ADVERTISEMENT

വളരെ പണ്ട് പറഞ്ഞു കേട്ട ഒരു കഥയാണ്: ഒരു പാവം ബ്രാഹ്മണന് സാമ്പത്തികമായി ബുദ്ധിമുട്ടു വന്നു. അദ്ദേഹം ഭക്തവത്സലനായ ഗുരുവായൂരപ്പനെ ഏകാവലംബമായി വിചാരിച്ചു ഭജന പാർത്തു. അതെ കാലത്തിൽ തന്റെ വാതരോഗ ശാന്തിക്കായി മറ്റൊരു ഭക്തനും ശ്രീ ഗുരുവായൂരപ്പനെ ഭജിച്ചു ഗുരുവായൂരിൽ വസിക്കുന്നുണ്ടായിരുന്നു. അദ്ദേഹം ധനികനും ആയിരുന്നു. ഒരുനാൾ രാത്രി സ്വപ്നത്തിൽ ഭഗവാൻ വാതരോഗിയോട്‌ പണമടങ്ങിയ സഞ്ചി കുളിക്കടവിൽ വെച്ച് കുളിക്കാൻ നിർദ്ദേശിച്ചു. ദരിദ്ര ബ്രാഹ്മണന്റെ സ്വപ്നത്തിൽ വന്ന ഭഗവാൻ നാളെ ഉദയത്തിനു മുമ്പ് കുളക്കടവിൽ ചെല്ലാനും അവിടെ ഉള്ള സഞ്ചി കൈക്കലാക്കി സ്ഥലം വിടുവാനും പറഞ്ഞു. പിറ്റേന്ന് പുലർച്ചെ തന്റെ സഞ്ചി കുളക്കടവിൽ വെച്ച ശേഷം വാതരോഗി മെല്ലെ കുളത്തിലിറങ്ങി കുളിക്കവേ, ദരിദ്ര ബ്രാഹ്മണൻ ഓടി വന്നു സഞ്ചിയെടുത്തു ഓടാൻ തുടങ്ങി. ഇത് കണ്ട രോഗി തന്റെ ദൈന്യത മറന്നു ഓടുന്ന ബ്രാഹ്മണന്റെ പിറകെ ഓടി. കുറെ അകലെയായപ്പോൾ വാതരോഗി തിരിച്ചറിഞ്ഞു: താൻ പൂർണ ഗുണവാനായിരിക്കുന്നു. പണം നഷ്ടപ്പെട്ടു എന്നേയുള്ളു, അത് ഭഗവാന്റെ ഇച്ഛ എന്നേ കരുതി.  

പുലർച്ചെ നാലേമുക്കാലിന്‌ അടുത്തുള്ള അമ്പലത്തിൽ പാട്ടു വെച്ചപ്പോഴാണ് ഈച്ചരൻ കുട്ടി മാഷ് എണീറ്റത്. കുളിയും മറ്റും കഴിഞ്ഞു പൂജാമുറിയിൽ ചെന്ന് വിളക്ക് കൊളുത്തി. ആദ്യം ഗണപതിക്കും പിന്നെ ഗുരുവായൂരപ്പനും വിളക്ക് കാണിച്ചു. വിളക്ക് കാണിക്കുമ്പോൾ ചില്ലിട്ട ഗുരുവായൂരപ്പന്റെ പടത്തിലേയ്ക്ക് നോക്കി മാഷ് ചോദിച്ചു: ഇന്നലെ ഞാനൊരു കാര്യം പറഞ്ഞിരുന്നു, ഭഗവാനെ കൈവിടരുതേ! കരുണ കലർന്ന പൂപ്പുഞ്ചിരി മാത്രം നൽകി ഭഗവാൻ! ഈച്ചരൻ കുട്ടി മാഷിന് അഞ്ചു വയസ്സുള്ളപ്പോഴാണ് ചിന്നമ്മു വലിയമ്മ ഗുരുവായൂർക്കു കൂട്ടികൊണ്ടു പോയത്. അന്ന് ഗുരുവായൂരപ്പനെ നേരെ ഒന്ന് കണ്ടതായി പോലും മാഷിന് ഓർമയില്ല. പക്ഷെ, അന്ന് മുതലാണ് മാഷിന് ഗുരുവായൂരപ്പനിൽ ഭക്തി തോന്നിയത്. പിന്നെ, ചിന്നമ്മു വലിയമ്മ പല കഥകളും പറഞ്ഞു തരികയും ഭഗവാനോട് കൂടുതൽ ഭക്തി തോന്നുകയും ചെയ്തു. ഗുരുവായൂരിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ചില മാസികകളിൽ നിന്നും കൂടുതലായി ഗുരുവായൂരിനെ പറ്റിയും ഗുരുവായൂരപ്പനെ പറ്റിയും മാഷ് വായിച്ചും മനസിലാക്കി. ജീവിതത്തിലെ പല സന്ദർഭങ്ങളിലും ഗുരുവായൂരപ്പന്റെ അനുഗ്രഹം പലപ്പോഴായി മാഷിന് ബോധ്യമാവുകയും ചെയ്തു. പക്ഷെ, ഇപ്പോൾ വേറൊരു വിഷയമാണ് മാഷിന് ബുദ്ധിമുട്ടുണ്ടാക്കിയിരിക്കുന്നത്. 

