ADVERTISEMENT

ജപ്തി വിരുദ്ധ ബില്‍ കേരള നിയമസഭ പാസ്സാക്കി. നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും. അതോടെ കേരളത്തിലെ ഒരു ബാങ്കിനോ സ്ഥാപനത്തിനോ വീടോ സ്ഥലമോ ജപ്തി ചെയ്ത് കുടുംബങ്ങളെ തെരുവിലേക്ക് ഇറക്കിവിടാനാകില്ല. ആയിരക്കണക്കിനു കുടുംബങ്ങള്‍ക്ക് ആശ്വസമാകുമെന്ന് സര്‍ക്കാര്‍. വിവിധ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലും പറന്നു നടക്കുന്ന ഈ വാര്‍ത്ത വായിച്ച് ആശ്വസിക്കുന്നവര്‍ ഏറെയാണ്. സര്‍ഫാസി ആക്ട് പ്രകാരം ജപ്തി നടപടികളില്‍ പെട്ട് വലയുന്ന ആയിരക്കണക്കിനു കുടുംബങ്ങള്‍ക്ക് മാത്രമല്ല, ബാങ്ക് വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ തെരിവിലേക്ക് ഇറക്കിവിടാനുള്ള നോട്ടീസ് ഏതു നിമിഷവും വരുമെന്ന ഭീതിയില്‍ ഉറക്കം നഷ്ടപ്പെട്ട പതിനായിരക്കണക്കിനു കുടംബങ്ങള്‍ക്കും ഈ വാര്‍ത്ത പകരുന്ന ആശ്വാസം പറഞ്ഞറിയിക്കാനാകില്ല.

പക്ഷേ അവരൊന്നും അങ്ങനെ ആശ്വസിക്കേണ്ടെന്നും രക്ഷപെട്ടെന്ന വിശ്വാസത്തില്‍ മുന്നോട്ട് പോയാല്‍ തിരിച്ചു കയറാനാകാത്ത വിധം കൂടുതല്‍ കെണിയില്‍ പെട്ടു പോകാം എന്നുമാണ് ധനകാര്യ വിദഗ്ധരും നിയമജ്ഞരും നല്‍കുന്ന മുന്നറിയിപ്പ്്. കാരണം നിലവില്‍ ബഹൂഭൂരിപക്ഷം ബാങ്ക് ജപ്തികള്‍ക്കും ആധാരമായ സര്‍ഫാസി ആക്ടില്‍ ഏതെങ്കിലും തരത്തിലുള്ള ഇടപെടല്‍ നടത്താന്‍ ഈ ബില്ല് വഴി സംസ്ഥാന സര്‍ക്കാരിനു കഴിയില്ലെന്നതാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

ഭരണപ്രതിപക്ഷാംഗങ്ങള്‍ ഏക മനസോടെ പാസാക്കിയ ആ ബില്ലില്‍ പറഞ്ഞിരിക്കുന്ന പ്രധാന വ്യവസ്ഥകള്‍ എന്തെല്ലാം എന്നു നോക്കാം. 

സ്റ്റേ നല്‍കാം, മൊറട്ടോറിയം പ്രഖ്യാപിക്കാം
 

സംസ്ഥാനത്തു നടക്കുന്ന എല്ലാ തരം ജപ്തി നടപടികളിലും ഇടപെടാനും സ്റ്റേ നല്‍കാനും മൊറട്ടോറിയം പ്രഖ്യാപിക്കാനും പുതിയ ബില്‍ കേരളാ സര്‍ക്കാരിനു അധികാരവും അവകാശവും നല്‍കുന്നു. അതായത് കേരളത്തിലെ സഹകരണ ബാങ്കുകള്‍, ദേശസാൽകൃത ബാങ്കുകള്‍, ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, കൊമേഷ്യല്‍ ബാങ്കുകള്‍ തുടങ്ങിയവയുടെ എല്ലാതരം ജപ്തി നടപടികളിലും ഇടപെടാന്‍ പൂര്‍ണ അധികാരം ബില്‍ നല്‍കുന്നു. വിവിധ അധികാര കേന്ദ്രങ്ങള്‍ക്ക് ജപ്തി നടപടികള്‍ തടയാം, മോറട്ടോറിയം പ്രഖ്യാപിക്കാം. ഗഡുക്കള്‍ നല്‍കി ജപ്തി ഒഴിവാക്കാന്‍ സാവകാശം അനുവദിക്കാം. ഇത്തരത്തില്‍ ഇടപെടാനുള്ള പരിധിയും ബില്ലില്‍ നിശ്ചയിച്ചിട്ടുണ്ട്.

