നിയമമേഖലയിൽ നിയന്ത്രണം: പുതിയ നയങ്ങൾക്ക് മന്ത്രിസഭാ അംഗീകാരം

Mail This Article
അബുദാബി ∙ നിയമ മേഖലയുമായി ബന്ധപ്പെട്ട ജോലിയും കൺസൽറ്റൻസിയും നിയന്ത്രിക്കുന്ന പുതിയ നയങ്ങൾക്ക് യുഎഇ മന്ത്രിസഭ അംഗീകാരം നൽകി. ഈ തൊഴിലുകൾക്കുള്ള ഔദ്യോഗിക ചട്ടങ്ങളും അംഗീകരിച്ചു. നീതിന്യായ സംവിധാനം ശക്തിപ്പെടുത്തുക, രാജ്യത്തെ നിയമവാഴ്ച വർധിപ്പിക്കുക, വിവിധ വകുപ്പുകളുമായി സഹകരിച്ച് നീതി നടപ്പാക്കുക, നടപടിക്രമങ്ങൾ വേഗത്തിലാക്കുക എന്നിവയാണ് പരിഷ്കാരത്തിലൂടെ ലക്ഷ്യമിടുന്നത്.
പ്രാഥമിക, അപ്പീൽ കോടതികളിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനെ സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യാൻ അനുവദിക്കുന്ന വ്യവസ്ഥകളും നടപടിക്രമങ്ങളും വിശദീകരിക്കുന്നു. പൗരന്മാരല്ലാത്ത അഭിഭാഷകർക്ക് യുഎഇയിൽ പ്രാക്ടീസ് ചെയ്യുന്നതിനുള്ള ലൈസൻസിങ് വ്യവസ്ഥകൾ, ട്രെയ്നി അഭിഭാഷകർക്കുള്ള പ്രായോഗിക പരിശീലനം, പരിശീലനം നൽകുന്ന മുതിർന്ന അഭിഭാഷകരുടെ കടമകൾ എന്നിവയെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്.
ഗവേഷകരെയും നിയമ ഉപദേഷ്ടാക്കളെയും റജിസ്റ്റർ ചെയ്യാനോ പുതുക്കാനോ റജിസ്റ്ററിൽ നിന്ന് നീക്കം ചെയ്യാനോ ഉള്ള മാനദണ്ഡങ്ങളും വിശദമാക്കുന്നുണ്ട്. ലൈസൻസിങ്, സസ്പെൻഷൻ, റദ്ദാക്കൽ, ലിക്വിഡേഷൻ, യൂണിവേഴ്സിറ്റി യോഗ്യതാ, തുല്യതാ സർട്ടിഫിക്കറ്റ് എന്നിവയുൾപ്പെടെ നിയമ സ്ഥാപനങ്ങളും നിയമ കൺസൽറ്റൻസി സ്ഥാപിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള വ്യവസ്ഥകളും ഇതിലുണ്ട്.
അഭിഭാഷകരുടെ കർത്തവ്യം, അവകാശങ്ങൾ, കക്ഷികളുമായുള്ള ബന്ധം, സേവന ഫീസ് എന്നിവ സംബന്ധിച്ചും വിശദമാക്കുന്നു. വലിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട കേസുകളിൽ അഭിഭാഷകരെ നിയമിക്കാൻ സാമ്പത്തിക ശേഷി ഇല്ലാത്ത കക്ഷികൾക്ക് കോടതി മുഖേന വക്കീലിനെ നിയമിക്കുമ്പോൾ അവർക്കുള്ള ഫീസ് കോടതി നിശ്ചയിക്കും. കക്ഷികളിൽനിന്ന് ലഭിക്കുന്ന വിവരങ്ങളുടെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നത് സംബന്ധിച്ചു പരാമർശിക്കുന്നുണ്ട്.