റമസാനിലെ ഫിത്ർ സകാത്ത് പണമായി നൽകാം: യുഎഇ ഫത്‌വ കൗൺസിൽ

Mail This Article
അബുദാബി ∙ ഈ റമസാനിൽ ഫിത്ർ സകാത്ത് (സകാത്ത് അൽ ഫിത്ർ അഥവാ നിർബന്ധിത ദാനം) പണമായി നൽകുന്നത് അനുവദനീയമാണെന്ന് യുഎഇ ഫത്‌വ കൗൺസിൽ സ്ഥിരീകരിച്ചു. റമസാനിലെ ഒരാളുടെ സകാത്ത് മൂല്യം 25 ദിർഹം ആയി നേരത്തെ കൗൺസിൽ നിശ്ചയിച്ചിരുന്നു.
മുസ്‌ലിങ്ങൾ സകാത്ത് നൽകേണ്ടത് നിർബന്ധമാണെന്ന് കൗൺസിൽ പ്രസ്താവിച്ചു. ചെറുപ്പക്കാർ, വൃദ്ധർ, പുരുഷന്മാർ, സ്ത്രീകൾ എന്നിങ്ങനെ ചെലവഴിക്കാൻ ബാധ്യതയുള്ള എല്ലാവരും തങ്ങൾക്കും തങ്ങളുടെ പങ്കാളികൾക്കും കുട്ടികൾക്കും താൻ പിന്തുണയ്ക്കുന്നവർക്കും വേണ്ടി ഇത് നൽകണം. വിവിധ കാരണങ്ങളാൽ നോമ്പ് നഷ്ടപ്പെടുന്ന വ്യക്തികൾക്കുള്ള പ്രായശ്ചിത്ത തുകകളും കൗൺസിൽ നിർണയിച്ചിട്ടുണ്ട്.
ഒരാൾക്ക് അരിയായി നൽകാവുന്ന ഫിത്ർ സകാത്തിന്റെ അളവ് 2.5 കിലോഗ്രാം ആണ്. ഇത് പണമായും നൽകാം എന്നാണ് പുതിയ അറിയിപ്പ്. ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെന്റ്‌സ് ആൻഡ് സകാത്ത്, സകാത്ത് ഫണ്ട്, ചാരിറ്റബിൾ ഓർഗനൈസേഷനുകൾ എന്നിവയിലൂടെ ഫിത്ർ സകാത്ത് നൽകാൻ ആഗ്രഹിക്കുന്നവർ ദരിദ്രരോ ആവശ്യക്കാരോ ആകട്ടെ, അർഹരായവർക്ക് സകാത്ത് കൃത്യ സമയത്ത് എത്തിക്കണമെന്ന് കൗൺസിൽ അഭ്യർഥിച്ചു. ഇത് പെരുന്നാളിന് മുൻപ് അവർക്ക് സഹായം ലഭിക്കാൻ ഉപകരിക്കും. ഫിത്ർ സകാത്ത് നൽകുന്നതിലെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ദരിദ്രരെ പെരുന്നാളിന് മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടുന്നതിൽ നിന്ന് മോചിപ്പിക്കുക എന്നതാണ്.