ADVERTISEMENT

കൊച്ചി∙ എമ്പുരാൻ സിനിമയുടെ പ്രദർശനം ത‍ടയണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. സെൻസർ ബോർഡ് അംഗീകാരം കിട്ടിയിട്ടുണ്ട്, പിന്നെന്താണ് പ്രശ്നമെന്ന് ചോദിച്ചാണു ജസ്റ്റിസ് സി.എസ്.ഡയസ് സിനിമയുടെ പ്രദർശനം തടയണമെന്ന ആവശ്യം തള്ളിയത്. ബിജെപി തൃശൂർ മുൻ ജില്ലാ കമ്മിറ്റി അംഗം വി.വി.വിജേഷ് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. വിശദമായ വാദത്തിനു ഹർജി ഫയലിൽ സ്വീകരിച്ച കോടതി കേന്ദ്ര വാർത്താ–വിതരണ മന്ത്രാലയത്തിന് നോട്ടിസ് അയയ്ക്കാനും നിർദേശിച്ചു. 

ഹർജി പരിഗണിച്ചപ്പോൾ തന്നെ സിനിമ കണ്ടിരുന്നോ എന്ന് കോടതി ഹർജിക്കാരനോട് ചോദിച്ചു. കണ്ടിരുന്നു എന്ന് മറുപടി പറഞ്ഞപ്പോൾ എന്താണ് സിനിമയ്ക്ക് പ്രശ്നമെന്നായി കോടതി. തുടർന്നാണ് ഹർജിയിലെ കാര്യങ്ങള്‍ ഹർജിക്കാരൻ ആവർത്തിച്ചത്. എന്നാൽ രാജ്യത്തെ സെൻസർ ബോർഡ് അംഗീകാരം നൽകിയ സിനിമയല്ലേ ഇതെന്ന് കോടതി ചോദിച്ചു. സിനിമയ്ക്കെതിരെ എവിടെയും കേസുകൾ പോലുമില്ല. ഈ സാഹചര്യത്തിൽ സിനിമയുടെ പ്രദർശനം തടയാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. തുടർന്ന് പ്രശസ്തിക്കു വേണ്ടിയാണോ ഹർജിക്കാരൻ കോടതിയെ സമീപിച്ചതെന്നു സംശയമുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. 

ഹർജിയിൽ മറുപടി നൽകാൻ കേന്ദ്ര സര്‍ക്കാരിനും സെൻസർ ബോർഡിനും കോടതി നോട്ടിസ് അയച്ചിട്ടുണ്ട്. ഹർജിയിൽ പിന്നീട് വിശദമായ വാദം കേൾക്കും. എമ്പുരാന്‍ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും കലാപം സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു ഹർജിയിലെ ആരോപപണം. ചിത്രം കേന്ദ്ര പ്രതിരോധ മന്ത്രാലയത്തേയും ദേശീയ അന്വേഷണ ഏജന്‍സികളെയും മോശമായി ചിത്രീകരിക്കുന്നു, പൃഥ്വിരാജ് തന്റെ ചിത്രങ്ങളിലൂടെ നിരന്തരമായി എൻഡിഎ സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു, ഇ.ഡിയുടെ അന്വേഷണം നേരിടുന്ന നിർമാതാക്കൾ കേന്ദ്ര അന്വേഷണ ഏജൻസിയുടെ വിശ്വാസ്യതയെയും സത്യസന്ധതയെയും സിനിമയിൽ ചോദ്യം ചെയ്തിരിക്കുന്നു,

ചിത്രത്തിന്റെ റിലീസിങ്ങിനു ശേഷം എതിർപ്പുകൾ ഉയർന്നതോടെ മോഹൻലാൽ സമൂഹമാധ്യമത്തിൽ‍ മാപ്പപേക്ഷിച്ചത് മാർക്കറ്റിങ് തന്ത്രമാണ് തുടങ്ങിയ കാര്യങ്ങളാണ് ഹർജിയിൽ പറഞ്ഞിരുന്നത്.  ചിത്രവുമായി ബന്ധപ്പെട്ട് കലാപത്തിന് ആരെങ്കിലും ആസൂത്രണം നടത്തിയിരുന്നോ എന്ന കാര്യത്തിൽ അന്വേഷണം നടത്താൻ സംസ്ഥാന ഡിജിപിക്ക് നിർദേശം നൽകണമെന്നും ഹർജിയിൽ‍ ആവശ്യപ്പെട്ടിരുന്നു.

അതിനിടെ, ഹർജി നൽകിയ വിജേഷിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് ബിജെപി സസ്പെൻഡ് ചെയ്തു. പാർട്ടി അച്ചടക്കം ലംഘിച്ചെന്നു കാട്ടിയാണ് നടപടി. വിജേഷ് ഹർജി നല്‍കിയത് ബിജെപിയുടെ അറിവോടെയല്ലെന്നും സ്വന്തം നിലയ്ക്കാണെന്നും പാർട്ടി ജില്ലാ നേതൃത്വം വ്യക്തമാക്കി. ഇത്തരമൊരു ഹർജി നൽകാൻ ബിജെപി നേതൃത്വം ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും പാർട്ടി നയത്തിന് വിധേയമായി പ്രവർത്തിക്കാത്തവർക്കെതിരെ നടപടിയെടുക്കുമെന്നും ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് പറഞ്ഞു.

English Summary:

Empuraan Movie: Emburaan movie faces a legal battle after a petition filed in High Court.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com