ADVERTISEMENT

ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിൽ 2020ൽ സംഭവിച്ച ആനകളുടെ കൂട്ടമരണത്തിന്റെ കാരണം കണ്ടെത്തിയെന്ന അവകാശവാദവുമായി ശാസ്ത്രജ്ഞർ. ബോട്സ്വാനയിലെ ഒകവാൻഗോ ഡെൽറ്റയിൽ ആനകൾ കൂട്ടമായി ചരിഞ്ഞത് ലോകശ്രദ്ധ നേടിയിരുന്നു. സയൻസ് ഓഫ് ദ് ടോട്ടൽ എൻവയോൺമെന്റ് എന്ന ജേണലിൽ ഇപ്പോൾ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ സയാനോ ബാക്ടീരിയ (ബ്ലൂ ഗ്രീൻ ആൽഗെ) എന്ന സൂക്ഷ്മജീവിയാണ് 350ൽ ഏറെ ആനകളെ കൊന്നതെന്ന് കണ്ടെത്തി.

ലണ്ടനിലെ കിങ്സ് കോളജിൽ നിന്നുള്ള ശാസ്ത്രജ്ഞ സംഘമാണ് പഠനം നടത്തിയത്. ആനകൾ ചരിഞ്ഞുകിടന്ന മേഖലയിലെ ജലാശയങ്ങളിലെ ആൽഗെകളിൽ നടത്തിയ പഠനത്തിലാണ് ഇതു വെളിവാക്കപ്പെട്ടത്. ഈ ആൽഗെ കലർന്ന വെള്ളം കുടിച്ചാകാം ആനകൾക്ക് വിഷാംശമേറ്റത്.

ലോകത്തിൽ ഏറ്റവും കൂടുതൽ ആനകളുള്ള രാജ്യമായി കണക്കാക്കപ്പെടുന്ന രാജ്യം ബോട്‌സ്വാന തന്നെയാണ്. ഏകദേശം 130000 ആനകൾ ഇവിടെയുണ്ടെന്നാണ് കണക്ക്. തെക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ ആനകളും മനുഷ്യരുമായുള്ള സംഘട്ടനങ്ങളും രൂക്ഷമാണ്. ആഫ്രിക്കയിൽ ധാരാളം ആനകളുണ്ടായിരുന്ന സ്ഥലമാണ്. എന്നാൽ 1979 വരെ ഇവിടെ നിലനിന്ന വമ്പൻ ആനവേട്ട ഈ എണ്ണം കുറച്ചു. എൺപതുകളിൽ പ്രതിവർഷം ഒരു ലക്ഷം ആനകൾ വരെ കൊല്ലപ്പെട്ടുവത്രേ. പിന്നീട് വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറിന്റെയും മറ്റും നേതൃത്വത്തിൽ നടന്ന വലിയ സംരക്ഷണ യജ്ഞങ്ങളാണ് ആനകളുടെ എണ്ണം ഉയർത്തിയത്.

കാര്യം ആനകളാണെങ്കിലും ആഫ്രിക്കൻ ആനകളും ഏഷ്യൻ ആനകളും വിവിധ സ്പീഷീസുകളിൽ മാത്രമല്ല, വിവിധ ജനുസ്സുകളിലും പെട്ട മൃഗങ്ങളാണ്. സഹാറയ്ക്കു തെക്കുള്ള ഭാഗങ്ങളിൽ പൊതുവേ ആഫ്രിക്കൻ ആനകൾ കാണപ്പെടുന്നു. 7000 കിലോവരെ ഭാരവും മൂന്നരമീറ്റർ പൊക്കവുമൊക്കെ ശരാശരി ആഫ്രിക്കൻ ആനകൾക്കുണ്ട്. ബുഷ് എലിഫന്റ്, ഡെസേർട്ട് എലിഫന്റ്, ആഫ്രിക്കൻ ഫോറസ്റ്റ് എലിഫന്റ് എന്നീ വിഭാഗങ്ങളിൽ ആഫ്രിക്കൻ ആനകൾ വേർതിരിക്കപ്പെട്ടിരിക്കുന്നു. മരുഭൂമിയിൽ ജീവിക്കാൻ പറ്റിയ നിലയിലുള്ള ശാരീരിക സവിശേഷതകൾ ഡെസേർട്ട് എലിഫന്റുകൾക്കുണ്ട്. വിശാലമായ പുൽമേടുകളിലാണ് ബുഷ് എലിഫന്റുകളുടെ ആവാസവ്യവസ്ഥ. ഫോറസ്റ്റ് എലിഫന്റ് പേര് സൂചിപ്പിക്കുന്നതു പോലെ നിബിഡവനങ്ങളിലും ജീവിക്കുന്നു. ബുഷ് എലിഫന്റുകളാണ് ബോട്സ്വാനയിൽ കൂടുതൽ.

English Summary:

Botswana Elephant Deaths Solved: Cyanobacteria Identified as Culprit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com