വേമ്പനാട് കായലിന്റെ മടിത്തട്ടിൽ; കുമരകത്തിന്റെ ഗ്രാമീണ ഭംഗി ആസ്വദിച്ച് അമല പോൾ

Mail This Article
കായൽ കാറ്റേറ്റ്, പച്ചപ്പിന്റെ കാന്തിയും ആസ്വദിച്ച് എത്രയേറെ സമയം ചെലവഴിച്ചാലും മടുക്കാത്തയിടമാണ് കുമരകം. കരിമീൻ പൊള്ളിച്ചതും വഞ്ചി വീടുകളിലെ താമസവും തണുത്ത ജലത്തിന്റെ കുളിർമയുമൊക്കെ ഒരിക്കലെത്തിയ സഞ്ചാരിയെ വീണ്ടും വീണ്ടും കുമരകത്തിന്റെ മണ്ണിലേക്കു ക്ഷണിക്കും. അതുകൊണ്ടു തന്നെയാകണം വിവാഹ വാർഷികത്തിന്റെ മധുരം നുണയാൻ സ്വർഗം കണക്കിനു സുന്ദരമായ ആ ഭൂമിയെ അമല പോളും ഭർത്താവും തിരഞ്ഞെടുത്തത്. ഈ വർഷത്തിലെ അവിസ്മരണീയമായ അദ്ഭുതമാണ് കുമരകത്തേതു എന്നു കുറിച്ചുകൊണ്ടാണ് കായലിനു നടുവിൽ പ്രത്യേകം തയാറാക്കിയ ഇരിപ്പിടങ്ങളിൽ ആഘോഷങ്ങൾ ഇരുവരും കെങ്കേമാക്കിയത്.

ഹൗസ് ബോട്ടിലെ യാത്രയും ഷാപ്പിലെ വിഭവങ്ങളുടെ രുചിയും ആസ്വദിച്ചതിനു ശേഷം കുമരകത്തെ കാഴ്ചകളിലേക്കു പോകാം. ആ മനോഹര തീരത്തു നിന്നും അധികം ദൂരയല്ലാതെ അതിഥികളായി എത്തുന്നവരുടെ മനസ്സ് നിറയ്ക്കുന്ന നിരവധി സുന്ദരമായയിടങ്ങളുണ്ട്. അതിൽ പാതിരാമണൽ ദ്വീപും അരുവിക്കുഴി വെള്ളച്ചാട്ടവും കുമരകം പക്ഷി സങ്കേതവുമൊക്കെയുണ്ട്. താഴത്തങ്ങാടി ജുമാമസ്ജിദും വൈക്കം മഹാദേവ ക്ഷേത്രവും സെന്റ് മേരീസ് ദേവാലയുമൊക്കെ ആ യാത്രയെ കൂടുതൽ മനോഹരമാക്കും.

വേമ്പനാട്ടു കായലിനു മധ്യത്തിലായി സ്ഥിതി ചെയ്യുന്ന പത്തു ഏക്കറോളം വിസ്തൃതിയുള്ള ദ്വീപാണ് പാതിരാമണൽ. വിവിധ തരത്തിലുള്ള പക്ഷികളുടെ വാസസ്ഥലം കൂടിയാണ് ഈ ദ്വീപ്, അതിൽ അപൂർവ്വയിനങ്ങളും ധാരാളമുണ്ട്. ദേശാടന പക്ഷികളെയും ഇവിടെ ധാരാളമായി കാണുവാൻ കഴിയും. നാലുഭാഗത്തും ജലം നിറഞ്ഞ ഈ ദ്വീപിലെ കാഴ്ച്ചകൾ ഏറെ സുന്ദരമാണ്. കുമരകത്തെ കാഴ്ചകളിൽ പാതിരാമണലിന്റെ മനോഹാരിത കൂടിയുണ്ടെങ്കിൽ, യാത്ര കൂടുതൽ സുന്ദരമാകും. ഈ ദ്വീപിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

കുമരകത്തുനിന്നും രണ്ടു കിലോമീറ്റർ മാത്രം അകലെയാണ് അരുവികുഴി വെള്ളച്ചാട്ടം. വളരെ ശാന്തമായ, സഞ്ചാരികളുടെ തിരക്ക് ഏറെയൊന്നുമില്ലാത്ത ഒരു വെള്ളച്ചാട്ടമാണിത്. 100 അടി ഉയരത്തിൽ നിന്നുമാണ് ഇവിടെ ജലം താഴേക്കുപതിക്കുന്നത്. അതീവ ഹൃദ്യമാണ് ഈ വെള്ളച്ചാട്ടത്തിന്റെ കാഴ്ചകൾ.

