ADVERTISEMENT

1981 മുതല്‍ 86 വരെയുളള അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ ഏറെ പ്രശസ്തമായ 61 സിനിമകളില്‍ അഭിനയിച്ച നടിയാണ് റാണി പത്മിനി. തുഷാരം, കുയിലിനെ തേടി, സംഘര്‍ഷം എന്നിങ്ങനെ ഒട്ടനവധി സിനിമകളില്‍ ഏറെ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിരുന്നു അവര്‍. തമിഴ്‌നാട്ടിലെ ചെന്നൈ അണ്ണാ നഗറില്‍ ചൗധരിയുടെയും ഇന്ദിരാകുമാരിയുടെയും മകളായി 1962 ല്‍ ജനിച്ച റാണി പത്മിനി ഇന്ന് ജീവിച്ചിരുന്നെങ്കില്‍ 62 വയസ് പ്രായമുണ്ടാകുമായിരുന്നു. എന്നാല്‍ 1986 ഒക്‌ടോബറില്‍ തന്റെ 24-ാം വയസ്സില്‍ ജീവിതത്തിന്റെ പടിയിറങ്ങാനായിരുന്നു അവര്‍ക്ക് വിധി. 42 കാരിയായ അമ്മ ഇന്ദിരാ ദേവിക്കൊപ്പം അണ്ണാ നഗറിലെ ബഹുനില മാളികയില്‍ ആര്‍ഭാടപൂര്‍ണമായ ജീവിതം നയിച്ചു വരികയായിരുന്നു റാണി പത്മിനി. സാമ്പത്തിക ലാഭത്തിനായി അവരെ സിനിമയുമായി ബന്ധമില്ലാത്ത ചിലര്‍ വക വരുത്തിയെന്നാണ് പില്‍ക്കാലത്ത് തെളിയിക്കപ്പെട്ടത്. എന്നാല്‍ വീട്ടില്‍ പണം സൂക്ഷിച്ചു വയ്ക്കുന്ന ശീലമില്ലാത്ത റാണിയെ കൊന്നവരുടെ യഥാർഥ ഉദ്ദേശം എന്തെന്ന് ഇനിയും വ്യക്തമല്ല. മാത്രമല്ല കൊലയുടെ രീതിയും കുടിപ്പക വെളിവാക്കുന്ന തരത്തിലുളള ഒന്നായിരുന്നു.  സംഭവം ഏതാണ്ട് ഇപ്രകാരമാണ് 

അമ്മയുടെ മോഹസാക്ഷാത്കാരം മകളിലുടെ..

തിരുവനന്തപുരം സ്വദേശിയായിരുന്നു റാണിയുടെ അമ്മ ഇന്ദിരാദേവി. കടുത്ത സിനിമാ പ്രേമിയായിരുന്ന അവര്‍ സിനിമാ മോഹങ്ങളുമായി മദ്രാസിന് വണ്ടി കയറി. അവിടെ ഡബ്ബിങ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുന്നതിനിടയിലാണ് ചൗധരി എന്നയാളുമായി അടുക്കുന്നതും റാണി പത്മിനിയെ പ്രസവിക്കുന്നതും. റാണി ജനിച്ചതും വളര്‍ന്നതുമെല്ലാം മദ്രാസിലായിരുന്നു. നടി എന്ന നിലയില്‍ സിനിമയില്‍ കയറി പറ്റാനും ആ മേഖലയില്‍ തിളങ്ങാനും ഇന്ദിര പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ലക്ഷ്യം കണ്ടില്ല. തനിക്ക് നേടാന്‍ കഴിയാത്തത് മകളിലുടെ സാധിക്കണമെന്ന വാശിയായി ഇന്ദിരാ ദേവിക്ക്. കൗമാരക്കാരിയും അതിസുന്ദരിയുമായ റാണി പത്മിനിയെയും കൂട്ടി അവര്‍ മുംബൈയ്ക്ക് വണ്ടി കയറി. ബോളിവുഡില്‍ നായികയായി ശോഭിക്കുക എന്നതായിരുന്നു ലക്ഷ്യം. അതിനുളള ശ്രമങ്ങള്‍ നടത്തിയെങ്കിലും വിചാരിച്ച പോലെ ശ്രദ്ധേയമായ അവസരങ്ങള്‍ ഒന്നും ലഭിച്ചില്ല. 

