ADVERTISEMENT

അതിവിശാലമായ തേയില തോട്ടങ്ങൾ. അതിന്റെ അതിർത്തിയിൽ നിറഞ്ഞൊഴുകുന്ന പുഴ. ചന്ദ്രികാ ചർച്ചിതമായ രാത്രി. അങ്ങുമിങ്ങും നിശബ്ദതയെ ഭേദിച്ചുകൊണ്ട് അപശബ്ദങ്ങൾ ഉയരുന്നു. പുരാതനമായ വലിയൊരു തറവാട്. കൊത്തുപണിയുടെ ആകർഷകമായ വാതിലുകളും തൂണുകളും. കാലങ്ങൾക്കു ശേഷം ആ വീടു വാങ്ങിയ പുതിയ താമസക്കാരാണ് കൃഷ്ണൻ നായരും ഭാര്യ ഭാനുമതി അമ്മയും അഞ്ചു വയസ്സായ മകൻ കിരണും. ആരുമായും അധികം അടുപ്പമില്ലാത്ത ആളുകൾ. കുറേ കഴിഞ്ഞപ്പോൾ അവരുടെ മനസ്സിൽ ഒരു ആശയം തോന്നി. ഈ പഴയ വീടു പൊളിച്ചു കുറേക്കൂടി സൗകര്യത്തിൽ ഒരു വീട് നിർമ്മിച്ചാലോ എന്ന്?

നാളുകൾ ഏറെ കഴിഞ്ഞില്ല ഒരു ദിവസം ഏകാന്തതയുടെ ഭീകരമായ അന്തരീക്ഷത്തിൽ അർധരാത്രിക്ക് ആ വീട്ടിൽ നിന്നും ഭയാനകമായ ഒരു കരച്ചിൽ കേട്ടു. ആരോ ഈ വിവരം പൊലീസിനെ അറിയിച്ചു. വിവരം കിട്ടിയതനുസരിച്ചു പൊലിസ് സംഭവസ്ഥലത്ത് എത്തി. സസൂക്ഷ്‌മം നിരീക്ഷിച്ചതിനൊടുവിൽ അവിടെ കണ്ട കാഴ്ച ആരെയും ഭയപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നു. ആ വീട്ടിൽ രണ്ടു കൊലപാതകം നടന്നിരിക്കുന്നു. അഞ്ചു വയസ്സുകാരൻ കിരൺ മാത്രം രക്ഷപ്പെട്ടിരിക്കുന്നു. ഒന്നുമറിയാത്ത ആ പിഞ്ചുകുഞ്ഞിനെ മാത്രം ബാക്കി വെച്ച് എന്തിനീ കൊല ചെയ്തു? എന്തായിരുന്നു അവരുടെ ലക്ഷ്യം.? ഉത്തരം കിട്ടാത്ത നൂറു ചോദ്യങ്ങൾ. അന്വേഷണം പലവഴിയിലേക്കും തിരിഞ്ഞു. പൊലീസുകാർ ആ വീടു മുഴുവൻ പരിശോധിച്ചു. മോഷണമല്ല കൊലയാളിയുടെ ലക്ഷ്യമെന്ന് മനസ്സിലായി. കാരണം അവിടെനിന്ന് ഒരു സാധനവും മോഷണം പോയിട്ടില്ല. പിന്നെ എന്തിനാണ് കൊലയാളികൾ ഈ അറുംകൊല ചെയ്തത്. ആകെയുള്ള തെളിവുകൾ കത്തിവെച്ചു കുത്തിയ പാടും, ജനലഴികൾ പൊളിഞ്ഞു കിടക്കുന്നതുമാണ്. അതുകൊണ്ട് ഘാതകൻ ജനലഴികളിലൂടെയാണ് ഉള്ളിൽ പ്രവേശിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാം.

അന്നേ ദിവസം തന്നെ വേറൊരു വീട്ടിലും കൊല നടന്നു. അവിടേയും ഇപ്രകാരം തന്നെയായിരുന്നു തെളിവുകൾ. ഒരു വ്യത്യാസം മാത്രം അവിടെ വേലക്കാരിയടക്കം നാലുപേരെ കൊന്നിട്ടിരിക്കുന്നു. പിന്നെ വേറൊന്ന് വലിയ ഫ്രിഡ്ജിന്റെ വാതിൽ പകുതി തുറന്നു കിടക്കുന്നു. അക്രമികൾ അടക്കാൻ മറന്നതാകാം. എന്തിന് വേണ്ടിയാണ് ഫ്രിഡ്ജ് തുറന്നത് എന്ന് നോക്കാനായി പൊലീസ് അത് മുഴുവനായി തുറന്നു. അപ്പോൾ അവിടെ കണ്ടത് കൊലയാളികൾ കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങൾ അതിനുള്ളിൽ ഒളിച്ചു വെച്ചിരിക്കുന്നു. ഇതിനു പിന്നിലുള്ള രഹസ്യം എന്താണ്? ഒന്നും മനസ്സിലാകുന്നില്ല.

അടുത്ത ദിവസം മൂന്നാമത്തെ വീട്ടിൽ വളരെയധികം ആസൂത്രണം ചെയ്ത ഒരു പദ്ധതിയാണ് നടപ്പിലാക്കിയിരിക്കുന്നത്. അവിടെ നാലു കൊലപാതകവും കവർച്ചയും നടന്നിരിക്കുന്നു. പണവും, സ്വർണ്ണവും, വിലപിടിപ്പുള്ള മറ്റുപകരണങ്ങളും നഷ്ടപ്പെട്ടിരിക്കുന്നു. അക്രമികൾ എന്തിന് വേണ്ടിയാണ് ഈ വീട്ടിൽ മാത്രം ഒരു വ്യത്യസ്ത പദ്ധതി ആസൂത്രണം ചെയ്തത്. ഈ കൊലകളുടെ പിന്നിൽ ഒന്നിലധികം പേർ ഉണ്ടാകണം. അല്ലെങ്കിൽ ഇത്തരമൊരു കൊല അസാധ്യമാണ്. തൊട്ടടുത്തു തന്നെ ബോക്സിങ് നടത്തുന്ന ബോക്സറും കൊല ചെയ്യപ്പെട്ടിരിക്കുന്നു.

