സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ട് ‘റമസാൻ മത്സരങ്ങൾ’, സൂക്ഷിക്കണം; മുന്നറിയിപ്പുമായി അബുദാബി പൊലീസ്

Mail This Article
അബുദാബി∙ റമസാനിൽ സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ട് നടത്തുന്ന വ്യാജ മത്സരങ്ങൾക്കെതിരെ മുന്നറിയിപ്പുമായി അധികൃതർ. ഇത്തരം മത്സരങ്ങൾ വിജയിക്കുന്നവർക്ക് സമ്മാനങ്ങൾ വാഗ്ദാനം ചെയ്ത് ബാങ്ക് വിവരങ്ങൾ നൽകുന്നവർ സാമ്പത്തിക തട്ടിപ്പിന് ഇരയാകുമെന്ന് അബുദാബി പൊലീസ് പറഞ്ഞു.
അനൗദ്യോഗിക ജീവകാരുണ്യ വ്യാജ ലിങ്കുകൾ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത് പണം മോഷ്ടിക്കാൻ കുറ്റവാളികൾ റമസാൻ മാസത്തെ ദുരുപയോഗം ചെയ്യുന്നു. സൈറ്റുകളുടെ ആധികാരികത പരിശോധിക്കേണ്ടതും രഹസ്യവിവരങ്ങൾ വെളിപ്പെടുത്തുന്നത് ഒഴിവാക്കേണ്ടതും ഭീഷണിക്ക് വഴങ്ങി പണം അയക്കാൻ വിസമ്മതിക്കേണ്ടതും പ്രധാനമാണെന്ന് അബുദാബി പൊലീസ് ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് സൊഹൈൽ അൽ റഷ്ദി പറഞ്ഞു.
മതപരവും മാനുഷികവുമായ വികാരങ്ങളെ അനുവാദമില്ലാതെ സാമ്പത്തിക സംഭാവനകൾ ശേഖരിക്കുന്നതിനായി വഴിതിരിച്ചുവിടുന്ന സമൂഹ മാധ്യമ സൈറ്റുകളിലൂടെയും 'ചാറ്റ്' ആപ്ലിക്കേഷനുകളിലൂടെയും പ്രചരിക്കുന്ന അറിയിപ്പുകൾക്കും അജ്ഞാത സന്ദേശങ്ങൾക്കും ആരും പ്രതികരിക്കരുതെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റ് ഡയറക്ടർ കേണൽ റാഷിദ് ഖാലിദ് അൽ സഹാരി പറഞ്ഞു. നന്മ ചെയ്യാനും ആവശ്യമുള്ളവരെ സഹായിക്കാനും ആഗ്രഹിക്കുന്നവർ ഔദ്യോഗിക ജീവകാരുണ്യ പ്രവർത്തകരുമായും സംഘടനകളുമായും ബന്ധപ്പെടണം. പൊതുജനങ്ങൾക്ക് അബുദാബി പൊലീസിന്റെ വെബ്സൈറ്റ് വഴിയോ 800 2626 എന്ന കോൺടാക്റ്റ് നമ്പർ വഴിയോ സംശയാസ്പദമായ പ്രവർത്തനം റിപ്പോർട്ട് ചെയ്യാം.