വില വർധിപ്പിച്ച് കിയ, ഏപ്രിൽ ഒന്നുമുതൽ എല്ലാ വാഹനങ്ങൾക്കും വില കൂടും

Mail This Article
2025 ആരംഭിച്ചത് മുതൽ വാഹനങ്ങളുടെ വില വർധിപ്പിച്ചു കൊണ്ടിരിക്കുകയാണ് പല വാഹന നിർമാതാക്കളും. പുതിയ സാമ്പത്തിക വർഷം ആരംഭിക്കാനിരിക്കെ വാഹനങ്ങളുടെ വില കൂട്ടിയിരിക്കുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ മോട്ടോർസ്. മൂന്നു ശതമാനമാണ് വില വർധിക്കുന്നത്. ഇന്ത്യയിൽ പുറത്തിറക്കിയിട്ടുള്ള മുഴുവൻ മോഡലുകൾക്കും ഈ വർധനവ് ബാധകമായിരിക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 2025 ഏപ്രിൽ ഒന്ന് മുതലാണ് വില വർധന പ്രാബല്യത്തിൽ വരുന്നത്.
വാഹനങ്ങളുടെ വില കൂട്ടിയതിനു പ്രധാന കാരണങ്ങളായി പറയുന്നത് ഇൻപുട്ട് കോസ്റ്റ് കൂടിയതും വിതരണ ശൃംഖലയിലെ വർധിച്ച ചെലവുമാണ്. ഈ പറഞ്ഞ കാരണങ്ങൾ ചൂണ്ടിക്കാട്ടി 2025 ജനുവരിയിലും കിയ വാഹനങ്ങളുടെ വില രണ്ടു ശതമാനം വരെ ഉയർത്തിയിരുന്നു. കാറുകളുടെ ഗുണ നിലവാരത്തിൽ വീഴ്ച വരുത്താതെയിരിക്കാനാണ് ഇത്തരമൊരു തീരുമാനമെന്നാണ് കമ്പനി അറിയിക്കുന്നത്. ഏഴ് വാഹനങ്ങളാണ് കിയ ഇതുവരെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. സെൽറ്റോസ്, സിറോസ്, സോണറ്റ്, കാരെൻസ്, കാർണിവൽ, ഇവി 6, ഇവി 9 എന്നിവയാണിവ.
2017 ൽ ഇന്ത്യൻ വിപണിയിലെത്തിയ കിയയ്ക്ക് വലിയ സ്വീകാര്യതയാണ് അക്കാലം മുതൽ തന്നെ ലഭിച്ചത്. ആദ്യമെത്തിയ സെൽറ്റോസ് തന്നെയാണ് രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കിയയുടെ വാഹനം. 690000 യൂണിറ്റുകളാണ് ഇതുവരെ വിറ്റിരിക്കുന്നത്. 500000 യൂണിറ്റുകളുമായി സോണറ്റും കാരെൻസും കാർണിവലുമാണ് തൊട്ടുപിന്നിൽ.