ADVERTISEMENT

സെക്ടർ ഫണ്ടുകള്‍ എന്നു പറയുമ്പോള്‍ തന്നെ പൊതുവെ മടുപ്പായിരുന്നു. വല്ലപ്പോഴും ഒരനക്കം കാണിക്കുന്ന, സീസണനുസരിച്ചു‌മാത്രം മുന്നേറ്റംകുറിക്കുന്ന ഫണ്ടുകള്‍ എന്ന കാറ്റഗറിയില്‍ അവ ഒതുങ്ങിനിന്നു. അതുകൊണ്ടുതന്നെ എല്ലാ വിഭാഗം ഓഹരികളിലും നിക്ഷേപിക്കുന്ന ജനറൽ കാറ്റഗറി ഫണ്ടുകള്‍ക്കാണ് നിക്ഷേപകർ പൊതുവെ മുൻഗണന നല്‍കിയിരുന്നത്. ടെക്നോളജിക്കും ബാങ്കിനും ഫാർമയ്ക്കും പുറമേയുളള സെക്ടർ ഫണ്ടുകള്‍ വിപണിയിൽ കാര്യമായ ചലനങ്ങൾപോലും ഉണ്ടാക്കിയിരുന്നുമില്ല. ചുരുക്കത്തിൽ റിസ്കെടുക്കുന്നവരുടെ മാത്രം പിന്തുണയോടെ നിലനിന്നുപോന്നവയായിരുന്നു എല്ലാ വിഭാഗം സെക്ടർ ഫണ്ടുകളും. പക്ഷേ, അതെല്ലാം ഇന്നു പഴങ്കഥയായിരിക്കുന്നു. ഇത്തരം ഫണ്ടുകളുടെ ശുക്രദശയാണിപ്പോൾ. ഫ്ലേവർ ഓഫ് ദ സീസണായി നില്‍ക്കുന്ന ചില സെക്ടർ ഫണ്ടുകളുടെ കഴിഞ്ഞ ഒരു വർഷത്തെ റിട്ടേൺ നോക്കിയാൽ കണ്ണുതള്ളിപ്പോവുമെന്നതാണ് യാഥാർഥ്യം.

92% വരെ നൽകി പിഎസ്‌യു ഫണ്ട്
 

പിഎസ്‌യു ഫണ്ടുകളുടെ കഴിഞ്ഞ ഒറ്റവർഷത്തെ ശരാശരി റിട്ടേൺ 86% ആണ്. മൂന്നു വർഷത്തേത് 39ഉം അഞ്ചു വർഷത്തേത് 24ഉം ശതമാനം. സമീപകാലത്തുവന്ന മാറ്റം ശ്രദ്ധിച്ചാൽതന്നെ അറിയാം ഇന്ന് പൊതുമേഖലാ കമ്പനികളുടെ ഓഹരികൾക്കുള്ള ഡിമാൻഡ്. പൊതുമേഖലയിലെ മിക്ക കമ്പനികളുടെയും ഓഹരികൾ മുൻകാലത്ത്  അനങ്ങാപ്പാറകളായിരുന്നു. ഇവ മോശമായതുകൊണ്ടല്ല ഇത്.  ഇവയ്ക്ക് അനുകൂലമായ സാഹചര്യം കുറവായതുകൊണ്ടാണ് പല കമ്പനികളും വലിയ വിലമാറ്റമില്ലാതെ നിന്നത്. ഇപ്പോൾ വലിയ കുതിപ്പിനുതകുന്ന സാഹചര്യങ്ങളിലേക്കു കാര്യങ്ങൾ മാറി. റെയിൽ– ഡിഫൻസ് മേഖലകളിലെ പൊതുമേഖലാ കമ്പനികൾ നടത്തിയ മുന്നേറ്റം നോക്കിയാൽ ഇതു മനസ്സിലാക്കാം.

