ADVERTISEMENT

നാലാം വയസ്സിൽ എരിക്കാവ് എൻ. സുനിലിനൊപ്പം കൂട്ടു കൂടിയതാണ് മൃദംഗം. നാലു പതിറ്റാണ്ടോളം നീണ്ട ചങ്ങാത്തത്തിൽ മൃദംഗം സുനിലിന് ഒരുപാടു യശ്ശസ് നേടിക്കൊടുത്തു. 10 വർഷത്തോളം നീണ്ട ഗവേഷണത്തിലൂടെ തന്റെ താളവാദ്യത്തിന് സമ്പൂർണ റഫറൻസ് ഗ്രന്ഥം എഴുതി സമർപ്പിച്ചാണ് സുനിൽ എന്ന ഐടി വിദഗ്ധൻ കടം വീട്ടാൻ ശ്രമിക്കുന്നത്. ‘റിസൗണ്ടിങ് മൃദംഗം’ എന്ന പുസ്തകം മൃദംഗ വിദ്വാന്മാരുടെയും സംഗീത ഗവേഷകരുടെയും ആസ്വാദകരുടെയും പ്രശംസയ്ക്ക് അർഹമായിരിക്കുന്നു.

പതിറ്റാണ്ടുകളുടെ താളക്കൂട്ട്

ബാലപ്രതിഭയായി അരങ്ങത്തെത്തി പ്രശസ്തിയുടെ ഉയരങ്ങൾ കീഴടക്കിയ കലാകാരനാണു സുനിൽ. കാർത്തികപ്പള്ളി സെന്റ് തോമസ് ഹൈസ്കൂൾ വിദ്യാർഥിയായിരിക്കെ പൗരസ്ത്യ ചർമവാദ്യ വിഭാഗത്തിൽ സ്കൂൾ യുവജനോത്സവങ്ങളിലെ തുടർ വിജയം, തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ വിദ്യാർഥിയായിരിക്കെ കേരള സർവകലാശാല യുവജനോത്സവത്തിൽ തുടരെ നാലു വർഷം (1993–97) ഒന്നാം സ്ഥാനം, ദക്ഷിണേന്ത്യൻ യുവജനോത്സവത്തിൽ ഒന്നാം സ്ഥാനം, കർണാടകയിലെ കലബുറഗിയിൽ (അന്ന് ഗുൽബർഗ) 1995ൽ നടന്ന ദേശീയ സർവകലാശാല യുവജനോത്സവത്തിൽ സ്വർണമെഡൽ, കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ദേശീയ ജൂനിയർ, സീനിയർ ഫെലോഷിപ്പുകൾ.... മൃദംഗ വിദ്വാൻ പ്രഫ. മാവേലിക്കര വേലുക്കുട്ടിനായരുടെ ശിഷ്യനായ സുനിലിനെ തേടിയെത്തിയ അംഗീകാരങ്ങൾ ഏറെയാണ്.

ഐടി രംഗത്ത് അടക്കമുള്ള അക്കാദമിക് മികവു കൂടിയാണ് സുനിലിനെ വ്യത്യസ്തനാക്കുന്നത്. തിരുവനന്തപുരം എൻജിനീയറിങ് കോളജിൽനിന്ന് എംസിഎ നേടിയ ശേഷം ഏറെക്കാലം ഏൺസ്റ്റ് ആൻഡ് യങ്ങിൽ ജോലി ചെയ്ത സുനിൽ, പുസ്തക രചനയും കലാരംഗത്തു കൂടുതൽ സജീവമാകുന്നതുംകൂടി ലക്ഷ്യമിട്ട് ജോലിവിട്ടു ബിസിനസിലേക്കും കൺസൽറ്റൻസിയിലേക്കും തിരിയുകയായിരുന്നു. രണ്ടു പതിറ്റാണ്ടിലേറെയായി കർണാടക സംഗീത ലോകത്തെ പ്രഗൽഭർക്കൊപ്പം പക്കം വായിക്കുന്നു. 2014 മുതൽ ആകാശവാണിയുടെയും ദൂരദർശന്റെയും എ ഗ്രേഡ് ആർട്ടിസ്റ്റാണ്.

