ഇന്ത്യയുടെ ആത്മീയതയോട് ആകര്‍ഷണം തോന്നിയിട്ടുണ്ട്: ‘ഇക്കിഗായ്’ രചയിതാവ് ഫാന്‍സെസ്ക് മിറാലെസ്

Mail This Article
കൊച്ചി∙ ഇന്ത്യയുടെ ആത്മീയതയോട് തനിക്ക് എപ്പോഴുമൊരു ആകര്‍ഷണീയത തോന്നിയിരുന്നതായി 'ഇക്കിഗായ്' സഹ- എഴുത്തുകാരന്‍ ഫ്രാന്‍സെസ്‌ക് മിറാലെസ്. കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി ആഥിതേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ലെ നിങ്ങളുടെ ജീവിതലക്ഷ്യം കണ്ടെത്തുക എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
ഇന്ത്യയിലേക്കുള്ള യാത്ര അദ്ദേഹത്തിന്റെ ചിന്താഗതി തന്നെ മാറ്റി. ആദ്യകാലങ്ങളില്‍ ഇന്ത്യയിലെ മതപരമായ തത്വങ്ങളും ജീവിതരീതിയും ആകര്‍ഷിച്ചു. പിന്നീടാണ് അദ്ദേഹം ജപ്പാനിലേക്ക് പോയതും ഇക്കിഗായ് എഴുതിയതും. കോവിഡ് മഹാമാരിയുടെ സമയത്ത് അദ്ദേഹം ഇന്ത്യയിലെ ഇരുന്നൂറിലധികം സർവകലാശാലകള്‍ സന്ദര്‍ശിച്ചിരുന്നു. ആ സമയത്ത് അദ്ദേഹത്തോട് നിരവധി ആളുകള്‍ ഇന്ത്യന്‍ ആത്മീയതയെ അടിസ്ഥാനമാക്കി പുസ്തകമെഴുതിക്കൂടെയെന്ന് ചോദിച്ചു.

പക്ഷേ 5000 വര്‍ഷത്തോളം പഴക്കമുള്ള ഇന്ത്യയുടെ പാരമ്പര്യത്തെ ചെറിയൊരു പുസ്തകത്തിലേക്ക് ചുരുക്കുകയെന്നത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയായിരുന്നു. അങ്ങനെ ഈ യാത്രയുടെ ഭാഗമായാണ് അദ്ദേഹം ഹെക്ടര്‍ ഗാര്‍സിയയുമായി ചേര്‍ന്ന് ഒരു ചെറിയ പുസ്തകം എഴുതുന്നത്. 'ദി ഫോര്‍ പുരുഷാര്‍ത്ഥാസ്' - ഇത് ഹിന്ദു തത്വ ശാസ്ത്രത്തിലെ ധര്‍മം, അർഥം, കാമം, മോക്ഷം എന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇക്കിഗായ് ആയിട്ടും ഇതിന് ചെറിയൊരു ബന്ധമുണ്ട്.
''ഇക്കിഗായ് ഒരിക്കലും ഒരു തെറാപ്പി ടൂള്‍ ആയി എഴുതിയ പുസ്തകമല്ല. അത് ജോലിപരമായ കാര്യങ്ങളിലെല്ലാം സ്വയം സഹായിക്കുന്ന ഒരു പുസ്തകമാകും എന്ന ഉദ്ദേശത്തോടെയാണ് എഴുതുന്നത്. പക്ഷേ പുസ്തകം ഞാന്‍ വിചാരിച്ചതിലും ഉയരങ്ങളിലേക്ക് പോയി. ചിലപ്പോഴത് ഒരു നാടിന്റെ സംസ്‌കാരം വിളിച്ച് പറയുന്നത് കൊണ്ടായിരിക്കാം. പക്ഷേ ഇത്രയും വിജയിക്കുമെന്നും ഇതൊരു തരംഗമാകുമെന്നും ഒരിക്കലും പ്രതീക്ഷിച്ചില്ല''- ഫ്രാന്‍സെസ്‌ക് മിറാലെസ് പറഞ്ഞു.