ബോറടിപ്പിച്ചുകൊണ്ടിരുന്ന സെക്ടറായതിനാൽ ഭൂരിഭാഗം മ്യൂച്വൽ‌ഫണ്ടുകളും പിഎസ്‌യു‌ഫണ്ട് ഇറക്കിയിരുന്നില്ല. ഇറങ്ങിയ ചുരുക്കം ഫണ്ടുകളുടെ പ്രകടനം പരിശോധിച്ചാൽ ബാങ്ക് സ്ഥിരനിക്ഷേപ പലിശയൊക്കെ നാണിച്ച് ഒളിച്ചോടുന്ന സ്ഥിതിയുമായിരുന്നു. പക്ഷേ, എല്ലാ ഫണ്ടുകളും കഴിഞ്ഞ ഒറ്റ‌വർഷത്തിൽ 80% റിട്ടേണ്‍ കൊടുത്തു. അതിൽ‌തന്നെ ആദിത്യബിർള 92 ശതമാനവും എസ്ബിഐ 87 ശതമാനവുമാണ് റിട്ടേൺ രേഖപ്പെടുത്തിയത്.

ഫാസ്റ്റസ്റ്റ് റിട്ടേൺ എച്ച്‌ഡിഎഫ്സി ഡിഫൻസ് ഫണ്ട്
 

ഇന്ത്യൻ മ്യൂച്വൽ‌ഫണ്ട് ചരിത്രത്തിലെ ഫാസ്റ്റസ്റ്റ് റിട്ടേണ്‍ കൊടുത്ത ഒരു ഫണ്ടിനെ പരിചയപ്പെടാം. ഇതും സംഭവിച്ചിരിക്കുന്നത് ഈയിടെയാണെന്നതു ശ്രദ്ധേയം. 2023 ജൂണിലാണ് എച്ച്ഡിഎഫ്സിയുടെ ഡിഫൻസ് ഫണ്ട് നിക്ഷേപകസമക്ഷം എത്തുന്നത്. പത്തു രൂപയ്ക്ക് അവതരിപ്പിച്ച ന്യൂ‌ഫണ്ട് ഓഫർ ഒരു കൊല്ലം തികയും‌മുൻപ്, കൃത്യമായി പറഞ്ഞാൽ 2024 മേയ് 21‌ന് 20 രൂപ കടന്നു. 10 രൂപയിൽ തുടങ്ങിയവരെ സംബന്ധിച്ച് നിക്ഷേപം 11 മാസം‌കൊണ്ട് ഇരട്ടിയായി. ഡിമാന്റ് കൂടിയതുകൊണ്ടാണെന്നു തോന്നുന്നു ഈ ഫണ്ടിൽ ഇപ്പോൾ ലംപ്സം ആയി  പണമിടാനാവില്ല. എസ്ഐപി മാത്രമേ അനുവദിക്കുന്നുള്ളൂ. എസ്ഐപിക്കും പരിധിയുണ്ട്. പതിനായിരം രൂപവരെ മാത്രം. ഇന്ത്യ പ്രതിരോധമേഖലയിൽ നടത്തുന്ന മുന്നേറ്റമാണ് ഡിഫൻസ് ഫണ്ടിന്റെ ഈ നേട്ടത്തിനും കാരണം. 138 ബില്യൺ ഡോളറിന്റെ അവസരമാണ് ഇന്ത്യൻ ഡിഫൻസ് സെക്ടർ ഒരുക്കുന്നതെന്നാണ് നോമുറയുടെ റിസർച്ച് റിപ്പോർട്ട് പറയുന്നത്. 

Photo : Istockphoto/Mir Basar Suhaib
Photo : Istockphoto/Mir Basar Suhaib

എച്ച്ഡിഎഫ്സി ഡിഫൻസ് ഫണ്ടിൽ ഏറ്റവും കൂടുതലുളള ഓഹരിയായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് ഈയിടെ നടത്തിയ മുന്നേറ്റവും ഫണ്ടിനു ഗുണം‌ചെയ്തു. ഈ മേഖലയിൽ മറ്റു ഫണ്ടുകളില്ലാത്തത് നേട്ടത്തിന് ആക്കം‌കൂട്ടുകയും ചെയ്തു. ഈ വിജയത്തിന്റെ ചുവടുപിടിച്ചുവന്ന എച്ച്ഡിഎഫ്സി മാനുഫാക്ചറിങ് ഫണ്ടും നിലവിൽ വൻപ്രതീക്ഷയാണ് ഉണർത്തിയിരിക്കുന്നത്. ഇത് പതിനായിരം കോടി രൂപയോളം ന്യൂഫണ്ട് ഓഫറിൽ സമാഹരിച്ചു കഴിഞ്ഞു. രാജ്യത്തിന്റ മേക്ക് ഇന്‍ ഇന്ത്യ തീമിൽ അധിഷ്ഠിതമാണ് ഈ ഫണ്ട്. 

