ADVERTISEMENT

ക്രിസ്തു എന്ന അനുഭവം ഏറ്റവും ഉദാത്തമായി പകരുന്ന കൃതി ഏതെന്ന കാര്യത്തിൽ തർക്കമില്ല. അതു വെളിച്ചത്തിന്റെ കവചമായ ബൈബിൾ തന്നെ. എന്നാൽ, ബൈബിൾ കൃതി മാത്രമല്ല. പാഠം മാത്രമല്ല. അനുഭവം തന്നെയാണ്. സാഹിത്യത്തിൽ എക്കാലത്തും ക്രിസ്തു എന്ന അനുഭവത്തെ ആവിഷ്കരിക്കാൻ ശ്രമമുണ്ടായിട്ടുണ്ട്. അതു ബോധപൂർവമല്ല. ക്രിസ്തു ദർശനം സ്വാഭാവികമായി ക‌ടന്നുവന്നിട്ടുമുണ്ട്. അതൊക്കെയും കാലത്തെ അതിജീവിച്ച കൃതികളായി. ടോൾസ്റ്റോയ്, ഡോസ്റ്റോവ്സ്കി എന്നിവരുടെ കൃതികൾ ഇത്തരം സന്ദർഭങ്ങളാൽ സമ്പന്നമാണ്. ഇതിൽ കുറ്റവും ശിക്ഷയും എന്ന നോവൽ ബൈബിൾ പോലെ തിളങ്ങുന്നതായി ഡോ. കെ. എസ്. രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടുന്നു.  

കുറ്റം സമ്മതിച്ച കൊലപാതകി. കോടതിയിൽ ആയിരുന്നില്ല കുറ്റസമ്മതം. മനസാക്ഷി സൂക്ഷിപ്പുകാരിയായി റസ്കോൽ നിക്കോഫ് കണ്ടെത്തിയ പെൺകുട്ടിയുടെ സമക്ഷത്തിൽ. വേശ്യാവൃത്തി ചെയ്യുന്നവളായിരുന്നു സോണിയ. എന്നാൽ, മാംസത്തിന്റെ ആസക്തിയിൽ അഭിരമിക്കാതെയായിരുന്നു സോണിയയുടെ ജോലി. അതേ സോണിയ കൊലപാതകിക്കു വേണ്ടി വായിച്ചുകൊടുക്കുന്നത് ലാസറിന്റെ ഉയിർത്തെഴുന്നേൽപാണ്. അതു മറ്റൊരാൾ ഒളിഞ്ഞുനോക്കുന്നു. വിഷയാസക്തനായ, കൊലപാതകം ചെയ്യാൻ പോലും മടിയില്ലാത്ത സ്വീഡ്രിഗൈലാഫ്. ഒരു മേശയ്ക്ക് അപ്പുറത്തും ഇപ്പുറത്തുമാണു സോണിയയും റസ്കോൽനിക്കോഫും ഇരിക്കുന്നത്. അവർക്കിടയിൽ ഒരു മെഴുകുതിരി എരിഞ്ഞുകൊണ്ടിരുന്നു. മെഴുകുതിരിക്കൊപ്പം സോണിയയുടെ കണ്ണുകളും നിറഞ്ഞൊഴുകിയപ്പോൾ റസ്കോൽനിക്കോഫിന്റെ മനസ്സ് അലയൊഴിഞ്ഞ കടലായി. ആർക്കും കടന്നുപോകാവുന്ന കടൽ. ആരെയും പേടിപ്പിക്കാത്ത, സഞ്ചാരമാർഗ്ഗം. 

ജീവിതത്തിന്റെ മുഖ്യധാരയിൽ നിന്ന് അകലുകയും കാമവും കൊലയും ദുരയും അടക്കിഭരിക്കുകയും ചെയ്യുന്ന മനുഷ്യരിലും മോക്ഷത്തിനുള്ള ആഗ്രഹവും അതിന്റെ മാർഗ്ഗവും അടങ്ങിയിരിക്കുന്നു എന്നു തെളിയിക്കുകയായിരുന്നു ഡോസ്റ്റോവ്സ്കി. എത്ര ഹീനമായ പ്രവൃത്തി ചെയ്തയാളും മോക്ഷത്തിനർഹനാണെന്ന് സ്ഥാപിക്കുകയായിരുന്നു. കൂട്ടം തെറ്റുന്നവരാണു കുറ്റവാളികൾ. അവരെ ഉപേക്ഷിക്കുകയല്ല. കൂട്ടത്തിൽ കൂട്ടുകയാണ് ക്രിസ്തു ദർശനം. എന്നാൽ, ക്രിസ്തു എന്ന അനുഭവത്തിന്റെ അഭാവത്തിൽ നിന്നാണ് ആധുനിക കൃതികൾ ജനിച്ചതെന്നു പറയുന്നു രാധാകൃഷ്ണൻ. കമ്യൂ, സാർത്ര്, കാഫ്ക മുതൽ മാർക്കേസ് വരെയുള്ളവർ. അപരൻ നരകമാണെന്നു കരുതിയവർ. ആത്മഹത്യയാണ് യഥാർഥ ദാർശനിക സമസ്യ എന്ന കണ്ടെത്തൽ. രക്ഷപ്പെടാൻ ഒരു പഴുതുമില്ലാത്ത രാവണൻകോട്ടയാണു ജീവിതം എന്ന തത്വചിന്ത. അധികാരത്തിന് നൻമ അചിന്ത്യമാണന്ന നിരീക്ഷണം. വെളിച്ചമില്ലാത്ത ലോകത്തെയാണ് ആധുനികർ കാണിച്ചുതന്നത്. വ്യർഥമായ ജീവിതത്തെ. ബാധ്യതയായതിനെ. അസംബന്ധമായതിനെ. 

