ADVERTISEMENT

കേരളത്തിന്റെ പകുതിയോളം പ്രദേശങ്ങളും കുന്നും മലയും ഉള്ള ഭൂപ്രകൃതിയാണ്. 20 ഡിഗ്രിയിലേറെ ചെരിവുള്ള ഇത്തരം മേഖലകളിൽ പേമാരിക്കൊപ്പം ഉരുൾപൊട്ടൽ സാധ്യത വളരെക്കൂടുതലാണ്. പശ്ചിമഘട്ട മലനിരകളുമായി ചേർന്നുനിൽക്കുന്ന കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്നതായി കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം മുൻ സെക്രട്ടറി ഡോ. എം. രാജീവൻ വ്യക്തമാക്കുന്നു. മഴയുടെ തീവ്രതയെക്കുറിച്ചും വരുംകാലങ്ങളിൽ പ്രകൃതിയിലുണ്ടാകുന്ന ദുരന്തങ്ങളെക്കുറിച്ച് ഡോ. എം. രാജീവൻ ‘മനോരമ ഓൺലൈനോ’ട് പങ്കുവയ്ക്കുന്നു.

വർഷങ്ങൾക്ക് മുൻപ് ഉരുൾപൊട്ടൽ മേഖലകളെക്കുറിച്ച് മാപ്പിങ് ചെയ്തിരുന്നു. അതെല്ലാം ഇനി പുതുക്കേണ്ടതുണ്ട്. ലിസ്റ്റിൽ ഉൾപ്പെടാത്ത പല സ്ഥലങ്ങളും ഇപ്പോൾ രൂപപ്പെട്ടുകാണും. തെക്കൻ കേരളത്തിൽ കുത്തനെയുള്ള മലമേഖലകൾ കുറവായതിനാൽ ഉരുൾപൊട്ടൽ സാധ്യതയും കുറവായിരിക്കും.

wayanad-landslide
ഉരുൾപൊട്ടലിൽ തകർന്ന വീട്. ചിത്രം ∙ മനോരമ

ആദ്യകാലത്ത് മഴയുടെ തീവ്രത കുറവായിരുന്നു. അന്ന്, ഉരുൾപൊട്ടലിന്റെ തീവ്രതയും കുറവായിരുന്നു. എന്നാൽ ക്രമാതീതമായി കാലാവസ്ഥയിൽ വന്ന മാറ്റം ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിക്കുകയും പുതിയ അപകട മേഖലകൾ സൃഷ്ടിക്കുകയും ചെയ്തു. അന്ന് ഒരു ദിവസം 15 സെന്റിമീറ്റർ മഴയാണെങ്കിൽ ഇന്ന് 30 സെന്റിമീറ്റർ ആണ് പെയ്യുന്നത്. അറബിക്കടലിൽ താപനില കൂടുന്നതും മഴയുടെ ഗതിയിൽ മാറ്റം വരുത്തുന്നു.

കേരളത്തിൽ മാത്രമല്ല, ഉത്തരാഖണ്ഡിലും വടക്കേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ഉരുൾപൊട്ടൽ ഉണ്ടാകുന്നുണ്ട്. എന്നാൽ അവിടെ മരണം കുറവാണ്. കേരളത്തിൽ മലയോരമേഖലകളിൽ തിങ്ങിപ്പാർക്കുന്നതുപോലെ ഉത്തരേന്ത്യയിൽ ആളുകൾ താമസിക്കുന്നത് കുറവാണ്. അപകടമാണെന്ന് അറിഞ്ഞിട്ടും ആളുകൾ അവിടെത്തന്നെ താമസിക്കുന്നത് എന്തുകൊണ്ടാണെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. അവർക്കും ജീവിക്കണ്ടേ, വേറെ മാർഗമൊന്നും ഇല്ലാത്തതുകൊണ്ടാകാം വനത്തെ ആശ്രയിച്ചുകൊണ്ട് മലയടിവാരത്തിൽ തന്നെ ജീവിതമാർഗം കണ്ടെത്തുന്നത്. മണാലി, മണ്ഡി എന്നിവിടങ്ങളിലെല്ലാം മലമുകളിൽ താമസിക്കുന്നവരുണ്ട്.

