ബ്രോ ഡാഡിയിലെ ജോൺ കാറ്റാടി ആവേണ്ടിയിരുന്നത് മമ്മൂട്ടി, കോട്ടയം കുഞ്ഞച്ചൻ പോലൊരു കഥാപാത്രം; പൃഥ്വിരാജ് പറയുന്നു

Mail This Article
ബ്രോ ഡാഡിയിലെ നായകനായി ആദ്യം തീരുമാനിച്ചിരുന്നത് മമ്മൂട്ടിയെ എന്ന് പൃഥ്വിരാജ്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ബ്രോ ഡാഡി. ലൂസിഫറിന് ശേഷം പൃഥ്വിരാജ് ചെയ്ത ചിത്രത്തിൽ മോഹൻലാലിൻറെ മകനായി താരം അഭിനയിക്കുകയും ചെയ്തിരുന്നു. ബ്രോഡാഡിയുടെ തിരക്കഥ വായിച്ചപ്പോൾ ആദ്യം മനസ്സിൽ വന്നത് മമ്മൂട്ടി ആയിരുന്നു എന്നാണ് പൃഥ്വിരാജ് പറയുന്നത്. നായകനായ ജോൺ കാറ്റാടി എന്ന കഥാപാത്രം കോട്ടയം കുഞ്ഞച്ചൻ ലെവലിൽ ഉള്ള ഒരു പണക്കാരനായ കൃഷിക്കാരൻ ആയിട്ടാണ് ആദ്യം മനസ്സിൽ കണ്ടത് എന്നും മമ്മൂട്ടിയോട് കഥ പറഞ്ഞപ്പോൾ അദ്ദേഹത്തിന് ഇഷ്ടമായിരുന്നു എന്നും പൃഥ്വിരാജ് പറയുന്നു. മമ്മൂട്ടി മറ്റൊരു ചിത്രം കമ്മിറ്റ് ചെയ്തിരുന്നതുകൊണ്ട് കുറച്ചു കാത്തിരിക്കാമോ എന്ന് ചോദിച്ചു. അദ്ദേഹത്തിന് വേണ്ടി കാത്തിരിക്കാൻ പ്രയാസമുണ്ടായിട്ടല്ല പക്ഷെ കോവിഡ് കാലത്ത് അൻപതുപേരെ വച്ച് ഷൂട്ട് ചെയ്യാൻ തീരുമാനിച്ച സിനിമ അനന്തമായി നീട്ടിക്കൊണ്ടുപോകാൻ കഴിയാത്തതുകൊണ്ടാണ് സ്ക്രിപ്റ്റുമായി മോഹൻലാലിനെ സമീപിച്ചത് എന്ന് പൃഥ്വിരാജ് പറയുന്നു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് വെളിപ്പെടുത്തിയത്.
"ഒരു സ്ക്രിപ്റ്റ് എഴുതുമ്പോൾ അത് ഏതെങ്കിലും നടനെ നായകനാക്കണം എന്ന് മനപ്പൂർവം കരുതുന്നതാണ് പക്ഷെ സ്വാഭാവികമായി ഒരാൾ മനസ്സിൽ വന്നുചേരും. ബ്രോ ഡാഡി എന്ന സിനിമ ചെയ്യുമ്പോൾ എന്റെ മനസ്സിൽ ആദ്യം വന്നത് മമ്മൂക്ക ആയിരുന്നു. മമ്മൂക്ക തന്നെ ജോൺ കാറ്റാടി എന്ന കഥാപാത്രം ചെയ്യണം എന്നുണ്ടായിരുന്നു എനിക്ക്. ഇപ്പോൾ ബ്രോ ഡാഡിയിൽ ഉള്ള ജോൺ കാറ്റാടി അല്ല അത്. ഒരു കോട്ടയം കുഞ്ഞച്ചൻ വേർഷനിൽ കുറച്ച് റിച്ചായ പ്ലാൻറ്റേഷൻ ഒക്കെയുള്ള കൃഷിക്കാരായ ഒരു കൃസ്ത്യാനി. മമ്മൂക്ക അത്തരം ഒരു പ്രണയം നിറഞ്ഞ ഭർത്താവായി