ADVERTISEMENT

കേരളത്തിനകത്തും പുറത്തുമായി 200 ഓക്സിജൻ പാർലറുകൾ നിർമിച്ചയാള്‍ക്ക് അര്‍ഹമായ അംഗീകാരം നമ്മള്‍ നല്‍കുന്നത് എപ്പോഴാവും? പ്രാണവായുവിനു വില നൽകേണ്ടിവരുന്ന കാലത്താവുമോ? അങ്ങനെയങ്കിൽ അക്കാലത്തെ കർമശ്രേഷ്ഠനായിരിക്കും കോട്ടയം കുറിച്ചി തിരുത്താമഠം ചെറിയാൻ മാത്യു എന്ന ചെറിയാച്ചൻ. സംസ്ഥാനത്തിനകത്തും പുറത്തുമായി 200 മിയാവാക്കി കാടുകളിലൂടെ ഓക്സിജൻ പാർലറുകളുടെ ശൃംഖല തീർത്തത് നാടെങ്ങും 200 പെട്രോൾപമ്പുണ്ടാക്കുന്നതിലും വലിയ നേട്ടമല്ലേയെന്നു ചെറിയാച്ചന്‍ ചോദിക്കുന്നു.

ഒരിടത്തൊരു കാടുണ്ടാക്കിയ ഒത്തിരിപ്പേരുണ്ടാവും. എന്നാൽ, നാട്ടിലെങ്ങും ചെറുകാടുകൾ തീർത്തതിന്റെ ക്രെഡിറ്റ് തിരുവനന്തപുരം ‘ഏജസി’ലെ ഡയറക്ടറായ ചെറിയാച്ചനു മാത്രം. ഒരു സർക്കാർ ഇതര സന്നദ്ധ പ്രസ്ഥാനമാണ് ഏജസ് (agriculture and ecosystem management group). ഈ സംരംഭത്തിൽ അദ്ദേഹത്തിനു സജീവ പിന്തുണയുമായി ഇൻവിസ് മൾട്ടിമീഡിയ ഉടമ എം.ആർ.‌ഹരിയുമുണ്ട്.

എന്താണ് മിയാവാക്കി
ജാപ്പനീസ് സസ്യശാസ്ത്രജ്ഞനായ അകിരാ മിയാവാക്കി രൂപം കൊടുത്ത വനവൽക്കരണ മാതൃകയാണ് മിയാവാക്കി. മിതമായ സ്ഥലം വിനിയോഗിച്ച് ഉയർന്ന സാന്ദ്രതയിൽ വൃക്ഷങ്ങൾ നട്ടുവളർത്തുന്ന രീതി. വളരെ അടുപ്പിച്ചു നടുന്നതിനാൽ ഈ മരങ്ങൾ പരസ്പരം താങ്ങി സംരംക്ഷിക്കുകയും സൂര്യപ്രകാശം മണ്ണിൽ പതിക്കുന്നതു തടയുകയും ചെയ്യും. സ്ഥലപരിമിതിയുള്ള പട്ടണങ്ങളിലും മറ്റും ചെറുകാടുകൾ തീർക്കാൻ കഴിയുമെന്നതാണ് മിയാവാക്കി ശൈലിയുടെ മെച്ചം.

കേരളത്തിലെത്തിയ മിയാവാക്കി
തിരുവനന്തപുരത്തെ ഇൻവിസ് മൾട്ടിമീഡിയ ഉടമ എം.ആർ.ഹരിയാണ് 2017ൽ ചെറിയാച്ചനു മിയവാക്കി കാടുകളെ പരിചയപ്പെടുത്തിയത്. പുളിയറക്കോണത്തെ ഹരിയുടെ ഒന്നര ഏക്കർ സ്ഥലം മിയാവാക്കി വനം സൃഷ്ടിക്കാനുള്ള ശ്രമത്തിൽ ചെറിയാച്ചനും പങ്കാളിയായി. ടിബിജിആർഐയിലെ ഗവേഷകനായ പ്രഫ. ഡാൻ മാത്യു ഉൾപ്പെടെ ഒട്ടേറെ വിദഗ്ധരുടെ മാർഗനിർദേശങ്ങൾ ഇക്കാര്യത്തിൽ സ്വീകരിച്ചു. പശ്ചിമഘട്ടത്തിലെ അയ്യായിരത്തോളം ചെടികളിൽ ആയിരത്തോളം മാത്രമേ ഇപ്പോഴും തനിക്കു തിരിച്ചറിയാനാകൂ എന്നു ചെറിയാച്ചൻ പറയുന്നു. കൂടുതല്‍ സസ്യങ്ങളെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്.

