വെടിയുണ്ടകൾ പൊട്ടിത്തെറിച്ച സംഭവം: ഉദ്യോഗസ്ഥനു വീഴ്ചയെന്ന് റിപ്പോർട്ട്

Mail This Article
കൊച്ചി∙ എറണാകുളം എആർ ക്യാംപിലെ മെസിൽ ചട്ടിയിലിട്ടു ചൂടാക്കുന്നതിനിടെ വെടിയുണ്ടകൾ പൊട്ടിത്തെറിച്ച സംഭവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനു വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. എആർ ക്യാംപ് കമൻഡാന്റാണ് അന്വേഷണം നടത്തി സിറ്റി പൊലീസ് കമ്മിഷണർക്കു റിപ്പോർട്ട് സമർപ്പിച്ചത്. ഉദ്യോഗസ്ഥന് അബദ്ധം പറ്റിയതാണെങ്കിലും ഇതു ഗുരുതരമായ വീഴ്ചയാണെന്നു റിപ്പോർട്ടിലുള്ളതായാണു സൂചന. റിപ്പോർട്ട് പരിശോധിച്ച ശേഷം വൈകാതെ നടപടിയെടുക്കുമെന്നു കമ്മിഷണർ പുട്ട വിമലാദിത്യ പറഞ്ഞു. അതേസമയം, ആരോപണവിധേയനായ ഉദ്യോഗസ്ഥൻ മേലുദ്യോഗസ്ഥർക്കു സംഭവത്തെപ്പറ്റി വിശദീകരണവും നൽകിയിട്ടുണ്ട്.
ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്കാരച്ചടങ്ങുകളിലും മറ്റും ആകാശത്തേക്കു വെടിവയ്ക്കാൻ റൈഫിളുകളിൽ ഉപയോഗിക്കുന്ന 0.303 കാലിബർ ബ്ലാങ്ക് അമ്യൂണിഷൻ 18 എണ്ണമാണു ചൂടാക്കാനെടുത്തതെന്നാണു വിശദീകരണത്തിലുള്ളത്. മരണപ്പെട്ട സേനാംഗത്തിന്റെ സംസ്കാരച്ചടങ്ങിന് ആദരമർപ്പിക്കാൻ ഉപയോഗിക്കാനായി തോക്കുകളും വെടിയുണ്ടയും 10ന് രാവിലെ 8.15നാണു പുറത്തെടുത്തത്. വെടി വയ്ക്കുമ്പോൾ ബ്ലാങ്ക് അമ്യൂണിഷൻ കൃത്യമായി പൊട്ടും എന്നുറപ്പാക്കാനാണു പാത്രത്തിലിട്ടു വെയിലത്തു വച്ചു ചൂടാക്കാൻ നോക്കിയത്.
എന്നാൽ, പാത്രത്തിൽ ഈർപ്പമുണ്ടായിരുന്നു. ഈർപ്പം കളയാനായി അടുപ്പിൽ വച്ചു ചൂടാക്കിയ പാത്രത്തിലേക്കു വെടിയുണ്ടകൾ ഇട്ടപ്പോൾ ഇവയിൽ രണ്ടെണ്ണം പൊട്ടിത്തെറിച്ചു എന്നാണു വിശദീകരണം.3 മാസം മുൻപ് ഒരു സംസ്കാരച്ചടങ്ങിൽ വെടി പൊട്ടാതിരുന്നതിനെ തുടർന്നു ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെ കമ്മിഷണർ സസ്പെൻഡ് ചെയ്തിരുന്നു. ഇത്തരത്തിൽ നടപടി നേരിടേണ്ടി വന്നേക്കാമെന്ന ആശങ്ക മൂലമാണു സമയക്കുറവുള്ളതിനാൽ വെടിയുണ്ട പെട്ടെന്നു ചൂടാക്കാനായി പാത്രത്തിലിട്ട് അടുപ്പിൽ വച്ചതെന്നാണു വിവരം.