വന്നാൽ വളരെ ക്യൂട്ട് ആയിരിക്കും എന്ന് എനിക്ക് തോന്നി. അങ്ങനെ ആരും ഇതുവരെ മമ്മൂക്കയെ വെച്ച് ചിന്തിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. അദ്ദേഹത്തിനോട് ഞാൻ ഇക്കാര്യം പറഞ്ഞപ്പോൾ അദ്ദേഹത്തിനും കഥ ഇഷ്ടമായി. പക്ഷെ ഈ സിനിമ പെട്ടന്ന് ചെയ്യാൻ സാധിക്കില്ല കുറച്ച് കഴിഞ്ഞു മതിയോ എന്ന് അദ്ദേഹം ചോദിച്ചു. അദ്ദേഹത്തിന് വേണ്ടി കാത്തിരിക്കാൻ എനിക്ക് പ്രയാസം ഉണ്ടായിരുന്നില്ല. എന്നാൽ കൊവിഡ് സമയമായാതിനാൽ 50 പേർ മാത്രം വെച്ച് ചെയ്യാവുന്ന ഒരു സിനിമ എന്ന നിലയില്‍ ഞാന്‍ ആലോചിച്ച ചെറിയ സിനിമയായിരുന്നു ബ്രോ ഡാഡി. പക്ഷെ അദ്ദേഹത്തിന്റെ ബുദ്ധിമുട്ട് എനിക്ക് മനസ്സിലായിരുന്നു. നേരത്തെ തന്നെ മറ്റൊരു ചിത്രം അദ്ദേഹം ചെയ്യാൻ ഏറ്റിരുന്നു. ജോർജ് ഏട്ടനായിരുന്നു ആ സിനിമ നിർമ്മിക്കുന്നത്. അത് നിർത്തി ഇത് ചെയ്യാൻ പറയാൻ എനിക്ക് പറ്റില്ലല്ലോ. അങ്ങനെയാണ് ലാലേട്ടനിലേക്ക് ഞാൻ എത്തുന്നത്. മമ്മൂക്കയോട് ആണ് ഈ കഥ ആദ്യം പറഞ്ഞതെന്ന് ലാലേട്ടന് അറിയാമായിരുന്നു.
മമ്മൂക്ക ജോണ് കാറ്റാടി ആയി വന്നിരുന്നേൽ ആ കഥ നടക്കുന്നത് പാലായിൽ ആയിരിക്കും. കോട്ടയം കുഞ്ഞച്ചനിൽ അദേഹം ചെയ്തതുപോലെ ഉള്ള മധ്യതിരുവിതാംകൂർ ഭാഷയൊക്കെ പറയുന്ന ക്രിസ്ത്യൻ കുടുംബം ആയിരിക്കും ജോണ് കാറ്റാടിയുടേത്. അതെ സമയം പെൺകുട്ടിയുടെ കുടുംബം കൊച്ചി സിറ്റിയിൽ താമസിക്കുന്ന കുടുംബം ആയിരിക്കും. വലിയ വിദ്യാഭ്യാസമില്ലാത്ത ഒരു പ്ലാന്റഷന് കുടുംബം ജീവിതത്തിൽ വരുന്ന സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നത് മോഡേൺ സൊസൈറ്റിയിൽ താമസിക്കുന്ന പെൺകുട്ടിയുടെ വീട്ടുകാരേക്കാൾ പക്വതയോടെ ആയിരിക്കും. അതായിരുന്നു ഞാൻ ചെയ്യാനിരുന്ന ബ്രോ ഡാഡി.
കോവിഡ് നിയന്ത്രണങ്ങളൊന്നുമില്ലെങ്കില്‍ ഞാന്‍ മമ്മൂക്കയെ വെച്ച് വലിയ സിനിമയെ ആലോചിക്കൂ. ഒരിക്കലും അത് ബ്രോ ഡാഡി പോലൊരു സിനിമ ആയിരിക്കില്ല. ഇത് ഞാന്‍ മമ്മൂക്കയോട് പറഞ്ഞിട്ടുമുണ്ട്." പൃഥ്വിരാജ് പറയുന്നു.