ഇതു ക്രിസ്തു എന്ന അനുഭവത്തെ നിഷേധിക്കുന്നതാണ്. ഇതുകൊണ്ടാണ് ആധുനിക സാഹിത്യം ഓർമിക്കപ്പെടുന്നതിനേക്കാൾ ഡോസ്റ്റോവ്സ്കിയും ‌ടോൾസ്റ്റോയിയും ജീവിക്കുന്നതെന്നും രാധാകൃഷ്ണൻ കണ്ടെത്തുന്നു. കാലത്തെ അതിജീവിക്കുന്ന എഴുത്തും കാലത്തിൽ സ്ഥിതി ചെയ്യുന്ന എഴുത്തും എന്ന വ്യത്യാസം. വിഭജനം. സ്നേഹവും സഹനവും എന്നും നിലനിൽക്കുമ്പോൾ വെറുപ്പും നിസ്സഹായതയും നൈമിഷികമാവുന്നു. അതിജീവിക്കാൻ, ആവർത്തിക്കാൻ, എന്നും നിലനിൽക്കാൻ ക്രിസ്തു എന്ന അനുഭവത്തെ സാക്ഷാത്കരിക്കുക, ജീവിതത്തിൽ മാത്രമല്ല എഴുത്തിലും എന്നാണു ക്രിസ്തുദർശനം എന്ന കൃതി അർഥശങ്കയില്ലാതെ വ്യക്തമാക്കുന്നത്. എന്നാൽ, ഡോസ്റ്റോവ്സ്കി എന്ന അനുഭവം മധുരിക്കുന്നത്, കൂടുതൽ ആസ്വാദ്യമാവുന്നത്, ആധുനികത കടന്ന് വീണ്ടും വായിക്കുമ്പോഴാണെന്ന യാഥാർഥ്യം നിലനിൽക്കുന്നു. വെളിച്ചം, കൂടുതൽ വെളിച്ചം എന്നത് അഭിലാഷം മാത്രമാണ്. എന്നത്തെയും വലിയ ആഗ്രഹം മാത്രമാണ്. ആ യാത്ര ഇരുട്ടിലൂടെയാണ്. വെളിച്ചത്തെ ഉപാസിക്കുന്നവർക്കും ഇരുട്ട് വഴിയമ്പലം തന്നെ. കടന്നുപോകേണ്ട, വിശ്രമിക്കേണ്ട അത്താണിയും അഭയവും. 

സോണിയയിൽ അഭയം തേടാൻ റസ്കോൽ നിക്കോഫിന് രണ്ടു കൊലപാതകങ്ങളും ഒട്ടേറെ ദിവസങ്ങളിലെ ആത്മവിചാരണയും വേണ്ടിവന്നു. സ്നേഹത്തിന്റെ സവിധത്തിലെത്താൻ. മെഴുകുതിരിയായി എരിയാൻ. കത്തിത്തീരാതിരിക്കാൻ. തീർന്നാലും അവശേഷിക്കുന്ന വെളിച്ചമാവാൻ. സ്നേഹത്തിന്റെ സവിധത്തിലെത്താൻ എത്ര നരകങ്ങളാണു കടക്കേണ്ടത്? എത്ര പ്രണയങ്ങളാണു വേണ്ടിവരിക. എത്ര ഹൃദയാഘാതങ്ങളെയാണ് അതിജീവിക്കേണ്ടത്. അതുവരെയും, അവശേഷിക്കുമോ.... 

ക്രിസ്തുദർശനം 

ഡോ. കെ. എസ്. രാധാകൃഷ്ണൻ 

മാതൃഭൂമി ബുക്സ് 

വില : 240 രൂപ

English Summary:

Malayalam Book ' Kristhudarsanam ' Written by Dr. K. S. Radhakrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com