മാഷിന് ടൗണിൽ ഒരു വീടുണ്ട്. മാഷ് ഉദ്യോഗത്തിലിരുന്ന കാലത്തു വാങ്ങിയതാണ് ഈ വീട്. പിന്നെ, സ്വന്തം തറവാട് നേരാക്കി അവിടെ സ്ഥിരം പാർക്കാൻ തുടങ്ങിയപ്പോഴാണ് ടൗണിലെ വീട് വിൽക്കാൻ തീരുമാനിച്ചത്. മാഷിന്റെ തറവാട്ടിൽ നിന്ന് ഏകദേശം ഇരുപതു കിലോമീറ്റര്‍ മാറിയാണ് ടൗൺ. രണ്ടു ബസ് മാറി കേറി വേണം അവിടെയെത്താൻ. കുറച്ചുകാലം വാടകയ്ക്കും മറ്റും കൊടുത്തിരുന്നു. പക്ഷെ, അതിൽ പലമാതിരി ബുദ്ധിമുട്ടുകൾ വന്നപ്പോഴും തനിക്കു ഈ വീട് പോയി നോക്കിനടത്താൻ കഴിയാതെ ആയപ്പോഴും അത് വിൽക്കാൻ തീർച്ചയാക്കി. പെട്ടെന്ന് വിറ്റു പോകും എന്നാണ് ആദ്യം എല്ലാവരും അഭിപ്രായപ്പെട്ടത്; പക്ഷെ, കൊറോണക്കാലമായതു കൊണ്ട് പഴയമാതിരി സ്ഥലക്കച്ചവടമൊന്നും നടക്കുന്നില്ല എന്നാണ് ഇപ്പോൾ കേൾക്കുന്നത്. ചിലർ വന്നു നോക്കിയിട്ടു പോയി. പക്ഷെ ആരും ഒരു വാക്ക് പോലും പറയാതെ പോകുന്നു. വേറെ ചിലർ ചില ന്യൂനതകൾ കണ്ടുപിടിക്കുന്നു. വാടകക്കാരില്ലാത്തതിനാൽ ചില കുട്ടികളും മറ്റും അവിടെ പോയി കളിക്കുകയും ചില ചില്ലറ നാശങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. അയൽവാസികളും അപരിചിതർ ഒക്കെ ആ വഴി രാത്രി വരുന്നുണ്ടെന്നു പറയുകയും അത് അവർക്കു പേടിയും ബുദ്ധിമുട്ടും ഉണ്ടാക്കുന്നുവെന്നും പറയുന്നു. ചില സമയം, കുറച്ചു ചെറുപ്പക്കാർ ശീട്ട് കളിക്കാനും മദ്യപിക്കാനും ഒക്കെ അവിടം ഉപയോഗിക്കുന്നതായി അയൽക്കാർ പറയുന്നു.