സിനിമയുടെ ചതിക്കുഴികളില്‍ വീണ് ജീവിതം നഷ്ടപ്പെടുത്താമെന്നല്ലാതെ മറ്റ് പ്രയോജനമൊന്നുമില്ലെന്ന് തോന്നിയ ഇന്ദിര മകളെയും കൂട്ടി മദ്രാസിലേക്ക് മടങ്ങി.  തമിഴിലും മലയാളത്തിലുമായി ചില സിനിമകളില്‍ മെച്ചപ്പെട്ട അവസരങ്ങള്‍ ലഭിച്ചു.

മോഹന്‍ സംവിധാനം ചെയ്ത കഥയറിയാതെ ആയിരുന്നു റാണിയുടെ ആദ്യചിത്രം. പിന്നീട് പി.ജി.വിശ്വംഭരന്റെ സംഘര്‍ഷം എന്ന സിനിമയില്‍ ബാലന്‍ കെ.നായരാല്‍ ബലാത്സംഗം ചെയ്യപ്പെടുന്ന ഏറെ വിവാദമായ ഒരു സീനുണ്ട്. ഈ ചിത്രമാണ് റാണിയെ കൂടുതല്‍ ശ്രദ്ധേയയാക്കിയത്. തുടര്‍ന്ന് നിരവധി തമിഴ്, തെലുങ്ക് പടങ്ങളില്‍ റാണിക്ക് നല്ല വേഷങ്ങള്‍ ലഭിച്ചു. സിനിമയില്‍ നിന്നും അനുബന്ധ പ്രക്രിയകളില്‍ നിന്നും ആവശ്യത്തിലധികം പണം ലഭിച്ചു തുടങ്ങിയപ്പോള്‍ ആഢംബര പ്രേമിയായ ഇന്ദിരയുടെ വിധം മാറി. അവര്‍ 18 അവന്യുവില്‍ ഒരു ആഢംബര ബംഗ്ലാവ് വാടകയ്ക്ക് എടുത്ത് താമസം അവിടേക്ക് മാറ്റി. തങ്ങള്‍ രാജകീയമായി ജീവിക്കുന്നുവെന്ന് മറ്റുളളവരെ കാണിക്കുക എന്നതായിരുന്നു ഇതില്‍ നിന്നെല്ലാം ഇന്ദിരാ ദേവി  ലക്ഷ്യമിട്ട മാനസിക സുഖം.

rani-padmini-36

ഏത് വിധത്തിലും എക്‌സ്‌പോസ് ചെയ്യാന്‍ മകള്‍ തയാറാണെന്ന് ഇന്ദിരാദേവി തന്നെ സംവിധായകരെ അറിയിച്ചതോടെ റാണിക്ക് അവസരങ്ങളുടെ പെരുമഴയായി. വലിയ വീടും കാറും ആഭരണങ്ങളും മറ്റുമായപ്പോള്‍ ഇനി കുറെ പരിചാരകര്‍ കൂടിയാവമെന്ന് അവര്‍ക്ക് തോന്നി. അങ്ങനെ അക്കാലത്തെ മുന്‍നിര പത്രങ്ങളില്‍ മൂന്ന് ജോലിക്കാരെ ആവശ്യമാണെന്ന് കാണിച്ച് അവര്‍ പരസ്യം കൊടുത്തു.  വാച്ച്മാന്‍, കുക്ക്, ഡ്രൈവര്‍...എന്നീ തസ്തികകളിലേക്കാണ് ആളുകളെ ക്ഷണിച്ചത്. സ്വാഭാവികമായും അവര്‍ സാമ്പത്തികമായി പുറത്ത് കേള്‍ക്കുന്നതിലും വളരെ ഉയര്‍ന്ന അവസ്ഥയിലായിരിക്കുമെന്ന് ജോലിക്കാര്‍ കരുതിയിരിക്കാം. 