മൃദംഗം: അറിവുകളുടെ ആഴക്കടൽ

മൃദംഗത്തെ ആഴത്തിൽ പഠിക്കാൻ ഇറങ്ങിത്തിരിച്ചപ്പോഴാണ് വിഷയത്തിന്റെ ആഴവും പരപ്പും ബോധ്യമായത്. സംഗീത കോളജുകളിലെ സിലബസിന് അപ്പുറമുള്ള അറിവുകളായിരുന്നു വേണ്ടത്. പുസ്തകങ്ങൾ മാത്രമല്ല, മ്യൂസിക് ആർക്കേവുകൾ, വാദ്യ രൂപഘടനയിലെ പരിണാമം, ആദ്യകാലം മുതൽക്കുള്ള മൃദംഗ വാദകരുടെ വിവരങ്ങൾ ഒക്കെ ശേഖരിക്കേണ്ടി വന്നു. കേട്ടറിവുകളെ രേഖകളുടെ പിൻബലത്തോടെ റഫറൻസ് വിവരങ്ങളാക്കുക എന്നത് ഏറെ ശ്രമകരമായിരുന്നു. പുസ്തകം എഴുതിത്തീർക്കാൻ എട്ടു വർഷമെടുത്തു.

മൃദംഗത്തിന്റെ സൂക്ഷ്മ വശങ്ങൾ ആഴത്തിൽ വിശകലനം ചെയ്യുകയാണ് ‘റീസൗണ്ടിങ് മൃദംഗ’ ത്തിൽ. ലോകമെമ്പാടുമുള്ള ഇന്ത്യൻ ക്ലാസിക്കൽ സംഗീത വിദ്യാർഥികൾക്ക് ഉപയോഗപ്പെടുത്താനാണ് പുസ്തകം ഇംഗ്ലിഷിൽ തയാറാക്കിയത്. ആമസോൺ ആഗോള വിപണിയിൽ അവതരിപ്പിച്ച പുസ്തകം ഗായിക കെ.എസ്. ചിത്രയാണ് പ്രകാശനം ചെയ്തത്.

വിവിധ അധ്യായങ്ങളിൽ ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന്റെ ഉദ്ഭവം മുതലുള്ള വിവരണങ്ങൾ, മൃദംഗത്തിന്റെ ഉദ്ഭവം, ചരിത്രം, മൃദംഗ വാദന ശൈലികൾ, വാദ്യഘടന, മൃദംഗത്തിന്റെ ഫിസിക്സ്, കർണാടക സംഗീതത്തിലെ താളസമ്പ്രദായങ്ങൾ എന്നിവ പ്രതിപാദിക്കുന്നു. ഇതിനു പുറമേ, ആധുനിക മൃദംഗ വാദനത്തിന്റെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന തഞ്ചാവൂർ നാരായണസ്വാമി അപ്പ മുതൽ 1950 വരെ ജനിച്ച 217 വിദ്വാൻമാരുടെ ജീവചരിത്രവും അവതരിപ്പിക്കുന്നു.

കാരൈക്കുടി മണി, പ്രഫ. ട്രിച്ചി ശങ്കരൻ, വി.വി. രാമമൂർത്തി, വി.കമലാകർ റാവു, ഗുരുവായൂർ ദൊരൈ, പ്രഫ. യെല്ലാ വെങ്കിടേശ്വർ റാവു തുടങ്ങി മുൻനിര മൃദംഗ വാദകരടക്കമുള്ള കലാലോകം സുനിലിന്റെ അധ്വാനത്തെ പ്രശംസിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലംകൊണ്ട് ഒട്ടേറെ സംഗീത പഠന കേന്ദ്രങ്ങളിൽ ‘റീസൗണ്ടിങ് മൃദംഗം’ റഫറൻസ് ഗ്രന്ഥമായി. സുനിൽ പക്ഷേ, അന്വേഷണം തുടരുകയാണ്. ഇനിയും പുറത്തു വന്നിട്ടില്ലാത്ത മൃദംഗ സവിശേഷതകളെയും അറിയാതെ പോയ മഹാ കലാകാരന്മാരെയും കണ്ടെത്തി ലോകത്തെ അറിയിക്കുന്നതിന്.

ഹരിപ്പാടിനു സമീപം എരിക്കാവ് ഗ്രാമത്തിലാണ്  ജനനം. സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് റിട്ട. അസിസ്റ്റന്റ് ഡയറക്ടർ കെ. നാരായണപ്പണിക്കരും പരേതയായ റിട്ട. അധ്യാപിക വി. സരസ്വതിയമ്മയുമാണ് മാതാപിതാക്കൾ. ഐടി പ്രഫഷനലായ ഇന്ദുവാണ് ഭാര്യ.  ഭഗത് സുനന്ദും ഭരത് സുനന്ദും മക്കൾ. തിരുവനന്തപുരം ആസ്ഥാനമായ ഇന്ദീവരം കൾചറൽ ട്രസ്റ്റിനു നേതൃത്വം നൽകുന്ന സുനിൽ, ചെങ്കോട്ടുകോണത്താണ് താമസം.

Content Highlight: Sunil, Resounding Mridangam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com