മാഷിന്റെ പഴയ ഒരു ശിഷ്യൻ ആണ് സതീശൻ കുട്ടി. അദ്ദേഹം ടൗണിൽ തന്നെയാണ് താമസം, അതുകൊണ്ടു വീട് വിൽക്കുന്ന കാര്യങ്ങൾ സതീശനെയാണ് മാഷ് ഏൽപ്പിച്ചിരിക്കുന്നത്. സതീശനും പലരെയും കൊണ്ടുവന്നു വീട് കാണിച്ചെങ്കിലും ആരും വീട് വാങ്ങാൻ  ഇനിയും എത്തിയിട്ടില്ല. പലരും വീട് വന്നു നോക്കുകയും പിന്നീട് വേണ്ടെന്നു പറയുകയും ചെയ്യാൻ തുടങ്ങിയപ്പോൾ മാഷിന്റെ വിഷമം ദിവസം കഴിയുന്തോറും കൂടാൻ തുടങ്ങി. വീട് വിറ്റു പോകാതിരിക്കുമോ എന്നുള്ള ഭയം   മാഷിന്റെ ഉള്ളിൽ കൂടിക്കൊണ്ടിരുന്നു. വീടിന്റെ തൊട്ടടുത്തുള്ളത് ഒരു റിട്ടയേർഡ് ടീച്ചർ ആണ്. അവർ പല പ്രാവശ്യം സതീശൻ കുട്ടിയെ വിളിച്ചു അവർക്കുള്ള ബുദ്ധിമുട്ടു പറഞ്ഞിട്ടുണ്ട്; സതീശനും, വീട് ഉടനെ വിറ്റു പോകുമെന്ന് പറഞ്ഞു അവരെ ഒരുവിധം സമാധാനിപ്പിച്ചിട്ടുണ്ട്. ഒരാഴ്ച മുൻപ് പത്തു മണിയായപ്പോൾ സതീശൻ കുട്ടി വിളിച്ചു. സതീശന്റെ ഓരോ ഫോൺ കാളും വല്ലാത്ത ആകാംക്ഷയോടെയാണ് എടുക്കാറുള്ളത്. അടുത്തുള്ള വീട്ടുകാർ തന്നെ വീട് വാങ്ങാൻ തയാറാണത്രേ. സന്തോഷത്തോടെ കിട്ടുന്ന വിലയ്ക്ക് കൊടുക്കാൻ പറഞ്ഞു. എന്നാലും സതീശൻ കുട്ടിക്ക് നിർബന്ധം: നമുക്ക് നാൽപതു ലക്ഷം പറയാം; ശെരിയെന്നു അപ്പോൾ തന്നെ സമ്മതം മൂളി. പിന്നെ കാത്തിരിപ്പാണ്; സതീശൻ കുട്ടിയുടെ അടുത്ത വിളി വരാൻ. വൈകുന്നേരം സതീശൻ കുട്ടി വിളിച്ചിട്ടു പറഞ്ഞു: അവർക്കു 33 ലക്ഷത്തിനു സമ്മതമാണത്രെ. മാഷ് പറഞ്ഞു "സാരമില്ല കൊടുക്കാം". പക്ഷെ തുക വളരെ കുറഞ്ഞില്ലേ എന്ന് സതീശന് സംശയം. മാഷ് പറഞ്ഞു "കിട്ടിയത് മതി". വലിയൊരു ഭാരം ഇറക്കി വെച്ചത് പോലെ തോന്നി മാഷിന്. കൂടെ സതീശനോട് നന്ദിയും.