25,000 രൂപ വരെയുള്ള ഇടപാടുകളില്‍ തഹസില്‍ദാര്‍ക്കും ഒരു ലക്ഷം രൂപ വരെ ജില്ലാ കളക്ടര്‍ക്കും അഞ്ച് ലക്ഷം രൂപ വരെ റവന്യൂ മന്ത്രിയ്ക്കും പത്ത് ലക്ഷം രൂപ വരെ ധനമന്ത്രിയ്ക്കും ഇരുപത് ലക്ഷം രൂപ വരെ മുഖ്യമന്ത്രിയ്ക്കും ഇടപെടാം. ഇരുപത് ലക്ഷം രൂപയ്ക്ക് മുകളിലാണ് തുകയെങ്കില്‍ കേരള സര്‍ക്കാരിനാണ് ഈ അധികാരം.

Home-Loan-EMI-0

ഒരു രൂപ നിരക്കില്‍ സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കും
 

ജപ്തി ചെയ്ത ഭൂമി ആരും വാങ്ങാന്‍ തയാറായില്ലെങ്കില്‍ ഒരു രൂപ നിരക്കില്‍ സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കും. അഞ്ചു വര്‍ഷത്തിനകം കുടിശിക അടച്ച് ഉടമയ്ക്ക് ഈ ഭൂമി തിരിച്ചെടുക്കാന്‍ അവസരം ഉണ്ടാകും. ഉടമ മരിച്ച ശേഷമാണെങ്കില്‍ അവകാശികള്‍ക്ക് ഈ അവസരം നല്‍കും. ജപ്തി ചെയ്ത വസ്തുവകകള്‍ വില്‍ക്കാനും ഉടമയക്ക് അപേക്ഷ നല്‍കാം. വസ്തുവിന്റെ ഉടമയും വാങ്ങുന്ന ആളും നിശ്ചിത ഫോറത്തില്‍ ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കണം. ജപ്തി വസ്തു വില്‍പനയുടെ റജിസ്‌ട്രേഷന്‍ ജില്ലാ കളക്ടര്‍ ചെയ്ത് നല്‍കണം എന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു.

പലിശ കുറയ്ക്കാനും വ്യവസ്ഥ
 

12 ശതമാനം വരുന്ന പിഴ പലിശ ഒന്‍പത് ശതമാനമായി കുറച്ച് നല്‍കാനും വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥകള്‍ മികച്ചതാണെന്നതില്‍ സംശയമില്ല. 

"സംസ്ഥാനത്തിന് മറു ബില്ല് പാസാക്കാനും പ്രാബല്യത്തില്‍ കൊണ്ടുവരുവാനും സാധിക്കുമെന്ന് കടക്കെണിയില്‍ വലയുന്ന കുറെ പാവപ്പെട്ട ജനങ്ങളെ പറഞ്ഞു പറ്റിക്കാമെന്നല്ലാതെ ഒരു നിയമ സാധ്യതയുമില്ല."

പക്ഷേ എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്നു മാത്രമേ ഈ ബില്ലിനെ വിശേഷിപ്പിക്കാനാകൂ എന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. കാരണം പാര്‍ലമെന്റ് പാസാക്കിയ സര്‍ഫാസി നിയമമല്ല ഇവിടെ സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി ചെയ്തിരിക്കുന്നത്. 1968 ലെ കേരള നികുതി വസൂലാക്കല്‍ ആക്ട് ആണ് വീണ്ടും ഭേദഗതി ചെയ്ത് ബില്‍ അവതരിപ്പിച്ചു പാസാക്കിയിരിക്കുന്നത്. ഈ ബില്ലുകൊണ്ട് ജപ്തി നടപടികള്‍ക്ക് ബാങ്കിനു അധികാരവും അവകാശവും നല്‍കുന്ന സര്‍ഫാസി ആക്ടിനു ഒരു മാറ്റവും സംഭവിക്കില്ല. അത് അതേ പോലെ തന്നെ തുടരും. അതുകൊണ്ടു തന്നെ സര്‍ഫാസി ജപ്തി നടപടികളില്‍ നിന്നും ആര്‍ക്കും രക്ഷ കിട്ടാനുള്ള സാധ്യതയും ഈ ബില്ലുകൊണ്ട് ഇല്ലെന്നുമാണ് വിദഗ്ധർ ചൂണ്ടി കാട്ടുന്നത്.

