ADVERTISEMENT

മാൾഡ ഇംഗ്ലിഷ് ബസാറിലെ ചരിത്രമുറങ്ങുന്ന കോട്ട്‌വാലി ബംഗ്ലാവ് ഇന്നു 2 രാഷ്ട്രീയപാർട്ടികൾ പകുത്തെടുത്തിരിക്കുകയാണ്. 8 തവണ അവിഭക്ത മാൾഡയുടെ എംപിയായിരുന്ന, മുൻ റെയിൽവേ മന്ത്രി എ.ബി.എ. ഗനിഖാൻ ചൗധരി മരണം വരെ താമസിച്ച വീടാണിത്. ഒരു വശത്തു താമസിക്കുന്നത് കോൺഗ്രസിന്റെ മാൾഡ സൗത്ത് സ്ഥാനാർഥി ഇഷാ ഖാൻ ചൗധരിയും കുടുംബവും. മറുവശത്തു തൃണമൂലിന്റെ രാജ്യസഭാ എംപി മൗസം ബേനസീർ നൂർ. 2 കുടുംബത്തിനും പ്രത്യേക അടുക്കളകൾ. മാൾഡയുടെ രാഷ്ട്രീയചരിത്രത്തിന്റെ മറുവാക്കായ ഗനിഖാന്റെ കുടുംബം 2 പാർട്ടികളിലായി വിഭജിക്കപ്പെട്ടിരിക്കുന്നു. 

ഗനിഖാന്റെ സഹോദരനും മുൻ കേന്ദ്രമന്ത്രിയുമായ അബു ഹസൻ ഖാൻ ചൗധരിയുടെ മകനാണ് ഇഷാ ഖാൻ. ഗനിഖാന്റെ സഹോദരീപുത്രിയാണു നേരത്തേ കോൺഗ്രസ് എംപിയായിരുന്ന നൂർ. കഴിഞ്ഞതവണ മാൾഡ നോർത്തിൽ കസിൻസ് ഏറ്റുമുട്ടി. ഇരുവരും തോറ്റു. ബിജെപി ജയിച്ചു. നൂറിനെ മമത രാജ്യസഭയിലേക്ക് അയച്ചു. മന്ത്രിസ്ഥാനം ഓഫർ ചെയ്യപ്പെട്ടെങ്കിലും ഇഷാ ഖാൻ കോൺഗ്രസ് വിടാൻ തയാറല്ലായിരുന്നു. 

സിറ്റിങ് എംപിയായ പിതാവിനു പകരമാണ് ഇഷാ ഖാൻ മാൾഡ സൗത്തിൽ മത്സരിക്കുന്നത്. യോർക്ക് സർവകലാശാലയിൽ പഠിച്ച ഇഷാ ഖാൻ 2 തവണ എംഎൽഎയായിരുന്നു. ജയപരാജയങ്ങളല്ല കോൺഗ്രസിന്റെ മൂല്യങ്ങളാണ് ഗനിഖാൻ ചൗധരിയുടെ കുടുംബം എന്നും കാത്തുപോന്നിരുന്നതെന്നു ‘മനോരമ’യുമായുള്ള അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ബന്ധുക്കൾക്കിടയിൽ വോട്ടുകൾ ഭിന്നിച്ചുപോയതാണു കഴിഞ്ഞതവണ നോർത്ത് മാൾഡയിൽ ബിജെപി ജയിക്കാൻ കാരണമെന്നും പറഞ്ഞു. കോൺഗ്രസിന്റെ ദേശീയ നേതാവായിരുന്നെങ്കിലും ഗനിഖാന്റെ ജന്മവാർഷികം ബിജെപി ഒഴികെ എല്ലാ പാർട്ടികളും ആഘോഷിക്കുന്നു. ഏഴിനാണു തിരഞ്ഞെടുപ്പ്. 

മമത ശക്തമായ പ്രചാരണം നടത്തുന്നു. കോൺഗ്രസിനു മാൾഡ നഷ്ടപ്പെടുമോ ? 

ഇത്തവണ തിരഞ്ഞെടുപ്പു നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും തമ്മിലാണെന്നും ജനാധിപത്യമൂല്യങ്ങൾ സംരക്ഷിക്കാനുള്ള അവസാന പോരാട്ടമാണെന്നും ജനങ്ങൾക്കറിയാം. കോൺഗ്രസ് ജില്ലയിലെ 2 സീറ്റും നേടും.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മാൾഡയിൽ സമ്പൂർണ പരാജയമായി മാറിയതെങ്ങനെ ?

ദേശീയ പൗരത്വ പട്ടിക സംബന്ധിച്ച ഭയാശങ്കകളായിരുന്നു കാരണം. ന്യൂനപക്ഷങ്ങൾ നാടുകടത്തപ്പെടുന്നത് ഒഴിവാക്കാൻ തൃണമൂലിനു വോട്ട് ചെയ്യണമെന്നു മമത പ്രചാരണം നടത്തി. യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ളവർ ബിജെപിക്കുവേണ്ടി പ്രചാരണം നടത്തിയതോടെ തിരഞ്ഞെടുപ്പ് ബിജെപിയും തൃണമൂലും തമ്മിലായി. 