കൂടുതൽ വ്യക്തികളും സ്ഥാപനങ്ങളും വനമൊരുക്കാന്‍ താൽപര്യം അറിയിച്ചതോടെ ഹരി, മിയാവാക്കി എന്ന ആശയം വ്യാപകമായി നടപ്പാക്കുന്ന ദൗത്യം ചെറിയാച്ചനെ ഏൽപിച്ചു. ഇതൊരു പാർട്‌ടൈം ജോലിയോ ഹോബിയോ ആക്കാതെ മുഴുവൻ സമയ തപസ്യയാക്കുകയാണ് ചെറിയാച്ചന്‍ ചെയ്തത്. അന്നു മുതൽ പുതിയ ചെടികളെ കണ്ടെത്തി പഠിക്കുന്നതും പുതിയ മിയാവാക്കി വനമൊരുക്കുന്നതും മാത്രമായി ചെറിയാച്ചന്റെ കര്‍മം. വംശനാശത്തിലേക്കു നീങ്ങുന്ന പ്രാദേശിക സസ്യവര്‍ഗങ്ങളെ കണ്ടെത്തി മിയാവാക്കി വനങ്ങളിലൂടെ സംരക്ഷിക്കുക കൂടിയാണ് ലക്ഷ്യം. ‌സംസ്ഥാനത്ത് ഉടനീളം ഓർഡർ അനുസരിച്ച് മിയാവാക്കി വനമൊരുക്കുയാണ് ഇപ്പോള്‍ ഇദ്ദേഹം. സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാനായി നിശ്ചിത തുക ഈടാക്കുന്നു. ഒരു ചതുരശ്ര മീറ്ററിൽ മിയാവാക്കി വനമൊരുക്കുന്നതിന് ഏകദേശം 390 രൂപയാകുമെന്ന് ചെറിയാൻ പറഞ്ഞു. സ്വയം പ്രവർത്തിക്കുന്ന നന സംവിധാനവും വേലിയും ഉൾപ്പടെയുള്ള ചിലവാണിത്. കുറഞ്ഞത് ഒരു സെന്റ് സ്ഥലമാണ് ഇതിനായി വേണ്ടത്. നടുന്ന തൈകളുടെ സ്വഭാവവും സാന്ദ്രതയുമനുസരിച്ച് ഇതിൽ മാറ്റം വരും. ഫലവൃക്ഷങ്ങൾ മാത്രം നട്ടുവളർത്തണമെന്നുള്ളവർ കൂടുതൽ തുക നൽകേണ്ടിവരും. അപൂർവവും ഔഷധഗുണമുള്ളതുമായ സസ്യങ്ങൾ മാത്രം നടുന്നതുവഴി പ്രകൃതിസംരക്ഷണം കൂടുതൽ അർഥ പൂർണമാക്കാനാവും.

അതിവേഗം വളരുന്ന കാട്
ഇതിനകം എത്രയേക്കർ വനം നട്ടുവളർത്തിയെന്നതിനു ചെറിയാന്റെ പക്കൽ കൃത്യമായ കണക്കില്ല. ഒന്നര സെന്റ് മുതൽ 40 സെന്റ് വരെ സ്ഥലത്ത് മിയാവാക്കിവനം തയാ‌റാക്കിയിട്ടുണ്ട്. കുറഞ്ഞത് ഒരു ലക്ഷം മരങ്ങള്‍ ഇതിനകം നട്ടുവളർത്താനായെന്നാണ് നിഗമനം. എന്നാൽ, മരത്തിന്റെ എണ്ണത്തെക്കാൾ കാടിന്റെ നിലവാരമാണ് പ്രധാനമെന്നു ചെറിയാച്ചൻ. സാധാരണ രീതിയിൽ ഒരു ലക്ഷം മരം നട്ടുവളർത്താൻ വലിയ പ്രയാസമില്ല. എന്നാൽ, മിയാവാക്കി രീതിയിൽ മരം വളർത്താൻ ഏറെ അധ്വാനിക്കണം. അതുകൊണ്ടുതന്നെ കേവലം 25 വർഷത്തിനകം 100 വർഷത്തെ വളർച്ച നേടാൻ മിയാവാക്കി കാടുകൾക്കു കഴിയും. തുടക്കകാലത്തു ചെറിയാച്ചൻ നട്ട പല മരങ്ങളും 60 അടിവരെ ഉയരം വച്ചു. അതു കാണുന്നതുതന്നെ സന്തോഷവും സാഫല്യവുമെന്ന് ചെറിയാച്ചൻ.