കനത്ത മഴയെ തുടർന്ന്  കരകവിഞ്ഞ് ഒഴുകുന്ന മണിമലയാറ്. വള്ളംകുളം പാലത്തിൽ  നിന്നുള്ള ദൃശ്യം. ചിത്രം: എൻ. രാജേഷ് ബാബു / മനോരമ
കനത്ത മഴയെ തുടർന്ന് കരകവിഞ്ഞ് ഒഴുകുന്ന മണിമലയാറ്. വള്ളംകുളം പാലത്തിൽ നിന്നുള്ള ദൃശ്യം. ചിത്രം: എൻ. രാജേഷ് ബാബു / മനോരമ

ഇനിയുള്ള കാലത്ത് കേരളത്തിൽ മഴയുടെ തീവ്രത കൂടിവരാനാണ് സാധ്യത. ചിലപ്പോൾ ഒരു വർഷം മഴ കുറയും. എന്നാൽ അടുത്ത വർഷം അതിതീവ്രമായിരിക്കാം. ഇതനുസരിച്ച് പരിസ്ഥിതി ദുരന്തങ്ങളും ഉണ്ടാകുന്നു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം, പ്രളയം അങ്ങനെ പലതും സംഭവിച്ചേക്കാം.

മഴയളവ് സൂക്ഷ്മമായി നിരീക്ഷണം

കാലവർഷത്തിന്റെ ക്രമവും രൂപവുമെല്ലാം കൂടുതൽ കൂടുതൽ പ്രവചനാതീതമായി മാറുകയാണെന്ന് പുണെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റിരിയോളജിയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനായ ഡോ. റോക്സി മാത്യു കോൾ പറയുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ പെയ്യുന്ന മഴയുടെ അളവ് വളരെ കൂടി. കേരളം തൊട്ടു മഹാരാഷ്ട്രവരെ പശ്ചിമഘട്ട മേഖലകളിലെ ഉരുൾപൊട്ടലും വെള്ളപ്പൊക്കവും വർധിക്കുന്നത് അതിന്റെ ഫലമായിട്ടാണ്. അതിനു പുറമേയാണ് പസിഫിക്കിലെ ലാ നിന പ്രതിഭാസം. പൊതുവേ കാലവർഷം കനക്കാൻ ഇടവരുത്തുന്നതാണിത്. അപകടസാധ്യതമേഖലകൾ ഉൾപ്പെട്ട പഞ്ചായത്തുകൾ കണ്ടെത്തി മുന്നൊരുക്ക ബോധവൽക്കരണം ആവശ്യമാണ്. ഇത്തരം ഹോട്‌സ്പോട്ടുകളിലെ മഴയളവിന്റെ വിവരങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കണം. ഇത് അടിസ്ഥാനമാക്കി ദുരന്ത മുന്നറിയിപ്പു സംവിധാനം ഒരുക്കണം. ആധുനിക സാങ്കേതികസൗകര്യങ്ങൾ ഉള്ള ഇക്കാലത്ത് ഇതൊക്കെ സാധ്യമാണ്. മുന്നറിയിപ്പു സംവിധാനങ്ങൾ യാഥാർഥ്യമായാൽ ഈ മേഖലകളിലെ ജീവനും ഉപജീവനവും സുരക്ഷിതമാക്കാൻ സാധിക്കും.

കാലാവസ്ഥാമാറ്റം മാത്രമല്ല, ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിലെ ഭൂമി ഉപയോഗ രീതികളിലെ മാറ്റവും അവിടെ നടക്കുന്ന വികസന പ്രവർത്തനങ്ങളും കൂടി കണക്കിലെടുക്കേണ്ടതുണ്ട്. കാലാവസ്ഥാമാറ്റത്തിന്റെയും ഭൂമി ഉപയോഗത്തിലൂടെ നേരിട്ടുള്ള മനുഷ്യ ഇടപെടലിന്റെയും ആഘാതം വളരെ വ്യക്തമായി ദൃശ്യമാകുന്ന മേഖലകളിലാണ് ഉരുൾപൊട്ടലും മിന്നൽപ്രളയവും കൂടുതലായി സംഭവിക്കാറുള്ളത്. എന്നാൽ, മനുഷ്യ ഇടപെടൽ മൂലമുള്ള ഭൂപ്രകൃതിമാറ്റം കുറവുള്ള മേഖലകളിലും ഉരുൾപൊട്ടലുകൾ ഉണ്ടായിട്ടുണ്ടെന്നതും വസ്തുതയാണ്. 

English Summary:

Unpredictable Monsoons and Rising Rainfall: Why Kerala Faces Increased Risk of Landslides

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com