ADVERTISEMENT

‘മലൈക്കോട്ടെ വാലിബനു’ നേരേയുള്ള റിവ്യൂ ബോംബിങ്ങിനു പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങളുമുണ്ടെന്ന് നിർമാതാവ് ഷിബു ബേബി ജോൺ. സിനിമ ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് പറയുന്നതിൽ തെറ്റില്ല. എന്നാൽ സിനിമാ വ്യവസായത്തെത്തന്നെ തകർക്കുന്നതാണ് ഇപ്പോൾ നടക്കുന്നത്. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സൗഹൃദത്തിന്റെ ആഴം അളക്കാനാവില്ല. അവരുടെ പേരിൽ ആരെങ്കിൽ സിനിമയെ തകർക്കാൻ ശ്രമിച്ചാൽ അവർ വിഡ്ഢികളാണ്. സംവിധായകൻ ലിജോ ജോസ് പെല്ലിശേരി മാനസികമായി തകർന്നിരിക്കുകയാണെന്നും ഷിബു ബേബി ജോൺ മനോരമ ന്യൂസിനോടു പറഞ്ഞു. 

‘‘സിനിമയ്ക്കെതിരായ ആക്രമണത്തിൽ പുതുമ തോന്നുന്നില്ല. രാഷ്ട്രീയത്തിൽ ഇതൊക്കെ അനുഭവിച്ചിട്ടുള്ള ആളാണ് ഞാൻ. പക്ഷേ സിനിമയിലും ഇതുണ്ട് എന്ന് മനസ്സിലാക്കിയതിലുള്ള വിഷമം എനിക്കുണ്ട്. വളരെ പ്രതികൂലമായേക്കും എന്നൊരു ഘട്ടത്തിൽ ഭയന്നിരുന്നു. അതുപോലുള്ള റിവ്യൂ ബോംബിങ് നടന്നു. പക്ഷേ അത് മാറി ഇപ്പോൾ നല്ലൊരു സിനിമ എന്ന അഭിപ്രായം ഉയർന്നു വരുന്നുണ്ട്. 

നിയമം കൊണ്ടൊന്നും ഇതിന് തടയിടാൻ കഴിയില്ല. കാരണം അഭിപ്രായം പറയുക നമ്മുടെ അവകാശമാണ്. പക്ഷേ എനിക്കിഷ്ടപ്പെട്ടില്ല എന്നു പറയുന്നതും കൊല്ലാൻ ശ്രമിക്കുന്നതും രണ്ടാണ്. അതൊരു പൗരബോധത്തിൽനിന്ന് സ്വയം ആർജിച്ചെടുക്കേണ്ട ചില മര്യാദകളാണ്. ദോശക്കല്ലിൽനിന്നു നല്ല ദോശ ചുട്ടെടുത്തുകൊണ്ടിരിക്കുന്ന ആളാണ് ലിജോ. ആ ദോശക്കല്ലിൽനിന്ന് ഇഡ്ഡലി വേണമെന്നു പറഞ്ഞാൽ, അത് ആ പ്രതീക്ഷയർപ്പിച്ചവരുടെ തെറ്റാണെന്നേ ഞാൻ പറയൂ.

ഡീഗ്രേഡിങ് നടത്തുന്നവരുടെ പശ്ചാത്തലം നോക്കുകയാണെങ്കിൽ പല രാഷ്ട്രീയ താൽപര്യങ്ങളും മറ്റു താൽപര്യങ്ങളും നമുക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ട്. മമ്മൂട്ടി ഫാൻസും മോഹൻലാൽ ഫാൻസും തമ്മില്‍ പണ്ട് മുതലേ ഒരു മത്സരമുണ്ടായിരുന്നു. അതിൽ മമ്മൂക്കയുടെ എല്ലാ പരീക്ഷണങ്ങളെയും അദ്ദേഹത്തെ ഇഷ്ടമുള്ളവർ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ലാലിനെ ഇഷ്ടപ്പെടുന്നവർ അത് ചെയ്യുന്നില്ല. ലാൽ അതിൽ മാത്രം പരിമിതപ്പെടണം എന്ന് ഇവർ ആഗ്രഹിക്കുന്നതെന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. 

നാൽപതു വർഷത്തോളം ലാലുമായി പരിചയമുണ്ട്. ഈ നാൽപത് വർഷമായി ഒരിക്കൽപോലും മമ്മൂക്കയെക്കുറിച്ച് മോശമായി ഒരു വാക്ക് എന്നോടോ എന്റെ സാന്നിധ്യത്തിൽ മറ്റൊരാളാടോ ലാൽ പറഞ്ഞിട്ടില്ല. ഇവർ തമ്മിൽ ആ മര്യാദകളുണ്ട്. ഇവരുടെ പേരിൽ ആരെങ്കിലും ചെയ്താൽ പോലും അവർ വിഡ്ഢികളാണെന്നേ പറയാൻ പറ്റൂ.

ലിജോയുമായി ഈ സിനിമയിലൂടെയാണ് പരിചയപ്പെടുന്നത്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ അദ്ദേഹവുമായി വളരെ അടുത്ത ബന്ധവുമായി. ഷൂട്ടിങ് ആരംഭിച്ച ദിവസം മുതൽ റിലീസിന്റെ തലേദിവസം വരെ ആ മനുഷ്യൻ അനുഭവിച്ച ടെൻഷൻ ഞാൻ നേരിട്ടു കണ്ടതാണ്. മോശം പടം എടുക്കാൻ വേണ്ടിയല്ലല്ലോ ഈ ടെൻഷൻ മുഴുവൻ അനുഭവിച്ചത്. അദ്ദേഹത്തിന്റെ സ്പേസിൽ നിന്നുകൊണ്ട് മോഹൻലാലിനെ എങ്ങനെ പുള്ളി കാണാൻ ആഗ്രഹിക്കുന്നോ അതാണ് ഈ സിനിമയിൽ ചെയ്തത്. അങ്ങനെയൊരു വ്യക്തിയെ പെട്ടെന്നെല്ലാവരും വലിച്ചുകീറുമ്പോഴുണ്ടാകുന്ന മാനസിക സമ്മർദമുണ്ട്. വലിയൊരു ആഘാതം തന്നെയാണത്. 

അദ്ദേഹത്തിനുണ്ടായ വേദന ഇവർ മനസ്സിലാക്കുന്നില്ല, ലിജോ വേറെ കുഴപ്പമൊന്നും ചെയ്തില്ലല്ലോ? ഒന്നരവർഷം കൊണ്ട് ആലോചിച്ച് എടുത്ത സിനിമ, ചിലർക്ക് ഇഷ്ടപ്പെട്ടു, ഇഷ്ടപ്പെട്ടില്ല, ചിലർക്ക് വേഗം കുറവായി തോന്നി. പക്ഷേ അതിനുേവണ്ടി ഒരാളെ ഇല്ലായ്മ ചെയ്യേണ്ട സാഹചര്യത്തിലേക്കു പോകേണ്ട കാര്യമുണ്ടോ?.’’–ഷിബു ബേബി ജോൺ പറയുന്നു.

English Summary:

Shibu Baby John reacts to negative reviews of Mohanlal starrer Malaikottai Vaaliban

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com