസ്കറ്റ്ബോളിലും ആദ്യ മത്സരത്തിൽ കേരളം വിജയിച്ചു. ഉത്തർപ്രദേശിനെയാണു തോൽപിച്ചത് (73–37).വനിതകളുടെ വോളിബോളിൽ ആദ്യ മത്സരത്തിൽ കേരളം ബംഗാളിനെ പരാജയപ്പെടുത്തി (25–22, 25–15, 25–11).
പുരുഷ വിഭാഗം റഗ്ബിയിൽ ആദ്യ മത്സരത്തിൽ പരാജയപ്പെട്ട കേരളം രണ്ടാം മത്സരത്തിൽ ഉത്തരാഖണ്ഡിനെ തോൽപ്പിച്ചു.ഷൂട്ടിങ് 10 മീറ്റർ എയർറൈഫിളിൽ കേരളത്തിൽ വിദർഷ കെ. വിനോദ് യോഗ്യത റൗണ്ടിൽ 633 പോയിന്റ് നേടി ഫൈനലിൽ പ്രവേശിച്ചു. പുരുഷ വിഭാഗം വുഷു സാന്ദ ഇനത്തിൽ 65 കിലോഗ്രാമിൽ കേരളത്തിന്റെ സഫീറും 75 കിലോഗ്രാമിൽ മുഹമ്മദ് സിനാനും പ്രീക്വാർട്ടറിൽ കടന്നു.
വനിതാ ബാസ്കറ്റ് ബോളിൽ കേരളം സെമി ഫൈനലിൽ കടന്നു. ഗ്രൂപ്പ് എയിൽ ആതിഥേയരായ ഉത്തരാഖണ്ഡിനെ 90–40ന് തോൽപിച്ചാണ് രണ്ടാം വിജയവുമായി കേരളത്തിന്റെ മുന്നേറ്റം. പുരുഷ ഫുട്ബോളിൽ കേരളം മണിപ്പൂരിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപിച്ചു. ബിപിൻ ബോബനാണ് കേരളത്തിന്റെ ഗോൾ സ്കോറർ.