ADVERTISEMENT

കൂട്ടത്തിൽ ഒരുറുമ്പിനു പരുക്കേറ്റാൽ ഇട്ടേച്ചുപോകാൻ അത്ര ‘മനുഷ്യത്വമില്ലാത്ത’വരാണ് ഉറുമ്പുകൾ എന്നു കരുതിയോ? എങ്കിൽ നമുക്കു തെറ്റി. ഉറുമ്പുകൾ കൂട്ടത്തിൽ പരുക്കേറ്റവരെ എടുത്തുകൊണ്ടുപോകും. കൂട്ടിൽ ‘അഡ്മിറ്റ് ചെയ്യും’, ചികിത്സിക്കും. എന്തിന് കാൽ മുറിക്കൽ ശസ്ത്രക്രിയ (ആംബ്യൂട്ടേഷൻ സർജറി) വരെ നടത്തും. ഉറുമ്പുകോളനികളിലെ കഠിനാധ്വാനികൾ പെൺ ഉറുമ്പുകളായതിനാൽ ‘ഡോക്ടർമാരും’ വനിതകൾത്തന്നെ. ജർമനിയിലെ വേട്സ്‌ബേഗ് സർവകലാശാലയിലെ പ്രാണീപഠന വിദഗ്ധൻ എറിക് ഫ്രാങ്ക് കറന്റ് ബയോളജി ജേണലിൽ ഇതിന്റെ പഠനം പ്രസിദ്ധീകരിച്ചു. 

ഉറുമ്പുകൾക്കിടയിൽ വീടുകൾ കയ്യടക്കാനും ഭക്ഷണംതേടാനും നടക്കുന്ന സംഘർഷങ്ങളിൽ, പരുക്കേൽക്കുന്നവയെ കൂട്ടാളികൾ കൂട്ടിലെത്തിക്കും. കാലിന്റെ അഗ്രഭാഗത്താണു മുറിവുപറ്റുന്നതെങ്കിൽ വായിലെ സ്രവം ഉപയോഗിച്ച് നനച്ചുകൊടുത്താണു ചികിത്സ. ഗവേഷണസംഘം അമ്പരന്നത് ഉറുമ്പുകളുടെ കാൽമുറിക്കൽ ശസ്ത്രക്രിയ കണ്ടാണ്. കാലുകളുടെ മേ‍ൽപാതിയിൽ (അപ്പർ ലെഗ്) സാരമായ പരുക്കുണ്ടെങ്കിൽ ശസ്ത്രക്രിയയിലേക്കു കടക്കും. കടിച്ചു കടിച്ചാണു കാലുകൾ മുറിച്ചു നീക്കുക. 40 മിനിറ്റു മുതൽ 3 മണിക്കൂർ വരെ നീളുന്ന ഇത്തരം ശസ്ത്രക്രിയകൾ ഫ്രാങ്കിന്റെ സംഘം നിരീക്ഷിച്ചു. ശസ്ത്രക്രിയയ്ക്കു വിധേയമാകുന്ന ഉറുമ്പുകൾ 95% വരെ ജീവൻ നിലനിർത്തുന്നു. 

വായിലെ സ്രവം ഉപയോഗിച്ചുള്ള പരിചരണം 75% ഉറുമ്പുകളെ ജീവനിലേക്കു തിരികെ കൊണ്ടുവരുന്നതായും കണ്ടെത്തി. ആന്റിബയോട്ടിക് ആയാണ് ഉറുമ്പ് ഈ തുപ്പൽ ഉപയോഗിക്കുന്നത്. ശസ്ത്രക്രിയവേണോ എന്ന തീരുമാനം ഇവ എങ്ങനെ എടുക്കുന്നുവെന്നതും വിചിത്രം.

ഉറുമ്പുകൾ സഹജീവിയോടുള്ള സഹതാപം കൊണ്ടാണ് ഈ ശസ്ത്രക്രിയ ചെയ്യുന്നതെന്നു കരുതുന്നില്ലെന്നു ഫ്രാങ്ക് പറയുന്നു. സാരമായ പരുക്കുണ്ടെങ്കിൽ അവ ഉപേക്ഷിച്ചു പോവുകയാണു പതിവ്. അതായത് ഈ ശസ്ത്രക്രിയ കോളനിയിലെ ജോലിചെയ്യുന്ന ഉറുമ്പിനെ തിരികെ ജോലിയിലെത്തിക്കാനുള്ള നടപടിയാണ്. അശേഷം സഹതാപമില്ലാത്ത ‘വർക് മാനേജ്മെന്റ് സർജറി’.

English Summary:

Ants can perform life saving emergency surgery on each other - study

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com