ജപരാജ് എന്നയാളാണ് ആദ്യം ജോലിയില്‍ പ്രവേശിച്ചത്. അയാള്‍ റാണിയുടെ ഡ്രൈവറായിരുന്നു. തൊട്ടുപിന്നാലെ വാച്ചറായി ലക്ഷ്മി നരസിംഹനും വന്നു. ഇയാള്‍ നിരവധി കാര്‍ മോഷണക്കേസുകളില്‍ മുന്‍പ് പിടിക്കപ്പെട്ടിട്ടുളള വ്യക്തിയാണെന്ന് പറയപ്പെടുന്നു. ഗണേശന്‍ എന്ന പാചകക്കാരനായിരുന്നു മൂന്നാമന്‍. അപരിചിതരായ മൂന്ന് പുരുഷന്‍മാരെ രണ്ട് സ്ത്രീകള്‍ തനിച്ച് താമസിക്കുന്ന വീട്ടില്‍ ഒപ്പം കൂട്ടിയാലുളള ഭവിഷ്യത്തുക്കളെക്കുറിച്ച് പോലും പണമുണ്ടാക്കാനും ആര്‍ഭാട ജീവിതം നയിക്കാനുമുളള തത്രപ്പാടിനിടയില്‍ ഇന്ദിരാദേവി ചിന്തിച്ചില്ല. റാണിക്കാകട്ടെ അതിന് തക്ക പക്വത കൈവന്നിട്ടുമില്ല.

വാടകവീട് വിലയ്‌ക്കെടുക്കാന്‍ ശ്രമം

ആവശ്യത്തിലധികം പണം കയ്യില്‍ വന്നപ്പോള്‍ വാടകയ്ക്ക് താമസിച്ചു കൊണ്ടിരുന്ന ബംഗ്ലാവ് സ്വന്തമാക്കണമെന്ന ആഗ്രഹം ഇന്ദിരയില്‍ നാമ്പിട്ടു. ആ വീട് ഏര്‍പ്പാടാക്കിയ പ്രസാദ് എന്നയാളെ വിളിച്ചു വരുത്തി റാണി സംസാരിച്ചു. അക്കാലത്ത് സിനിമയില്‍ ബ്ലാക്ക് മണി പതിവായിരുന്നു. ലക്ഷങ്ങള്‍ പ്രതിഫലം പറ്റുന്ന താരങ്ങള്‍ യഥാർഥ തുകയുടെ വളരെ ചെറിയ അംശം മാത്രം കണക്കില്‍ പെടുത്തി വാങ്ങും. ബാക്കിയുളള തുക രേഖകളില്‍ പെടുത്താതെ നേരിട്ട് കൈപ്പറ്റും. ഈ വിവരങ്ങളെല്ലാം ജപരാജിന് നന്നായി അറിയാമായിരുന്നു. പണം നേരിട്ട് കൊടുത്ത് വീട് വാങ്ങുന്ന കാര്യം റാണിയും പ്രസാദും തമ്മില്‍ ചര്‍ച്ച ചെയ്യുന്നയ് ജപരാജ് കേള്‍ക്കാനിടയായി. റാണിയുടെ കൈവശം കണക്കില്ലാത്ത സ്വര്‍ണ്ണവും പണവുമുണ്ടാകുമെന്ന് അയാള്‍ ഊഹിച്ചു.

