സാധാരണക്കാരന്റെ പോക്കറ്റ് കാലി! പാസ്പോർട്ട് ഫീസിൽ വൻ വർധന; പുതുക്കിയ നിരക്ക് അടുത്ത മാസം മുതൽ പ്രാബല്യത്തിൽ

Mail This Article
ലണ്ടൻ ∙ ബ്രിട്ടനിൽ പുതിയ പാസ്പോർട്ടിനും പാസ്പോർട്ട് പുതുക്കാനുമുള്ള അപേക്ഷകൾക്ക് ഫീസ് കൂട്ടി. ഏഴു ശതമാനമാണ് ഫീസ് വർധന. പാസ്പോർട്ട് അപേക്ഷകരുടെ എണ്ണത്തിൽ മുൻപെങ്ങും ഇല്ലാത്തവിധം വർധന വന്നതോടെയാണ് ഫീസും വർധിപ്പിക്കാൻ ഹോം ഓഫിസ് തീരുമാനിച്ചത്. ഏപ്രിൽ പത്തു മുതൽ ഫീസ് വർധന പ്രാബല്യത്തിലാകും. കഴിഞ്ഞ ഏപ്രിലിലും പാസ്പോർട്ട് ഫീസ് ഏഴു ശതമാനം വർധിപ്പിച്ചിരുന്നു. 2023ൽ ഒൻപത് ശതമാനമായിരുന്നു വർധന.
പുതിയ നിരക്കു പ്രകാരം പ്രായപൂർത്തിയായവർക്ക് ഓൺലൈനിൽ അപേക്ഷ സമർപ്പിക്കാനുള്ള ഫീസ് 88.50 പൗണ്ടിൽനിന്നും 94.50 പൗണ്ടായി ഉയരും. കുട്ടികൾക്ക് നിലവിലുള്ള 69 പൗണ്ട് ഫീസ് 74 പൗണ്ടായും വർധിക്കും. പോസ്റ്റൽ ആപ്ലിക്കേഷന് പ്രായപൂർത്തിയായവർക്ക് ഇപ്പോൾ നിലവിലുള്ള 100 പൗണ്ട് 107 പൗണ്ടായും കുട്ടികൾക്ക് നിലവിലുള്ള 69 പൌണ്ട് 74 പൌണ്ടായും ഉയരും.
പ്രീമിയം വൺഡേ സർവീസിന് നിലവിലെ ഫീസായ 207.50 പൗണ്ട് 222 പൗണ്ടായും കുട്ടികൾക്കിത് 176.50ൽനിന്നും 189 പൗണ്ടായും വർധിക്കും. ഓരോ വർഷവും ഫീസിനത്തിൽ വർധന വരുത്തുന്നുണ്ടെങ്കിലും പാസ്പോർട്ട് നൽകുന്ന പ്രക്രിയയിൽ ഹോം ഓഫിസ് ലാഭം ഉണ്ടാക്കുന്നില്ലെന്നും പ്രിന്റിങ് ഉൾപ്പെടെയുള്ള നിർമാണ ചെലവിനുള്ള പണം മാത്രമാണ് പൗരന്മാരിൽ നിന്നും ഇടാക്കുന്നതെന്നുമാണ് അധികൃതരുടെ വിശദീകരണം.