ജോൺ എഫ്. കെന്നഡി വധം: കൂടുതൽ രഹസ്യഫയലുകൾ പുറത്ത്; കാഞ്ചി വലിച്ചത് സിഐഎയോ?

Mail This Article
വാഷിങ്ടൻ ∙ യുഎസ് മുൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയെ വധിച്ചത് അവരുടെതന്നെ ചാരസംഘടനയായ സിഐഎ ആകാനുള്ള സാധ്യതയെക്കുറിച്ചു സൂചിപ്പിക്കുന്ന രഹസ്യരേഖകൾ പുറത്തുവിട്ടു. കെന്നഡി വധത്തെക്കുറിച്ച് രഹസ്യമാക്കി വച്ചിരുന്നവയിൽ ഏതാനും ഫയലുകളാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവനുസരിച്ച് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ഇതു സംബന്ധിച്ച് പണ്ടേയുള്ള ഊഹാപോഹങ്ങൾക്ക് അടിവരയിടുന്ന വിവരങ്ങളാണ് ഏറെയും.
1963 നവംബർ 22നു ഡാലസിൽ വാഹനവ്യൂഹ അകമ്പടിയോടെ ഭാര്യ ജാക്വിലിനൊപ്പം തുറന്ന കാറിൽ സഞ്ചരിക്കുമ്പോഴാണ് കെന്നഡിക്കു വെടിയേറ്റത്. സമീപത്തെ കെട്ടിടത്തിന്റെ ആറാം നിലയിലെ ജനാലയ്ക്കരികിൽനിന്ന് വെടിയുതിർത്ത ലീ ഹാർവി ഓസ്‌വോൾഡ് പിടിയിലായെങ്കിലും 2 ദിവസം കഴിഞ്ഞ് ജയിലിലേക്കു മാറ്റുമ്പോൾ ജാക്ക് റൂബി എന്നയാളുടെ വെടിയേറ്റു മരിച്ചു.
∙ കനക്കുന്ന ദുരൂഹത പുതിയതായി പുറത്തുവിട്ട 63,000 പേജു വരുന്ന 2200 ഫയലുകൾ യുഎസ് നാഷനൽ ആർക്കൈവ്സ് ആൻഡ് റെക്കോർഡ്സ് അഡ്മിനിസ്ട്രേഷന്റെ വെബ്സൈറ്റിലുണ്ട്.

വെളിപ്പെടുത്തലുകൾ:
∙ കെന്നഡിയുടെ ജീവനെടുത്ത വെടിയുണ്ട വന്നത് മറ്റൊരിടത്തു നിലയുറപ്പിച്ചിരുന്ന മറ്റൊരു കൊലയാളിയുടെ തോക്കിൽനിന്നാകാം. |
∙ കെന്നഡി വധിക്കപ്പെടുന്നതിനു മുൻപ് ഒരു സിഐഎ ഉദ്യോസ്ഥൻ മെക്സിക്കോ സിറ്റിയിലെ സോവിയറ്റ്, ക്യൂബൻ എംബസികളിൽ ഓസ്‌വോൾഡ് സന്ദർശനം നടത്തിയ കാര്യം മേലധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. 1962 ഡിസംബറിനും 1963 ജനുവരിക്കും ഇടയിൽ ഈ 2 എംബസികൾ തമ്മിൽ ടെലിഫോൺ വഴി നടന്ന ആശയവിനിമയങ്ങളെല്ലാം സിഐഎ ചോർത്തി.
∙ സിഐഎയിലെ ഒരു സംഘം ഉദ്യോഗസ്ഥരും കെന്നഡിയുടെ സ്റ്റേറ്റ് ഡിപ്പാർട്മെന്റും തമ്മിൽ സ്വരച്ചേർച്ചയിലായിരുന്നില്ല.
∙ കെന്നഡി വധത്തിനു പിന്നാലെ, സംഭവത്തിൽ സിഐഎയ്ക്കു പങ്കുണ്ടെന്ന് ഗാരി അണ്ടർഹിൽ എന്ന സിഐഎ ഏജന്റ് ആരോപിച്ചിരുന്നു. കുറ്റം ഓസ്‌വോൾഡിന്റെ മേൽ കെട്ടിവയ്ക്കുകയായിരുന്നെന്നും അണ്ടർഹിൽ സുഹൃത്തിനോടു വെളിപ്പെടുത്തി. ഏതാനും മാസങ്ങൾക്കു ശേഷം അണ്ടർഹിലിനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.