rani-padmini-336

ഇത് കൈക്കലാക്കാന്‍ ജന്മനാ ക്രിമിനല്‍ മൈന്‍ഡുളള ജപരാജ് ഇന്ദിരയെയും റാണിയെയും കൊല്ലാന്‍ തീരുമാനിച്ചു. ഗണേശനെയും ലക്ഷ്മി നരസിംഹനെയും അയാള്‍ ഇതിനായി കൂട്ടുപിടിച്ചു. കിട്ടുന്നതിന്റെ മൂന്നിലൊന്ന് അവര്‍ക്കും നല്‍കാം എന്ന നിബന്ധനയിലായിരുന്നു ഇതെന്ന് പറയപ്പെടുന്നു. എന്തായാലും വിശ്വസ്തരെന്ന് കരുതിയവര്‍ പിന്നില്‍ നിന്ന് ചതിക്കുഴികള്‍ തീര്‍ക്കുകയാണെന്ന് ഇന്ദിരയ്ക്കും മകള്‍ക്കും ഊഹിക്കാന്‍ കഴിഞ്ഞില്ല. സംശയാസ്പദമായ ഒരു നീക്കങ്ങളും ജപരാജിന്റെ ഭാഗത്തു നിന്ന് ഉണ്ടായതുമില്ല. 

മദ്യം ശീലമാക്കിയ അമ്മയും മകളും..

ഇന്ദിരയും റാണിയും അത്യാവശ്യം മദ്യപിക്കുന്ന കൂട്ടത്തിലായിരുന്നു. അന്ന് രാത്രിയും പതിവു പോലെ ഇരുവരും മദ്യപിച്ച ശേഷം ഉറങ്ങാന്‍ കിടന്നു. പുലര്‍ച്ചെ നല്ല വിശപ്പ് തോന്നിയ റാണി എണീറ്റ് അടുക്കളയിലേക്ക് പോയ തക്കം നോക്കി മറഞ്ഞിരുന്ന ജബരാജ് ഇന്ദിരയെ കുത്തിക്കൊലപ്പെടുത്തി. അമ്മയുടെ ഉറക്കെയുളള നിലവിളി കേട്ട് ഓടിയെത്തിയ റാണി ആ ദൃശ്യം കണ്ട് നടുങ്ങിത്തെറിച്ചു. ഇന്ദിരയുടെ ശരീരത്തില്‍ ഏതാണ്ട് പന്ത്രണ്ടോളം കുത്തുകളുണ്ടായിരുന്നു. വലക്കണ്ണികള്‍ പോലെ തുളകള്‍ വീണിരുന്നു ശരീരത്തിലെമ്പാടും. രക്തം ചുറ്റുപാടും തളം കെട്ടിക്കിടന്നു. ഇന്ദിരയാകട്ടെ അബോധാവസ്ഥയിലും...

കഴുത്തിലും വയറ്റിലുമെല്ലാം കുത്തേറ്റിട്ടുണ്ട്. സംഗതി പന്തിയല്ലെന്നു കണ്ട് റാണി ഓടി രക്ഷപ്പെടാന്‍ നോക്കിയെങ്കിലും കഴിഞ്ഞില്ല. പതുങ്ങിയിരുന്ന അക്രമികള്‍ ജീവനു വേണ്ടി പിടയുന്ന അമ്മയുടെ കണ്‍മുന്നില്‍ വച്ച് റാണിയെ മാറി മാറി ബലാത്സംഗം ചെയ്തു. ഒടുവില്‍ അമ്മയുടെ ജീവനെടുത്ത അതേ കത്തികൊണ്ട് തന്നെ റാണിയുടെ  നെഞ്ചില്‍  പല കുറി ആഴ്ന്നു കുത്തി. രണ്ടുപേരും മരിച്ചു എന്ന് ഉറപ്പ് വരുത്തിയ ശേഷം അക്രമികള്‍ അക്കാലത്ത് 15 ലക്ഷം രൂപ മൂല്യമുളള സ്വര്‍ണ്ണവും പണവും കവര്‍ന്നെടുത്തു. ഇന്ദിരയെ പോലെ തന്നെ റാണിയുടെ ശരീരത്തിലും 12  കുത്തുകളേറ്റ പാടുണ്ടായിരുന്നതായി പിന്നീട് പൊലീസ് കണ്ടെത്തി. 