വേറിട്ട പ്രവർത്തനം

മിയാവാക്കി കാടുകൾ തയാറാക്കാൻ പ്രത്യേക പരിശീലനം ആവശ്യമാണ്. മറ്റു വനവൽക്കരണ പ്രവർത്തനങ്ങളിൽനിന്നു വ്യത്യസ്തമാണിത്. സാധാരണഗതിയിൽ ഒരേക്കറില്‍ 200–300 തൈകളിലേറെ നടാനാവില്ല. എന്നാൽ മിയാവാക്കി ശൈലിയിൽ 16,000 തൈകൾക്കാണ് ഒരേക്കറിൽ ഇടം നല്‍കേണ്ടിവരിക. സാധാരണ വനവൽക്കരണ പ്രവർത്തനങ്ങളിൽ വൃക്ഷത്തൈകൾ കിട്ടുന്ന വലുപ്പത്തിൽ നടുകയാണു പതിവ്. എന്നാൽ, 90 സെ.മീ. ഗ്രോബാഗുകളിൽ നടീൽമിശ്രിതം നിറച്ച് 3 മാസം വളർത്തിയശേഷം മാത്രമാണ് മിയാവാക്കി കാടുകളില്‍ ചെടികൾ നടാറുള്ളത്. വേരുകൾക്ക് ഒന്നരയടിയെങ്കിലും നീളം ഉറപ്പാക്കിയശേഷമാവും പറിച്ചുനടീല്‍. മരങ്ങളും കുറ്റിച്ചെടികളും ചെറുമരങ്ങളുമൊക്കെ ഇടകലർത്തിയാണ് നട്ടുവളർത്തേണ്ടത്. കൂടുതൽ സൂര്യപ്രകാശം വേണ്ട മരങ്ങൾ കാടിനു പുറംഭാഗത്തും മിതമായ തോതിൽ മതിയായവ ഉൾഭാഗത്തും വരണം.

മാനദണ്ഡങ്ങൾ
മിയാവാക്കി വനങ്ങള്‍ കുറഞ്ഞത് ആയിരം ചതുരശ്രയടിയില്‍ വേണമെന്നു പ്രഫ. മിയാവാക്കി പറയുന്നു. എന്നാൽ, കേരളത്തിലെ സാഹചര്യങ്ങളിൽ 50 ചതുരശ്രയടിയിലും ചെറിയാച്ചൻ കാടൊരുക്കും. ഒരു മിയാവാക്കി കാട്ടിൽ കുറഞ്ഞത് 30 സസ്യവര്‍ഗങ്ങള്‍ വേണമെന്നു പ്രഫ. മിയാവാക്കി പറയുമ്പോൾ ചെറിയാച്ചന്റെ കാടുകളിൽ കുറഞ്ഞത് 100 സ്പീഷീസുണ്ടാകും. മണ്ണൊരുക്കുമ്പോൾ അതിലുണ്ടാവേണ്ട ജൈവാംശം, ജലം ആഗിരണം ചെയ്യാനാവശ്യമായ ചകിരിച്ചോറിന്റെ അളവ്, പുതയുടെ കനം തുടങ്ങിയ കാര്യങ്ങളിൽപോലും അദ്ദേഹത്തിനു വ്യക്തതയുണ്ട്. ഓരോ കാട്ടിലെയും ചെറുചെടികൾ, കുറ്റിച്ചെടികൾ, ചെറു വൃക്ഷങ്ങൾ, വൻവൃക്ഷങ്ങൾ എന്നിവ സംബന്ധിച്ച അനുപാതവും നിർദേശിച്ചിട്ടുണ്ട്. എന്നാൽ, സ്ഥലഭേദ മനുസരിച്ച് ഈ മാനദണ്ഡങ്ങളിൽ മാറ്റം വരാം. അതതു സ്ഥലങ്ങളിൽ സ്വാഭാവികമായി വളരുന്ന മരങ്ങൾ തന്നെ നടണമെന്നതാണ് ഏറ്റവും പ്രധാനം.