രണ്ടു ദിവസം കഴിഞ്ഞാണ് സതീശൻ കുട്ടി പിന്നെ വിളിച്ചത്: വീട് വാങ്ങാം എന്ന് സമ്മതിച്ച അയൽക്കാർ ഒരു വ്യവസ്ഥ വെച്ചിരിക്കുന്നു. അവർ അഞ്ചു ലക്ഷം ഇപ്പോൾ അഡ്വാൻസ് ആയി തരും, ബാക്കി തുക അപ്പപ്പോൾ തരാം. മുഴുവൻ തുകയും തരാൻ ഒരു വർഷത്തെ സാവകാശം സമയം വേണം. ആദ്യം മാഷിന് പ്രയാസം തോന്നി; സാധാരണ മൂന്നോ ആറോ മാസത്തെ സമയമാണ് പതിവ്. ഒരു വർഷമെന്നത് കുറച്ചു അധികമായില്ലേ എന്നൊരു സംശയം. പക്ഷെ ഇത് വേണ്ട എന്ന് വെച്ചാൽ ഇനി ആര് വരാനാണ്? ഇനിയും എത്ര കാലം കാത്തിരിക്കും? അതുകൊണ്ടു കിട്ടിയ വിലയ്ക്ക്, പറയുന്ന വ്യവസ്ഥക്ക് വീട് വിൽക്കാമെന്നു മാഷ് മനസ്സിലുറപ്പിച്ചു. സതീശൻ കുട്ടിക്ക് അവരുടെ ഈ നീണ്ട കാലാവധി ഒട്ടും ഇഷ്ടമായിട്ടില്ല. പക്ഷെ മാഷിന്റെ നിർബന്ധം കാരണം എതിർത്തൊന്നും പറഞ്ഞില്ല. മാഷ് വീണ്ടും സതീശൻ കുട്ടിയുടെ ഫോൺ വിളിക്കായി കാത്തിരുന്നു. ഏകദേശം രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഫോൺ വന്നു. വീട് വാങ്ങാൻ പോകുന്നവർക്ക് ഒരു ആവശ്യം കൂടിയുണ്ട്: അഡ്വാൻസ് തന്നു കഴിഞ്ഞാൽ അവരുടെ മകൾ അവിടെ താമസം തുടങ്ങും. അത് കേട്ടപ്പോൾ മാഷിന് വല്ലാത്ത വിഷമമായി: ഇതെന്താണ് ഇങ്ങനെ? സാധാരണ ഇത് പതിവുള്ളതല്ല തന്നെ. അവർ താമസം തുടങ്ങി പിന്നീട് ബാക്കി തുക തരാൻ വൈമനസ്യം കാണിക്കുകയോ അല്ലെങ്കിൽ വീട് ഒഴിയാൻ വിസമ്മതിക്കുകയോ ചെയ്താൽ ആകെ പ്രശ്നമാകും. മറ്റൊരാൾക്കു വീട് വിൽക്കാനും കഴിയില്ല. 

വല്ലാത്ത ആശയക്കുഴപ്പത്തിലായി മാഷ്. സതീശൻ കുട്ടിക്ക് വല്ലാത്ത ദേഷ്യം വന്നിട്ടുണ്ട്. പക്ഷെ മാഷിനെ ആലോചിച്ചു ഒന്നും പറഞ്ഞില്ല. ഓരോ ദിവസം കഴിയുംതോറും മാഷിന് തീരുമാനമെടുക്കാൻ ഒട്ടും കഴിയാതെയായി. വാങ്ങാൻ വന്ന അയൽക്കാർ ഒട്ടും അയയുന്നില്ല താനും. ഇതിനിടക്ക് പുതുതായി വീട് വിലക്കെടുക്കാൻ ആരെങ്കിലും വന്നാലെത്ര നന്നായി എന്ന് ചിന്തിച്ചു പോയി മാഷ്; പക്ഷെ ആരും വന്നില്ല. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ സതീശൻ കുട്ടി വിളിച്ചു: മാഷെ, രവി നായർ എന്നൊരു ബ്രോക്കർ ഒരാളെ കൊണ്ട് വന്നിരിക്കുന്നു; ഗുരുവായൂർ ദേശക്കാരാണ്, ബോംബയിൽ നിന്നും ഉദ്യോഗം മതിയാക്കി നാട്ടിൽ ഒരു വീട് വാങ്ങി സ്ഥിരതാമസമാക്കാൻ വരികയാണവർ. അദ്ദേഹത്തിന്റെ പേര് ഉണ്ണി എന്നത്രെ. അദ്ദേഹം ഇന്ന് ഉച്ചയ്ക്ക് വന്നു മാഷിന്റെ വീട് കണ്ടു, വളരെ ഇഷ്ടപ്പെടുകയും ചെയ്തു. ഉടനെ രജിസ്റ്റർ ചെയ്യണം എന്നും പറഞ്ഞുവത്രേ. സതീശൻ കുട്ടിക്ക് വളരെ സന്തോഷമായി, ആ സന്തോഷത്തിൽ 39 ലക്ഷത്തിനു വീട് ഉറപ്പിക്കാം എന്ന് പറഞ്ഞുവത്രേ. തന്റെ ഭാര്യയെ വീട് കാണിച്ചു കൊടുത്തിട്ടു ഒരു തീരുമാനം പറയാം എന്ന് പറഞ്ഞു മടങ്ങിയത്രേ. അത് കേട്ടതും മാഷിന് ആശ്ചര്യവും സന്തോഷവും ഒപ്പം അൽപം അവിശ്വാസവും തോന്നി. ഒരു വർഷത്തിലേറെയായി വീട് വിൽക്കാൻ നോക്കുന്നു. പലരും വന്നിട്ടും ശരിയാകാത്ത കാര്യം എങ്ങനെയാണു ഇത്ര പെട്ടെന്ന് മാറിമറിഞ്ഞത്? ഇന്നലെ വൈകുന്നേരം വിളക്ക് കൊളുത്തി ഗുരുവായൂരപ്പന് കാണിക്കുമ്പോൾ മാഷ് പതിയെ ചോദിച്ചു: "ഭഗവാനെ, ഞാൻ നാരായണ എന്ന് പലകുറി പറയുന്നത് സത്യമാണെങ്കിൽ ഈ ഗുരുവായൂർകാരൻ വീട് വാങ്ങണമെ". രാത്രി മാഷിന് നേരെ ഉറങ്ങാൻ തന്നെ സാധിച്ചില്ല. ആ ചോദ്യമാണ് മാഷ് ഇന്ന് രാവിലെ ഗുരുവായൂരപ്പനോട് വീണ്ടും ഉന്നയിച്ചത്!