കൊലയാളികള്‍ സംഭവം കഴിഞ്ഞയുടന്‍  സ്ഥലം വിട്ടു. ദിവസങ്ങളോളം മരണവിവരം ആരുമറിയാതെ കടന്നു പോയി. ഒരു ദിവസം വീട് വില്‍പ്പനയുടെ കാര്യം സംസാരിക്കാനായി രാവിലെ ബം ഗ്ലാവിലെത്തിയ പ്രസാദ് എത്ര തവണ ബെല്ലടിച്ചിട്ടും ഉറക്കെ വിളിച്ചിട്ടും കതക് തുറക്കാതെ വന്നപ്പോള്‍ മടങ്ങിപ്പോകാന്‍ ഒരുങ്ങി. പിന്നെ എന്തോ സംശയം തോന്നി അടുക്കള വാതിലിനടുത്തെത്തിയപ്പോള്‍ അത് പാതി ചാരിയിട്ടേയുണ്ടായിരുന്നുളളൂ. കതക് തുറന്ന് അകത്തു കടന്ന പ്രസാദിന്  ഒരു തരം ദുര്‍ഗന്ധം അനുഭവപ്പെട്ടു. രൂക്ഷഗന്ധം സഹിച്ചു പിടിച്ച് മുറികളിലുടെ നടന്നു ചെന്ന പ്രസാദ് പലയിടങ്ങളിലും ഒരു മല്‍പ്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു. ചിലയിടത്തൊക്കെ രക്തം കട്ടപിടിച്ചു കിടക്കുന്നതായും കണ്ടു. കൊല ചെയ്ത ശേഷം അക്രമികള്‍ രണ്ടുപേരെയും വലിച്ചിഴച്ച് ബാത്ത്‌റൂമില്‍ കൊണ്ടിട്ടതായും പ്രസാദ് കണ്ടെത്തി.

അയാള്‍ ഉടനടി പൊലീസില്‍ വിവരം അറിയിച്ചു. അവര്‍ വന്ന് വീട് കുത്തി തുറന്ന് അകത്തു കയറി. കുളിമുറിയിലായി രണ്ട് മൃതദേഹങ്ങളും അഴുകിയ നിലയില്‍ കണ്ടെത്തി. പുറത്തെടുക്കാന്‍ കഴിയാത്ത വിധം ജീര്‍ണ്ണിച്ച് പുഴുവരിച്ച് തുടങ്ങിയ മൃതദേഹം മോര്‍ച്ചറിയിലേക്ക് കൊണ്ടു പോവുക അത്ര എളുപ്പമായിരുന്നില്ല. അങ്ങനെ കുളിമുറിയില്‍ വച്ചു തന്നെ പോസ്റ്റുമോര്‍ട്ടം നടത്തി. മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കളെ തേടി പൊലീസ് കുറെ അലഞ്ഞു. പക്ഷേ അങ്ങനെ ആരെയും കണ്ടെത്താനായില്ല. സിനിമയിലേക്ക് പോയ ശേഷം ബന്ധുക്കള്‍ റാണിയും ഇന്ദിരയുമായി പൂര്‍ണ്ണമായി തന്നെ അകന്നു പോയിരുന്നു. തത്കാലം മൃതദേഹം പുറത്തെടുക്കാനായി ആംബുലന്‍സ് അന്വേഷിച്ചെങ്കിലും അതും പ്രായോഗികമായില്ല. കാഴ്ചയില്‍ ഭയവും അറപ്പുമുളവാക്കുന്ന ശവശരീരങ്ങള്‍ കൊണ്ടു പോകാന്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തയാറായില്ല.