കേരളത്തിലെ ഏറ്റവും പ്രശസ്തമായ പക്ഷിസങ്കേത കേന്ദ്രങ്ങളിലൊന്നാണ് കുമരകത്തുള്ളത്. അപൂർവങ്ങളിൽ അപൂർവങ്ങളായ നിരവധി പക്ഷികൾ ഇവിടെയുണ്ട്. സൈബീരിയയിൽ മാത്രം കാണുവാൻ കഴിയുന്ന വെള്ളകൊക്ക്, എരണ്ട, ഞാറ, ഒരിനം നീർപക്ഷി, കുയിൽ, കാട്ടുതാറാവ് തുടങ്ങി അധികമൊന്നും പരിചിതമല്ലാത്ത കുറെയേറെ പക്ഷികളെ ഇവിടെ കാണുവാൻ കഴിയും. 5.7 ചതുരശ്ര കിലോമീറ്ററിലാണിത് സ്ഥിതി ചെയ്യുന്നത്. കാലത്ത് ആറുമണിമുതൽ വൈകുന്നേരം ആറുമണി വരെ മാത്രമേ പ്രവേശനമുള്ളൂ. കാലത്ത് എത്തുന്നതാണ് ഉചിതം. വിവിധ വർഗങ്ങളിൽപ്പെട്ട ധാരാളം പക്ഷികളെ അന്നേരങ്ങളിൽ കാണുവാൻ സാധിക്കും.
കുമരകത്തെത്തുന്ന സ്വദേശികളും വിദേശികളുമായ സഞ്ചാരികളിലധികവും തിരഞ്ഞെടുക്കുന്ന ഒന്നാണ് കായലിന്റെ സൗന്ദര്യം ആസ്വദിച്ചു കൊണ്ട് ഹൗസ് ബോട്ടിൽ ഒരു യാത്ര. വളരെ ശാന്തവും മനോഹരവുമായ ഈ ബോട്ട് യാത്ര ഇവിടെയെത്തുന്നവരുടെ മനസുകവരുക തന്നെ ചെയ്യും. ഒരു രാത്രി മുഴുവനുമോ, കുറച്ചു മണിക്കൂറുകൾ മാത്രമായോ ഹൗസ്ബോട്ടുകളിൽ സഞ്ചരിക്കാനുള്ള സൗകര്യങ്ങളുണ്ട്. തലേദിവസം ഉച്ചഭക്ഷണം മുതൽ പിറ്റേന്ന് പ്രഭാതഭക്ഷണം വരെ ഉൾപ്പെടുന്ന ഹൗസ്ബോട്ട് യാത്രാപാക്കേജുകളും ലഭ്യമാണ്. ഹൗസ്‌ബോട്ടുകൾ എല്ലാം തന്നെ വൈകുന്നേരം 6 മുതൽ കാലത്ത് 7 മണിവരെ വേമ്പനാട്ടു കായലിനെ അഭിമുഖീകരിച്ചുകൊണ്ട് പ്രധാനസ്ഥലങ്ങളിൽ ഉണ്ടായിരിക്കുന്നതാണ്.
കുമരകത്തും പരിസരങ്ങളിലുമായി നിരവധി ആരാധനാലയങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്. തളിക്കോട്ട ശിവക്ഷേത്രവും താഴത്തങ്ങാടി ജുമാമസ്ജിദും സെന്റ് മേരീസ് പള്ളിയും വൈക്കം മഹാദേവ ക്ഷേത്രവുമൊക്കെ അതിൽ ചിലതുമാത്രമാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് ഇതിൽ പല ആരാധനാലയങ്ങളും. കേരളത്തിന്റെ വാസ്തുവിദ്യാമാഹാത്മ്യത്തിനു മികച്ച ഉദാഹരണങ്ങളാണ് ഈ ദേവാലയങ്ങൾ.