രാവിലെ 11 മണിക്ക് സതീശൻ വിളിച്ചു: ഗുരുവായൂരിൽ നിന്ന് ഉണ്ണി എന്ന ആളും ഭാര്യയും വന്നു, വീട് ഇഷ്ടമായി, ഉടനെ രജിസ്‌ട്രേഷൻ വേണമത്രേ. മാഷിന് അടക്കാനാവാത്ത സന്തോഷവും ഗുരുവായൂരപ്പനോട് കടലോളം നന്ദിയും തോന്നി. ഉണ്ണി എന്ന ആളെ ഒന്ന് കാണണമെന്ന് തോന്നി, അത് സതീശനോട് പറയുകയും ചെയ്തു; അവരിപ്പോൾ തന്നെ മടങ്ങിയത്രേ, പിന്നീട് കാണാം എന്ന് പറഞ്ഞു. വീട് രജിസ്റ്റർ ചെയ്യാനുള്ള എല്ലാ കാര്യങ്ങളും സതീശൻ കുട്ടി തന്നെ ചെയ്തു, രജിസ്ട്രേഷൻ അഞ്ചാം തിയതി നിശ്ചയിച്ചു. ഉണ്ണി എന്ന ആളെ കാണുക എന്ന വല്ലാത്ത ഒരു ആകാംക്ഷ മാഷിനുണ്ടായിരുന്നു. സതീശൻ കുട്ടി ഉണ്ണിയെ പല പ്രാവശ്യം കാണുകയും കാര്യങ്ങൾ സംസാരിക്കുകയും ചെയ്തിരിക്കുന്നു. ഒരു സാത്വികനായ നമ്പൂതിരിയത്രേ ഉണ്ണി എന്ന ഗുരുവായൂർകാരൻ. ഈ വീട് വാങ്ങി ഇവിടെ സ്ഥിരതാമസമാക്കാനത്രെ ഭാവി പരിപാടി. പക്ഷെ, എന്തുകൊണ്ടോ മാഷിന് അദ്ദേഹത്തെ ഇതുവരെ കാണാൻ സന്ദർഭം ഉണ്ടായില്ല. രജിസ്ട്രേഷൻ ദിവസം മാഷ് നേരത്തെ ആധാരം ആപ്പീസിലെത്തി. ഇന്നെങ്കിലും ഉണ്ണി എന്ന ആളെ കണ്ടേ മതിയാകു. അവിടെ രവി നായരും സതീശൻ കുട്ടിയും എത്തിയിട്ടുണ്ട്‌. ആകാംക്ഷയോടെ മാഷ് ഉണ്ണിയെ പറ്റി ചോദിച്ചു. ആപ്പിസിന്റെ ഉള്ളിലിരുന്നു ആധാരം നോക്കുകയെന്നും ഇപ്പോൾ പുറത്തു വരുമെന്നും രവി നായർ പറഞ്ഞു. 