ഇൻഫ്രാസ്ട്രക്ചർ ഫണ്ട് – 70% വരെ
 

അടിസ്ഥാന സൗകര്യത്തിനു കഴിഞ്ഞ വർഷങ്ങളിൽ കേന്ദ്രബജറ്റിൽ നീക്കിവച്ച തുകയാണ് ഇൻഫ്രാസ്ട്രക്ചർ മേഖലയെ ആകർഷകമാക്കി‌നിർത്തുന്ന ഘടകം. ഇത് ഓരോ വർഷം കഴിയും‌തോറും കൂടിക്കൂടി‌വരുന്നതായും കാണാം. 10 ലക്ഷം കോടി രൂപയായിരുന്നു 2023 സാമ്പത്തികവർഷത്തിലെങ്കിൽ 2024‌ൽ ഇത് 11 ലക്ഷം കോടിക്കു മുകളിലെത്തി. റോഡ്, റെയിൽ, വ്യോമയാനം എന്നീ മേഖലകളിൽ നടത്തുന്ന കുതിപ്പ് ഇതിനൊപ്പം ചേർത്തു വായിക്കാം. 

share

കഴിഞ്ഞ ഒറ്റ‌വർഷം ഇന്‍ഫ്രാസ്ട്രക്ചർ ഫണ്ടുകൾ നൽകിയ റിട്ടേൺ 63% ആണ്. മൂന്നു വർഷത്തെ ശരാശരി 32‌ഉം അഞ്ചു വർഷത്തേത് 23‌ഉം ശതമാനമാണ്. പടിപടിയായുള്ള വർധന വ്യക്തം. അതിൽ‌തന്നെ കഴിഞ്ഞ ഒറ്റ‌വർഷം 70ശതമാനത്തിനു മുകളിൽ റിട്ടേണ്‍ കൊടുത്ത ഇൻഫ്ര‌ഫണ്ടുകളിൽ ബന്ധൻ, ഫ്രാങ്ക്ലിൻ ബിൽഡ് ഇന്ത്യ, എച്ച്ഡിഎഫ്സി, നിപ്പൺ ഇന്ത്യാ പവർ ആന്റ് ഇൻഫ്ര, ക്വാണ്ട് എന്നിവയുണ്ട്. ഇതിൽ നിപ്പണിന്റേത് പവറും ഇൻഫ്രയും ഒരുമിച്ചു‌വരുന്ന ഫണ്ടാണ്. നൽകിയ റിട്ടേണ്‍ 77% ആണ്. ഇതേ ഫണ്ട് മൂന്നു വർഷത്തിൽ 37ഉം അഞ്ചു വർഷത്തിൽ 26‌ഉം ശതമാനം നേട്ടം‌നൽകി. രാജ്യം നിലവിൽ അടിസ്ഥാന സൗകര്യവികസനത്തിനു നൽകുന്ന ഊന്നൽ‌കൂടി പരിഗണിക്കുമ്പോൾ ഇത്തരം ഫണ്ടുകൾ ഇനിയും കുതിക്കാനാണു സാധ്യത. 