പരിചരണം എങ്ങനെ?

ആദ്യ 2–3 വർഷങ്ങളിൽ നനയും ചെറുപ്രായത്തില്‍ ശിഖരവളർച്ച തടയലും മാത്രമാണ് പരിചരണം. കട്ടിയേറിയ പുത നൽകാറുള്ളതുകൊണ്ട് ചെറുപ്രായത്തിലെ നനപോലും ദീർഘമായ ഇടവേളകളിൽ മതി. കാടുകളിൽനിന്നു മിതമായ തോതിൽ ഫലവർഗങ്ങൾ കിട്ടുമെങ്കിലും പഴത്തോട്ടത്തിനു പകരം മിയാവാക്കി ഒരുക്കാനാവില്ലെന്നു ചെറിയാൻ ചൂണ്ടിക്കാട്ടി. പഴത്തോട്ടം സ്വന്തമാക്കണമെന്നുള്ളവർ അതു പ്രത്യേകം ഒരുക്കുകയും അതിന്റെ ഒരു ഭാഗം മിയാവാക്കി കാടാക്കുകയും ചെയ്താൽ മതി. ഇതുവഴി പഴത്തോട്ടത്തിന്റെ ഫലഭൂയിഷ്ഠത കൂടുമെന്നാണ് ചെറിയാന്റെ അഭിപ്രായം

മിയാവാക്കി കൂട്ടായ്മ
ജനവാസകേന്ദ്രങ്ങളിൽ മിയാവാക്കി കാടുകൾ ഒരുക്കുന്നത് പരാതിക്കിടയാക്കേണ്ട കാര്യമല്ലെന്നു ചെറിയാച്ചൻ. കാടിനും വീടിനും ചുറ്റുമുള്ള ഭാഗം വൃത്തിയാക്കി സൂക്ഷിക്കുകയാണ‌ു വേണ്ടത്. എല്ലാ നഗരങ്ങളിലും കാട് വച്ചുപിടിപ്പിക്കാറുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വിറ്റ്സർലൻഡ് പോലുള്ള രാജ്യങ്ങൾ 4 ശതമാനത്തിൽനിന്ന് 64 ശതമാനം കാടുകളിലേക്കു മാറിയവരാണ്. പണ്ടു നമ്മുടെ നാട്ടിൽ വ്യാപകമായി സർപ്പക്കാവുകൾ ഉണ്ടായിരുന്നു.

മിയാവാക്കി വനങ്ങൾ കേരളത്തിൽ ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്. പല സംഘടനകളും സ്ഥാപനങ്ങളും ഇതിൽ താൽപര്യം കാട്ടുന്നുണ്ട്. കമ്പനികളുടെ സിഎസ്ആർ ഫണ്ട് ഇതിനായി വകയിരുത്താനാകും. എന്നാൽ, വനം വകുപ്പ് മിയാവാക്കി വനത്തിനായി പണം നൽകാറില്ല. രാജ്യാന്തരതലത്തിൽ മിയാവാക്കി വനപാലകരുടെ കൂട്ടായ്മ രൂപം കൊള്ളുന്നുണ്ട്. മുരളി തുമ്മാരുകുടി ഡയറക്ടറായ യുണൈറ്റഡ് നേഷൻസ് കൺവൻഷൻ ഫോർ കൊമ്പാക്ടിങ് ഡെസർട്ടിഫിക്കേഷൻ എന്ന സ്ഥാപനം വരുന്ന ഒക്ടോബറിൽ ഇത്തരമൊരു കൂട്ടായ്മ ജപ്പാനിൽ ഒരുക്കുന്നുണ്ട്.

ഫോൺ: 6282051970

English Summary:

*Miyawaki Forests in Kerala: Cheriyachan Mathew’s Green Revolution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com