കുറച്ചു നേരം കഴിഞ്ഞു മാഷിനെ അകത്തോട്ടു വിളിപ്പിച്ചു ആധാരം നോക്കി ഉറപ്പിക്കാൻ പറഞ്ഞു. അത് നോക്കുമ്പോഴും ഉണ്ണി എവിടെ എന്ന് മാഷ് തിരയുന്നുണ്ടായിരുന്നു. അത് മനസിലാക്കിയ സതീശൻ കുട്ടി ഉണ്ണി ഭാര്യയെയും കൂട്ടി പ്രഭാത ഭക്ഷണം കഴിക്കാൻ പോയെന്നും രജിസ്ട്രേഷൻ ആപ്പീസിൽ വെച്ച് കാണാമെന്നും പറഞ്ഞു. രജിസ്ട്രേഷൻ ആപ്പീസിൽ നല്ല തിരക്ക്. ഭാഗ്യത്തിന് മാഷിന്റെ വീടിന്റെ രജിസ്ട്രേഷൻ ആയിരുന്നു ആദ്യം. ഉള്ളിൽ ചെന്ന് എല്ലാ നടപടി ക്രമങ്ങളും പാലിച്ച ശേഷം മാഷ് വെളിയിൽ വന്നു. സതീശനോട് ഒരുപാടു നന്ദിയും സ്നേഹവും തോന്നി, പിന്നെ ചോദിച്ചു; ഉണ്ണി എവിടെ? കാറിൽ മാഷിനെ കാണാൻ കാത്തിരിക്കുന്നു. വേഗം വെളിയിൽ വന്നു സതീശന്റെ കൂടെ നടന്നു: ഒരു ചുവപ്പു കാർ, പിന്നിൽ ആജാനബാഹുവായ നല്ല കറുത്ത കണ്ണട വെച്ച ഒരാൾ. അടുത്ത് അദ്ദേഹത്തിന്റെ ഭാര്യ. മാഷ് അടുത്ത് ചെന്ന് ഹസ്തദാനം ചെയ്തു. കാറിലിരുന്നുകൊണ്ടു തന്നെ ഉണ്ണി പറഞ്ഞു. ഞങ്ങൾക്ക് അൽപം ധൃതിയുണ്ട്, പിന്നെ കാണാം. ഒരു നിമിഷം മാഷ് ചോദിച്ചു: ഗുരുവായൂർ എവിടെയാണ്? ഉണ്ണി പറഞ്ഞു: ഞാൻ എറണാകുളത്തിനടുത്ത ഒരു സ്ഥലത്താണ് ജനിച്ചതും വളർന്നതും. പിന്നീട് ബോംബെയിൽ പോയി. കഴിഞ്ഞ ഒരു വർഷമായി ഗുരുവായൂരിലാണ് താമസം. ഇനി ഇങ്ങോട്ടു മാറണം. ഡ്രൈവർ കാർ സ്റ്റാർട്ട് ചെയ്ത് മുന്നോട്ടു നീങ്ങാൻ തുടങ്ങിയപ്പോൾ തല വെളിയിലിട്ടു ഉണ്ണി മാഷോട് പറഞ്ഞു: എന്റെ ഇല്ലപ്പേര് മാഷിന് പരിചയമുണ്ടാവും; കുറൂരില്ലം! സ്തബ്ധനായി നിന്ന് മാഷ്, അപ്പോഴേക്കും ഉണ്ണിയേയും കൊണ്ട് കാർ ദൂരേക്കു പോയിരുന്നു.

ഏകദേശം നാലു മാസം കഴിഞ്ഞു ബ്രോക്കർ രവി നായരെ വിളിച്ചു മാഷ് ചോദിച്ചു: ഉണ്ണി വീട്ടിൽ വന്നു താമസമായോ? രവി നായർ പറഞ്ഞു: ഇല്ല, താക്കോൽ എന്റെ കൈയ്യിൽ തന്നിട്ട് വീട് വാടകയ്ക്ക് കൊടുക്കാൻ പറഞ്ഞു. ഇപ്പോൾ അടുത്ത വീട്ടിലെ ടീച്ചറുടെ മകൾ അവിടെ വാടകക്ക് താമസിക്കുന്നു. എന്താണ് ഉണ്ണി വരാഞ്ഞതെന്നു ചോദിച്ചപ്പോൾ രവി പറഞ്ഞു: ഉണ്ണി ഗുരുവായൂർ വിട്ടു എവിടേക്കും പോവാറില്ലത്രേ, പിന്നെ ഈ വീട് എന്തിനു വാങ്ങിയെന്നറിയില്ല.

English Summary:

Malayalam Short Story ' Oru Veedu Vilpana ' Written by Prof. Kinattinkal Sundareshwaran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com