തൃണമൂലുമായുള്ള സഖ്യം കോൺഗ്രസിനു ഗുണം ചെയ്യുമായിരുന്നില്ലേ ? 

എന്തിനു മമത ഇന്ത്യാസഖ്യത്തിൽനിന്നു പിന്മാറിയെന്നു ജനം ചർച്ച ചെയ്യുന്നുണ്ട്. ബിജെപിയെ പേടിക്കുന്ന ഒരാൾക്ക് എങ്ങനെ ബിജെപിയോട് പോരാടാനാകും? കേജ്‌രിവാളിനു സംഭവിച്ചതു തനിക്കും സംഭവിക്കുമെന്ന് അവർ ഭയക്കുന്നുവെന്നു സംശയിക്കണം. 

മമതയുടെ സ്ഥാനാർഥി മാർക്സിസ്റ്റ് ചിന്തകൻ

കോൺഗ്രസിൽനിന്നു മാൾഡ സൗത്ത് പിടിച്ചെടുക്കാൻ മുഖ്യമന്ത്രി മമത ബാനർജി നിയോഗിച്ച ഷാനവാസ് അലി റെയ്ഹാൻ ഓക്സ്ഫഡ് സർവകലാശാലയിലെ ഗവേഷണ വിദ്യാർഥിയും മാർക്സിയൻ ചിന്തകളിൽ വിദഗ്ധനും. ഓക്സ്ഫഡിലെ പിഎച്ച്ഡി ഗവേഷണ വിഷയം ‘മാർക്സിനും മുഹമ്മദിനും മധ്യേ- മുസ്‌ലിംകളും കമ്യൂണിസവും ബംഗാളിൽ’. 

മമത ബാനർജി, ഷാനവാസ് അലി
മമത ബാനർജി, ഷാനവാസ് അലി

കമ്യൂണിസ്റ്റ് പാർട്ടി മുതലാളിത്തത്തിനു ദാസ്യപ്പണി ചെയ്യുന്ന പാർട്ടിയായെന്നും ആചാരാനുഷ്ഠാനങ്ങൾ പാലിക്കുന്ന വിശ്വാസിയെ അവർ അംഗീകരിക്കില്ലെന്നും ഷാനവാസ് പറയുന്നു. ബംഗാളിലും കേരളത്തിലും ഇത് ഒരുപോലെയാണ്. ഒരു മുസ്‌ലിമിനു നേതൃത്വത്തിലെത്തണമെങ്കിൽ വിശ്വാസാചാരങ്ങൾ ഉപേക്ഷിക്കണം– അദ്ദേഹം പറയുന്നു. 

മാൾഡ സൽബേരിയയിലെ വിദൂരഗ്രാമങ്ങളിലെ പ്രചാരണയോഗങ്ങൾക്കു രാത്രി പത്തര കഴിഞ്ഞിട്ടും നൂറുകണക്കിനാളുകൾ. ‘‘ഗനിഖാൻ ചൗധരിക്ക് മാൾഡയിൽ സ്ഥാനമുണ്ട് എന്നതു വിസമ്മതിക്കുന്നില്ല. പക്ഷേ, എന്റെ വോട്ടർമാരിൽ ഒരു പങ്ക് ഗനിഖാന്റെ കാലത്തു ജീവിച്ചവരല്ല’’- അദ്ദേഹം പറഞ്ഞു. 

ഷാനവാസ് കുറച്ചുകാലം മാധ്യമപ്രവർത്തകനായിരുന്നു. പിന്നീടു മൊറോക്കോയിൽ അധ്യാപകനായി. ദേശീയപൗരത്വ പട്ടിക, പലസ്തീൻ വിഷയങ്ങളിൽ യുകെയിൽ ഇന്ത്യക്കാർ നടത്തിയ പ്രക്ഷോഭങ്ങളുടെ സംഘാടകനായി. എതിരാളി ഇഷാ ഖാൻ മാന്യനാണെങ്കിലും രാജ്യവും ഭരണഘടനയും വലിയ വെല്ലുവിളികൾ നേരിടുമ്പോൾ മൗനം പാലിക്കുന്ന അരാഷ്ട്രീയവാദിയാണെന്നു ഷാനവാസ് കുറ്റപ്പെടുത്തുന്നു. ഷാനവാസിന്റെ പ്രചാരണത്തിനായി മമത മാൾഡയിൽ 3 ദിവസമാണു ക്യാംപ് ചെയ്തത്. ‘നിർഭയ ദീദി’ എന്നറിയപ്പെടുന്ന ശ്രീരൂപ മിത്രയാണ് മാൾഡ സൗത്തിലെ ബിജെപി സ്ഥാനാർഥി. 2012 ലെ ഡൽഹി നിർഭയ കേസിനു ശേഷം രൂപീകരിച്ച പ്രത്യേക ടാസ്ക് ഫോഴ്സ് അധ്യക്ഷയായിരുന്നു ഇംഗ്ലിഷ് ബസാർ എംഎൽഎ കൂടിയായ രൂപശ്രീ.

English Summary:

Isha Khan Congress candidate in Malda constituency in loksabha election 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com