കേന്ദ്ര നിയമത്തെ മറികടക്കാനാകുമോ?

"സര്‍ഫസി ആക്ട് - 2002 ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ ഒരു ബില്‍ ആണ്. ഈ ബില്ലിനെ മറികടക്കാന്‍ രാജ്യത്തെ ഒരു സംസ്ഥാനത്തിന് മറു ബില്ല് പാസാക്കാനും പ്രാബല്യത്തില്‍ കൊണ്ടുവരുവാനും സാധിക്കുമെന്ന് കടക്കെണിയില്‍ വലയുന്ന കുറെ പാവപ്പെട്ട ജനങ്ങളെ പറഞ്ഞു പറ്റിക്കാമെന്നല്ലാതെ ഒരു നിയമ സാധ്യതയുമില്ല. വേണമെങ്കില്‍ കേരളാ ബാങ്ക്, കേരളത്തിലെ സഹകരണ ബാങ്കുകള്‍ എന്നിവയില്‍ ഒരു പരിധി വരെ ഇത് നടപ്പിലാക്കാൻ സാധിച്ചെന്നിരിക്കും. ഈ നിയമത്തെ മറികടക്കണമെങ്കില്‍ ഇന്ത്യന്‍ പാര്‍ലമെന്റൊ, സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിനോ മാത്രമേ സാധിക്കുകയുള്ളൂ. ആയതിനാല്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ വിശ്വസിക്കാതിരിക്കുക, ഇല്ലെങ്കില്‍ നിങ്ങള്‍ കുരുക്കിലാകാം." പറയുന്നത് ബാങ്ക് ഉപഭോക്താക്കളുടെ ക്ഷേമത്തിനും സഹായത്തിനുമായി ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്ക് ആന്‍ഡ് ഫിനാന്‍സ് അക്കൗണ്ട് ഹോള്‍ഡേഴ്സ് വെല്‍ഫയല്‍ അസോസിയേഷന്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍ അജയകുമാര്‍.

എൻകെ പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടുന്ന പ്രത്യാഘാതം
 

സർഫാസിയുമായ ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നിരന്തരം  ഇടപെടിട്ടു കൊണ്ടിരിക്കുന്ന എംപി, എൻകെ പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടുന്ന ഗുരുതര പ്രത്യാഘാതം ഉണ്ടാക്കാവുന്ന മറ്റൊരു വസ്തുതയാണ്. ഈ ബില്ലിനെ കുറിച്ച കാര്യമായി പഠിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് അദ്ദേഹം ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.

New Delhi 2022 June 03 : N. K. Premachandran is an Indian politician. Member of Parliament from Kollam Lok Sabha constituency. RSP leader
@ Rahul R Pattom / Manorama
N. K. Premachandran - Image- Rahul R Pattom / Manorama