നാടിനെ നടുക്കിയ ഈ കൊലപാതകത്തെ കണ്ടുപിടിക്കാൻ ആവാത്ത പൊലീസ് ഡിറ്റക്റ്റീവ് നിരഞ്ജന്റെ സഹായം ആവശ്യപ്പെടുന്നു. നിരഞ്ജൻ സഹപ്രവർത്തകൻ ജയിംസിനേയും കൂട്ടി സംഭവസ്ഥലത്ത് എത്തുന്നു. വലിയ കുറ്റവാളികൾ കൊലനടത്താനായി ആ ഭാഗത്ത് എത്തിയിട്ടുണ്ടെന്ന രഹസ്യവിവരം നിരഞ്ജനു കിട്ടി. അയാൾ മൊബൈലിൽ ജയിംസുമായി ബന്ധപ്പെട്ടു. അയാൾ താമസ സ്ഥലത്തെ വീടു പൂട്ടി പുഴക്കരയിലേയ്ക്ക് നടന്നു. അവിടെ പുഴക്കരയിൽ ഒരാൾ ഒറ്റക്കിരുന്നു മണലിൽ എന്തൊക്കെയോ വരച്ചു കൊണ്ടിരിക്കുന്നു. ഒരു വീടിന്റെ ചിത്രവും അതിനുള്ളിലെ നടവഴികളും, പുറത്തേക്കുള്ള വാതിലുമാണ് അയാൾ വരച്ചിരിക്കുന്നത്. നിരഞ്ജൻ പുറകിൽ വന്നു നിന്നത് അവൻ അറിഞ്ഞിട്ടില്ല.

അയാൾ ഒന്നുരണ്ട് ആവർത്തി ഇത് ആവർത്തിച്ചു കൊണ്ടിരുന്നു. കൊലയാളികളിൽ ഒരുത്തൻ ഇവൻ തന്നെയാണെന്ന നിഗമനത്തിൽ നിരഞ്ജൻ എത്തി. പെട്ടന്ന് അദ്ദേഹം അവന്റെ ഷോൾടറിൽ കയറിപിടിച്ചു. നിരഞ്ജൻ അവനെ പരിശോധിക്കാൻ ശ്രമിച്ചതും അവൻ കുതറി ഓടാൻ ഭാവിച്ചു. ഉടനെ ജയിംസിനും,  പൊലീസ് സ്റ്റേഷനിലേക്കും ഫോൺ ചെയ്തു. തോക്കിൻ മുനയിൽ നിറുത്തി കൊണ്ട് അയാൾ അവനെ നിയന്ത്രിച്ചു. ഞൊടിയിടയിൽ പൊലീസ് വാഹനം ചീറി പാഞ്ഞെത്തി. അപ്പോഴേക്കും ജയിംസും സംഭവ സ്ഥലത്ത് എത്തി. പുഴക്കരയിൽ നിന്നും കിട്ടിയ ആളുമായി പൊലീസ് ജീപ്പ് മുന്നോട്ട് കുതിച്ചു. തൊട്ടുപുറകെ നിരഞ്ജനും, ജയിംസും ഉണ്ടായിരുന്നു.

പൊലീസ് ക്ലബ്ബിൽ വെച്ച് അവർ അയാളെ ചോദ്യം ചെയ്തു. ആദ്യമൊന്നും അയാൾ ഒന്നും മിണ്ടിയില്ല. പൊലീസിന്റെ ക്രൂരമായ മർദ്ദനം അയാളെ എന്തെങ്കിലും പറയാം എന്ന നിഗമനത്തിൽ എത്തിച്ചു. ബോംബെ അധോലോകത്തിലെ ഭീകര കൊലയാളികളാണവർ. കൂടെ അഞ്ചുപേരുണ്ട്. ഓരോരുത്തരും ഓരോ സ്ഥലങ്ങളിൽ താമസിക്കുന്നു. അവനിൽ നിന്നും എല്ലാ വിവരങ്ങളും ചോർത്തിയെടുത്ത അവർ കൂട്ടത്തിലുള്ളവരെ കണ്ടെത്തുകയും ഒരു ജീവന്മരണ പോരാട്ടത്തിന്നൊടുവിൽ കൈയിൽ വിലങ്ങണിയിച്ചു സ്റ്റേഷനിലേക്ക് കൊണ്ടുപോകയും നിയമ പ്രകാരം തൂക്കി കൊല്ലാൻ വിധിക്കുകയും ചെയ്യുന്നു. ഈ കൊലയാളികൾ കൊന്നിട്ടുള്ള മുഴുവൻ പേരും ആ അധോലോക സംഘവുമായി ബന്ധമുള്ളവരായിരുന്നു. നാടിനു വേണ്ടി നീതി നടപ്പാക്കിയ ആ ഡിറ്റക്റ്റീവ്മാരെ ഡിപ്പാർട്മെന്റ് മുഴുവൻ ആദരിച്ചു.

English Summary:

Malayalam Short Story ' Apasarppaka Katha ' Written by Syamala Haridas

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com