ADVERTISEMENT

കേരളത്തിലെ സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളജുകളിൽ മെഡിക്കൽ–അനുബന്ധ ബിരുദ പ്രോഗ്രാമുകളിലെ സംസ്ഥാന ക്വോട്ടയിലെ സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓപ്ഷൻ നാളെ ഉച്ചയ്ക്കു 3 വരെ സമർപ്പിക്കാം. താൽക്കാലിക അലോട്മെന്റ് 10നും അന്തിമ അലോട്മെന്റ് 11നും പ്രസിദ്ധപ്പെടുത്തും. 12 മുതൽ 18 നു വൈകിട്ടു 4 വരെ ഫീസടച്ചു കോളജിൽ ചേരാം. നീറ്റ്–യുജി ആധാരമാക്കിയുള്ള സംസ്ഥാന മെഡിക്കൽ / ആയുർവേദ റാങ്ക്‌ലിസ്റ്റ് വെവ്വേറെ നൽകിയിട്ടുണ്ട്. (www.cee.kerala.gov.in സൈറ്റിൽ കീം- 2024– RANK LIST ലിങ്ക്).

ഈ അലോട്മെന്റിലെ കോഴ്സുകൾ
1. മെഡിക്കൽ പ്രോഗ്രാമുകൾ: ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി (എംബിബിഎസ്, ബിഡിഎസ് ആദ്യഘട്ട അലോട്മെന്റുകൾ കഴിഞ്ഞു)
2 .മറ്റു പ്രോഗ്രാമുകൾ: അഗ്രികൾചർ, ഫോറസ്ട്രി, ഫിഷറീസ്, വെറ്ററിനറി സയൻസ് ആൻഡ് അനിമൽ ഹസ്ബൻട്രി, കോ ഓപ്പറേഷൻ ആൻഡ് ബാങ്കിങ്, ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ്, ബിടെക് ബയോടെക്നോളജി പ്രോഗ്രാമുകളുടെയും സ്ഥാപനങ്ങളുടെയും കോഡുകൾ വിജ്ഞാപനത്തിലുണ്ട്. ഉദാ: BA–ആയുർവേദം, FR–ഫോറസ്ട്രി, KTL –ആയുർവേദ കോളജ് കോട്ടയ്ക്കൽ.

ഓപ്ഷൻ നൽകുമ്പോൾ
ഓപ്ഷൻ സമർപ്പണത്തിനു മുൻപ് പ്രോസ്പെക്ടസിലെ പാരഗ്രാഫ് 11 (പേജ് 71– 82) പഠിക്കുക. www.cee.kerala.gov.in എന്ന സൈറ്റിലെ കീം 2024 – കാൻഡിഡേറ്റ് പോർട്ടൽവഴി ആപ്ലിക്കേഷൻ നമ്പർ, പാസ്‌വേഡ്, സൈറ്റിൽ കാണുന്ന ആക്സസ് കോഡ് എന്നിവ നൽകി, ഓപ്ഷൻ റജിസ്ട്രേഷൻ പേജിലെത്താം. അവിടെ നിങ്ങൾക്ക് അർഹതയുള്ള എല്ലാ ഓപ്ഷനുകളും കാണും. താൽപര്യമുള്ളവ മുൻഗണനാക്രമത്തിൽ സേവ് ചെയ്യുക. നാളെ 3 വരെ ഓപ്ഷനുകൾ തിരുത്താം. കൃത്യസമയത്ത് ഓപ്ഷൻ സമർപ്പിക്കുകയോ ഫീസടച്ചു കോളജിൽ ചേരുകയോ ചെയ്തില്ലെങ്കിൽ സിസ്റ്റത്തിനു പുറത്താകും. സ്വന്തം റാങ്കും പ്രവേശനസാധ്യതയും മനസ്സിൽ വച്ചു വേണം സ്ഥാപനങ്ങളും പ്രോഗ്രാമുകളും തിരഞ്ഞെടുക്കാൻ. ഉയർന്ന ഓപ്ഷൻ കിട്ടിയാൽ പിന്നീടു താഴെയുള്ള ഓപ്ഷനിലേക്ക്‌ ഒരിക്കലും മാറ്റം കിട്ടില്ല. ഓപ്ഷൻലിസ്റ്റിൽ സ്വാശ്രയ കോളജ് ആദ്യമായിപ്പോയാൽ അർഹതയുണ്ടെങ്കിലും പിന്നീടു സർക്കാർ കോളജിൽ കിട്ടാതെ വരും. പ്രവേശനസാധ്യതയുടെ ഏകദേശരൂപം കിട്ടാൻ മുൻവർഷത്തെ അവസാനറാങ്കുകൾ നോക്കാം. ഇവ അറിയാൻ സൈറ്റിലെ കീം - 2023– LAST RANK ലിങ്ക് നോക്കുക.