ഫാർമാ സെക്ടർ – 60% വരെ
 

പൊതുവെ ചലനരഹിതമായിരുന്ന ഫാർമ ഓഹരികളും ക്രമേണ തിരിച്ചുവരുന്നുവെന്നാണ് ഫാർമഫണ്ടുകളുടെ പ്രകടനം സൂചിപ്പിക്കുന്നത്. മൂന്നു വർഷത്തെ ശരാശരി റിട്ടേണായ 19 ശതമാന ത്തിൽനിന്ന് കഴിഞ്ഞ വർഷം നടത്തിയത് 57% എന്ന വൻ മുന്നേറ്റമാണ്. അഞ്ചു വർഷം ശരാശരി 23% ആയിരുന്നുവെന്നും ഓർക്കണം. കഴിഞ്ഞ ഒറ്റവർഷം 60 ശതമാനത്തിലേറെ റിട്ടേൺ നൽകിയ ഫണ്ടുകളിൽ ആദിത്യ ബിർള, ഐസിഐസിഐ പ്രുഡൻഷ്യൽ എന്നിവയുണ്ട്. ഇതിൽ ഉൾപ്പെട്ടിട്ടുള്ള പ്രധാന ഫണ്ടുകളെല്ലാംതന്നെ 50% ത്തിലേറെ ആദായം നല്‍കിയെന്നതും ശ്രദ്ധേയമാണ്. 

Share-Market1

ബാങ്കിങ് – 28% വരെ
 

വമ്പൻ മുന്നേറ്റമൊന്നും നടത്തിയില്ലെങ്കിലും ബാങ്കിങ് ഫണ്ടുകളും മോശമാക്കിയില്ല. മുൻവർഷങ്ങളെ അപേക്ഷിച്ച് അതും നേട്ടമുണ്ടാക്കി. ഒന്ന്, മൂന്ന്, അഞ്ച് വർഷങ്ങളിൽ യഥാക്രം 28ഉം 15ഉം 11ഉം ശതമാനം നേട്ടംനൽകി. കഴിഞ്ഞ ഒറ്റവർഷം 30% ത്തിനുമേൽ പ്രകടനം കാഴ്ചവച്ചതിൽ എസ്ബിഐ, സുന്ദരം, നിപ്പൺ, ഇൻവെസ്കോ ആദിത്യ ബിർള എന്നിവയുടെ ബാങ്കിങ് ഫണ്ടുകൾ ഉൾപ്പെടുന്നു. 

ടെക്നോളജി – 38% വരെ
 

അത്യാവശ്യം തകർത്തുവാരിയ കഥയാണ് ടെക്നോളജിക്കും പറയാനുള്ളത്. ഒരു വർഷം 38, മൂന്നു വർഷം 17, അഞ്ചു വർഷം 23 എന്നിങ്ങനെയാണ് ശതമാനക്കണക്കിലെ റിട്ടേൺ.ഫ്രാങ്ക്ലിൻ, ടാറ്റ, ഡിജിറ്റൽ ഫണ്ട് ഓഫ് ഫണ്ട് എന്നിവ കഴിഞ്ഞവർഷം 50 ശതമാനത്തിനു മുകളിൽ റിട്ടേൺ കൊടുത്തു. 

തീം ഫണ്ടുകൾ
 

സെക്ടർ ഫണ്ടിനോട് ഇഴയടുപ്പമുള്ള മറ്റൊരു മേഖലയാണ് തീം ഫണ്ടുകൾ‌. ഏതെങ്കിലും തീമിനെ കേന്ദ്രീകരിച്ചാണ് ഇവ പ്രവർത്തിക്കുന്നത്. ഉദാഹരണത്തിന് എനർജി, ബിസിനസ് സൈക്കിൾ, എംഎൻസി, കൺസംപ്ഷൻ, ഇന്നൊവേഷൻ, ഇഎസ്ജി, എത്തിക്കൽ സ്പെഷ്യൽ ഓപ്പർച്യുണിറ്റിസ് എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്ന നിശ്ചിത തീമുകളെ അധിഷ്ഠിതമാക്കി ധാരാളം ഫണ്ടുകളുണ്ട്. ഇവയിലും ചിലവ മികവുകൊണ്ട് ഏറെ മുന്നോട്ടു‌വന്നിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷം 50% ത്തിനു മുകളിൽ റിട്ടേൺ തന്നവയിൽ ചിലത് പട്ടികയിൽ കാണുക.

Thematic-fund-Table

(ജൂൺ ലക്കം സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്. ഷെയർവെൽത്ത് വെൽത്ത് മാനേജ്മെന്റ് ലിമിറ്റഡ് ഡയറക്ടറാണ് ലേഖകൻ)

English Summary:

Hidden Gems Revealed: Top Sector Funds That Doubled Investments in Just One Year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com