സബ്സ്റ്റേഷനിലെ പൊട്ടിത്തെറി; ഹീത്രോ വിമാനത്താവളം അടച്ചിട്ട സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവ്

Mail This Article
ലണ്ടൻ ∙ വൈദ്യുതി സബ്സ്റ്റേഷനിലെ പൊട്ടിത്തെറിയെ തുടർന്ന് ഹീത്രോ വിമാനത്താവളം അടച്ചിട്ട സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് യുകെയുടെ എനർജി സെക്രട്ടറി എഡ് മിലിബാൻഡ് ഉത്തരവിട്ടു. നാഷനൽ എനർജി സിസ്റ്റം ഓപ്പറേറ്ററുടെ (എൻഇഎസ്ഒ) നേതൃത്വത്തിലുള്ള അന്വേഷണം യുകെയുടെ ഊർജ്ജ പ്രതിരോധശേഷിയെ കുറിച്ച് വ്യക്തമായ റിപ്പോർട്ട് നൽകുകയും ഇത്തരം സംഭവങ്ങൾ തടയുന്നതിന് സഹായിക്കുകയും ചെയ്യുമെന്ന് എനർജി സെക്യൂരിറ്റി വകുപ്പും നെറ്റ് സീറോയും പറഞ്ഞു.
പൊട്ടിത്തെറിയെ തുടർന്ന് ഏകദേശം 18 മണിക്കൂറാണ് യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം അടച്ചിടേണ്ടി വന്നത്. വിമാനത്താവളത്തിലേക്ക് വൈദ്യുതി വിതരണം ചെയ്തിരുന്നത് സബ്‌സ്റ്റേഷനിൽ നിന്നായിരുന്നു. പൊട്ടിത്തെറിയെ തുടർന്ന് വിമാനത്താവളത്തിൽ വൈദ്യുതി ലഭിക്കാത്തത് മൂലം ആയിരക്കണക്കിന് വിമാന സർവീസുകളാണ് റദ്ദാക്കേണ്ടി വന്നത്. സർവീസ് റദ്ദാക്കൽ ലോകമെമ്പാടുമുള്ള ആയിരകണക്കിന് യാത്രക്കാരെയാണ് ബാധിച്ചത്.
വിമാനത്താവളത്തിൽനിന്ന് ഏകദേശം 3.2 കിലോമീറ്റർ അകലെയുള്ള സബ്‌സ്റ്റേഷനിലാണ് വ്യാഴാഴ്ച അർധരാത്രിക്കു തൊട്ടുമുൻപ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കാൻ അഗ്നിശമന സേനാംഗങ്ങൾക്ക് ഏകദേശം ഏഴ് മണിക്കൂർ വേണ്ടിവന്നു. സബ്‌സ്റ്റേഷനിലെ ഇലക്ട്രിക്കൽ ഉപകരണങ്ങളെക്കുറിച്ച് ലണ്ടൻ അഗ്നിശമന സേന അന്വേഷണം നടത്തിയെങ്കിലും യാതൊരു തകരാറുകളും അധികൃതർ കണ്ടെത്തിയിട്ടില്ല. തീപിടിത്തത്തെ തുടർന്നുണ്ടായ വൈദ്യുതി തടസ്സത്തിൽ 16,300 ലധികം വീടുകളിൽ വൈദ്യുതി മുടങ്ങുകയും പരിസരപ്രദേശങ്ങളിൽ നിന്ന് ഏകദേശം 150 പേരെ ഒഴിപ്പിക്കുകയും ചെയ്തു. ഹീത്രോ വിമാനത്താവളത്തിൽ നേരിട്ട യാത്രാ തടസത്തിൽ വിമാനത്താവളത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് തോമസ് വോൾഡ്ബൈ യാത്രക്കാരോട് ക്ഷമാപണം നടത്തി. തിരക്ക് ലഘൂകരിക്കുന്നതിനായി രാത്രികാല വിമാനങ്ങളുടെ നിയന്ത്രണങ്ങളും താൽക്കാലികമായി നീക്കിയതായി ഗതാഗത വകുപ്പ് അറിയിച്ചു.