സർഫാസി ബില്ലിലെ പ്രശ്നങ്ങൾ മറികടക്കാൻ ഈ ബില്ലിന് ഒരിക്കലും സാധിക്കില്ല. ജനങ്ങളു‌െട സംരക്ഷകരാണെന്ന് വരുത്തി തീർക്കാൻ, അതിനായി ജനങ്ങളു‌ടെ കണ്ണിൽ പൊടിയാടിനുള്ള തന്ത്രം മാത്രമാണിത്. പക്ഷേ ഇതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കും. എടുത്ത വായ്പ തിരിച്ചടയ്ക്കാനുള്ള ജനങ്ങളുടെ മനോഭാവത്തെ കൂടി ഇല്ലാതാക്കാനേ ഇതു കൊണ്ട് സാധിക്കൂ. അതു ബാങ്കിങ് മേഖലയുടെ തന്നെ തകർച്ചയ്ക്ക് വഴിയൊരുക്കും. കൺകറന്റ് ലിസ്റ്റിൽ പെട്ട ഇഷ്യു ആണെങ്കിലും പാർലമെന്റ് ഒരു നിയമം പാസാക്കിയാൽ അതേ നിലനിൽക്കൂ. അതിനെ മറികടക്കാൻ സംസ്ഥാനത്ത് ബില്ല്  കൊണ്ടുവരാൻ സാധിക്കില്ല. ആരുടെ നിയമോപദേശ പ്രകാരമാണ്  ഇതു ചെയ്യുന്നതെന്നു മനസിലാകുന്നില്ല. ബാങ്കിങ് സിസ്റ്റത്തിൽ കേന്ദ്ര ബാങ്ക്, സംസ്ഥാന ബാങ്ക് എന്നൊന്നും ഇല്ലല്ലോ. ഇനി സഹകരണബാങ്കുകളുടെ കാര്യം എടുത്താലും ബാങ്കിങ് റെഗുലേഷൻ ആക്ട് പ്രകാരം പ്രവർത്തിക്കുന്നവയായതിനാൽ  അവയ്ക്കും സർഫാസി നിയമം ബാധകമാണ്.

ജപ്തി നടപടികള്‍ നേരിടുന്നവരെ സഹായിക്കണമെന്ന ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ടെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് നിയമവിദഗ്ധര്‍ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയുള്ളതാണ്

സര്‍ഫാസി ആക്ട് ഭേദഗതി ചെയ്യണം
 

സര്‍ഫാസി ആക്ട് പ്രകാരമുള്ള ജപ്തി നടപടികള്‍ നേരിടുന്നവരെ സഹായിക്കണമെന്ന ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ടെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് നിയമവിദഗ്ധര്‍ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയുള്ളതാണ്. രാഷ്ട്രീയവും വ്യക്തിപരവുമായ സ്വാര്‍ത്ഥലക്ഷ്യങ്ങള്‍ക്കായി വന്‍തുക മുടക്കി സുപ്രീം കോടതയില്‍ കേസ് നടത്തുന്ന സംസ്ഥാന സര്‍ക്കാര്‍ ഇത്തരത്തില്‍ സാധാരണക്കാര്‍ക്ക് ആവശ്യമുള്ള കാര്യങ്ങളില്‍ എന്തുകൊണ്ട് അതിനു തയാറാകുന്നില്ല എന്നതാണ്  ചോദ്യം.

ജനവിരുദ്ധമായ ചട്ടങ്ങളുള്ള സര്‍ഫാസി ആക്ട് ഭേദഗതി ചെയ്യണം എന്ന ആവശ്യം ശക്തമായി നിരന്തരം ഉന്നയിക്കുന്നവര്‍ തന്നെ കേരളം പാസാക്കിയ ഈ ബില്‍ ആശ്വാസമാകില്ല എന്നു ഉറപ്പിച്ചു പറയുന്നു. മാത്രമല്ല ഈ ബില്‍ വരുന്നതോടെ ജപ്തിയില്‍ നിന്നും രക്ഷപെട്ടെന്നു വിശ്വസിച്ചിരുന്നാല്‍ അവസാനം ഒന്നും ചെയ്യാനാകാതെ വീടും സ്ഥലവും ഉപേക്ഷിച്ചിറങ്ങേണ്ടിയും വരും. അതായത് ജപ്തി ഭീഷണി നേരിടുന്നവര്‍ക്കു സംരക്ഷണം നല്‍കുമെന്ന പ്രഖ്യാപനത്തോടെ കൊണ്ടു വരുന്ന നിയമം യഥാര്‍ത്ഥത്തില്‍ ഇവരെ കൂടുതല്‍ കുരുക്കിലാക്കാനാണ് സാധ്യത. എന്തോ വലിയ കാര്യം ചെയ്തെന്ന് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ഭരണ പക്ഷത്തിന്റെ മറ്റൊരു തന്ത്രം മാത്രമാണിത് എന്നു നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പക്ഷേ, ജനങ്ങളെ വിഡ്ഢിയാക്കാന്‍ എന്തിനു കൂട്ടു നിന്നുവെന്ന് പ്രതിപക്ഷവും ഉത്തരം പറയേണ്ടി വരും.

English Summary:

Kerala's Anti-Forfeiture Bill: Relief for Homeowners or a Legal Quagmire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com