ആകെ സ്ഥാപനങ്ങൾ
∙ സർക്കാർ: ആയുർവേദം 3, ഹോമിയോ 2, അഗ്രികൾചർ 4, ഫോറസ്ട്രി 1, കോ ഓപ്പറേഷൻ ആൻഡ് ബാങ്കിങ് 1, ക്ലൈമറ്റ് ചെയ്ഞ്ച് 1, ബയോടെക്നോളജി 1, വെറ്ററിനറി 2, ഫിഷറീസ് 2
∙ എയ്ഡഡ്: ആയുർവേദം 2, ഹോമിയോ 3
∙ സ്വാശ്രയം: ആയുർവേദം 12, സിദ്ധ 1, യുനാനി

ai-generrated-image-rank-list-option
Photo Credit: Representative Image created using AI Art Generator

ആർക്കെല്ലാം ഓപ്ഷൻ സമർപ്പിക്കാം?
∙ ആയുർവേദ റാങ്ക്‌ലിസ്റ്റിലുള്ളവർക്ക് ആയുർവേദത്തിന് (സംസ്കൃതത്തിനുള്ള 8 മാർക്കുകൂടി പരിഗണിച്ചത്)

∙ മെഡിക്കൽ റാങ്ക്‌ലിസ്റ്റിലുള്ളവരിൽ ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി എന്നിവയ്ക്കു നീറ്റിൽ 50–ാം പെർസെന്റൈൽ സ്കോറെങ്കിലും ഉണ്ടെങ്കിലേ പ്രവേശനാർഹതയുള്ളൂ. പട്ടിക, പിന്നാക്ക വിഭാഗക്കാർക്കു 40–ാം പെർസെന്റൈൽ മതി. ഭിന്നശേഷിക്കാർക്കു 45–ാം പെർസെന്റൈലും.

∙ മെഡിക്കൽ റാങ്ക്‌ലിസ്റ്റിലുള്ള ഏവർക്കും ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി എന്നിവയൊഴികെ എല്ലാ കോഴ്സുകൾക്കും. (നീറ്റിൽ 20 മാർക്കു മതി. പട്ടികവിഭാഗക്കാർക്കു മിനിമം മാർക്ക് വ്യവസ്ഥയില്ല)

∙ സ്വാശ്രയ കോളജുകളിലെ ആയുർവേദ, സിദ്ധ, യുനാനി പ്രോഗ്രാമുകളിലെ 15% ഓൾ ഇന്ത്യ ക്വോട്ട സീറ്റിലേക്കു ഏതു സംസ്ഥാനം എന്നു നോക്കാതെ അലോട്മെന്റ് നടത്തും. സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്വാശ്രയ കോളജുകൾ ഈ പ്രവേശനത്തിൽപെടും.

∙ റാങ്ക്‌ലിസ്റ്റിൽ ഫലം തടഞ്ഞുവച്ചിട്ടുള്ളവർക്കും ഓപ്ഷൻ നൽകാം. 9നു 3 വരെ രേഖകൾ സമർപ്പിച്ചു പോരായ്മകൾ പരിഹരിച്ചാൽ അലോട്മെന്റിനു പരിഗണിക്കും.

റജിസ്ട്രേഷൻ ഫീസ്
ഓപ്ഷൻ റജിസ്ട്രേഷൻ ഫീ 5000 രൂപ ഓൺലൈനായോ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫിസ് വഴിയോ അടയ്ക്കാം. പട്ടികവിഭാഗം, ഒഇസി, ജുവനൈൽ / നിർഭയ / ശ്രീചിത്ര ഹോം നിവാസികൾ എന്നിവർ 500 രൂപയടച്ചാൽ മതി. സിലക്‌ഷൻ കിട്ടാത്തവർക്കു പ്രവേശനനടപടികൾ തീർന്നതിനു ശേഷം തിരികെത്തരും. സിലക്‌ഷൻ കിട്ടിയിട്ടു കോളജിൽ ചേരാത്തവർക്കും ചേർന്നിട്ടു വിട്ടുപോകുന്നവർക്കും തിരികെത്തരില്ല. എംബിബിഎസ് / ബിഡിഎസ് പ്രവേശനത്തിന് ഓപ്ഷൻ റജിസ്ട്രേഷൻ ഫീസടച്ചവർ ഇപ്പോൾ വീണ്ടും അടയ്ക്കേണ്ട. സർക്കാർ / സ്വാശ്രയ കോളജുകളിലേക്ക് അലോട്മെന്റ് കിട്ടുന്നവർ അതതു കോളജുകളിൽ ഫീസടയ്ക്കണം. സ്വാശ്രയ ആയുർവേദ, സിദ്ധ,‌ യുനാനി കോഴ്സുകളുടെ ഈ വർഷത്തെ ഫീസ് നിശ്ചയിച്ചിട്ടില്ലാത്തതിനാൽ 2023–24ലെ നിരക്കിൽ ഫീസടച്ചാൽ മതി. ഫീസ് കൂട്ടിയാൽ അധികത്തുക പിന്നീട് അടയ്ക്കാം.

English Summary:

Kerala Medical & Allied Admissions 2024: Option Registration Open!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com