ranipadmini-images

അങ്ങനെ ഏറ്റെടുക്കാന്‍ ആളില്ലാതെ രണ്ട് അനാഥ ശവങ്ങളായി റാണിയും ഇന്ദിരയും ഏറെ സമയം കിടന്നു. അന്ന് ഇന്നത്തെ പോലെ മൊബൈല്‍ മോര്‍ച്ചറിയൊന്നും ഉണ്ടായിരുന്നില്ല. ഒടുവില്‍ മൃതദേഹങ്ങള്‍ വെളുത്ത തുണിയില്‍ഭദ്രമായി പൊതിഞ്ഞുകെട്ടി കാറിന്റെ ഡിക്കിയില്‍ കയറ്റിക്കൊണ്ടു പോകാന്‍ തീരുമാനിച്ചു. അതിനായി ഒരു ടാക്‌സിക്കാരനെ വിളിച്ചെങ്കിലും അയാളും ആ സാഹസത്തിന് തയ്യാറായില്ല. ഗത്യന്തരമില്ലാതെ പൊലീസ് അയാളെ ഭീഷണിപ്പെടുത്തി മൃതദേഹം ഡിക്കിയില്‍ വച്ചു കൊണ്ടുപോയി. 

ചലച്ചിത്ര പരിഷത്തിന്റെ ഓഫിസില്‍ കൊണ്ടു പോയ ശേഷം അവിടെ നിന്നുളള നിര്‍ദ്ദേശപ്രകാരം പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. 

അറിയാതെ വീണു കിട്ടിയ തുമ്പ്

എന്നാല്‍ എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്നോ ആരാണ് ഈ അറും കൊല ചെയ്തതെന്നോ ആര്‍ക്കും ഒരു ഊഹവും കിട്ടിയില്ല. റാണിയോട് ആര്‍ക്കെങ്കിലും ശത്രുതയുളളതായും ആര്‍ക്കും അറിയില്ല. മാത്രമല്ല വീട്ടില്‍ നിന്ന് പണമോ ആഭരണങ്ങളോ നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുമില്ല. അവിടെ സൂക്ഷിച്ചിരുന്ന പണത്തിന്റെ കണക്കുകള്‍ പറയാന്‍ ബാധ്യസ്ഥരായ രണ്ടുപേരും ഇപ്പോള്‍ ജീവനോടെയില്ല താനും..ഒരു തുമ്പും ലഭിക്കാതെ കേസ് തേഞ്ഞുമാഞ്ഞ് പോകേണ്ട പരിതസ്ഥിതിയില്‍ നിന്ന് പൊടുന്നനെ കാര്യങ്ങള്‍ മാറി മറിഞ്ഞു. ബംഗ്ലാവിനുളളിലെ ഫോണിന്റെ കേബിള്‍ കട്ട് ചെയ്തിരിക്കുന്നതായി ഒരു പൊലീസ് ഓഫിസര്‍ കണ്ടെത്തി. അതില്‍ നിന്നു തന്നെ കൊലപ്പെടുത്തിയത് ആരായാലും അത് പെട്ടെന്നുളള പ്രകോപനത്താല്‍ സംഭവിച്ചതല്ലെന്നും മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ച ഒരു ആസൂത്രണബുദ്ധി ഇതിന് പിന്നിലുണ്ടെന്നും പൊലീസ് അനുമാനിച്ചു.

വീട്ടിലെ ആല്‍ബങ്ങള്‍ പരിശോധിച്ചതില്‍ നിന്നും അയല്‍ക്കാരുടെ മൊഴികളില്‍ നിന്നും പുറത്ത് എവിടെ പോയാലും കൈനിറയെ ആഭരണങ്ങള്‍ ധരിച്ച് നല്ല പ്രൗഢയില്‍ പോയിരുന്ന ആളാണ് ഇന്ദിര. എന്നാല്‍ മൃതദേഹത്തില്‍ ഒരു തരി പൊന്ന് പോലും കാണാനില്ല. ഒരുപക്ഷേ ഉറങ്ങാന്‍ കിടക്കുമ്പോള്‍ അത് ഊരി മാറ്റിയതാവുമെന്ന ധാരണയില്‍ അലമാരകള്‍ പരിശോധിച്ചപ്പോള്‍ അതിനുളളില്‍ ഒന്നും കാണാനില്ലെന്ന് മാത്രമല്ല അതിന്റെ വാതിലുകള്‍ തുറന്ന് കിടക്കുന്നു.

ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ മരണം നടന്നതിന് തൊട്ടടുത്ത ദിവസങ്ങളില്‍ ബാങ്കില്‍ നിന്നും പത്ത് ലക്ഷത്തോളം രൂപ പിന്‍വലിച്ചിട്ടുണ്ട്. ഇത് ബം ഗ്ലാവ് വിലയ്‌ക്കെടുക്കാനായി ശേഖരിച്ചു വച്ചതാകാമെന്ന് പ്രസാദിന്റെ മൊഴിയില്‍ നിന്നും സ്ഥിരീകരിച്ചു. വാഹനങ്ങളോട് ക്രേസുളള കൂട്ടത്തിലായിരുന്നു റാണി. വീടിന്റെ പോര്‍ച്ചില്‍ ഒന്നിലധികം കാറുകള്‍ നിരന്നു കിടന്നിരുന്നു. അക്കൂട്ടത്തില്‍ റാണി ഏറെ ഇഷ്ടപ്പെട്ട് വാങ്ങിയ നിസാന്‍ കാര്‍ കാണാനില്ലെന്നത് ഒരു പൊലീസ് ഓഫിസറെ സംശയത്തിലേക്ക് നയിച്ചു. അക്കാലത്ത് 7 ലക്ഷം രൂപയ്ക്ക് വാങ്ങിയ കാറാണത്. ഇന്ന് കോടികള്‍ മതിക്കും. കാര്‍ നഷ്ടപ്പെട്ടപ്പോള്‍ അന്വേഷണം സ്വാഭാവികമായും ഡ്രൈവറിലേക്ക് നീണ്ടു. 

എന്നാല്‍ ജപരാജിനെ അത്രവേഗം കണ്ടെത്താനായില്ല. അയാളും സഹകാരികളും അപ്പോഴേക്കും ഒളിവില്‍ പോയിരുന്നു. പൊലീസ് നായ വീടിനുളളില്‍ നിന്നും മണം പിടിച്ച ശേഷം ജപരാജ് താമസിച്ചിരുന്ന ഔട്ട്ഹൗസിലേക്കാണ് പോയത്. അവിടെ നിന്ന് തന്നെ അയാള്‍ക്ക് ഈ കൊലയുമായുളള ബന്ധം പോലീസ് ഏതാണ്ട് ഉറപ്പിച്ചു. ജപരാജിന്റെ സുഹൃത്തായ ലോറന്‍സിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അയാളില്‍ നിന്നും ശേഖരിച്ച മൊഴി വഴിത്തിരിവായി. ജോലിയില്‍ പ്രവേശിച്ച ആദ്യനാളുകളില്‍ തന്നെ ഇന്ദിരയില്ലാത്ത സമയത്ത് ജബരാജ് റാണിയെ കടന്നു പിടിച്ചു. കുപിതയായ റാണി അവന്റെ ഇരുകവിളത്തും ദേഷ്യം തീരും വരെ മാറിമാറിയടിക്കുകയും ജോലിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

തന്റെ മേല്‍ കൈവച്ച റാണിയെ  വകവരുത്തുമെന്ന് ജപരാജ് പറഞ്ഞിരുന്ന കാര്യം ലോറന്‍സ് പൊലീസിനെ അറിയിച്ചു. സാഹസികമായ അന്വേഷണങ്ങള്‍ക്ക് ശേഷം തൂത്തുക്കുടിയില്‍ വച്ച് ജപരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജപരാജ് ആദ്യം നിഷേധിച്ചെങ്കിലൂം പിന്നീട് ഓരോന്നോരോന്നായി സമ്മതിച്ചു. പിന്നാലെ മറ്റ് പ്രതികളെയും പൊലീസ് പിടികൂടി. അവരും കുറ്റം സമ്മതിച്ചു. കാറിന് പുറമെ പണവും ആഭരണങ്ങളും അപഹരിച്ച വിവരവും പുറത്ത് വന്നു. അന്നത്തെ ജില്ലാ ജഡ്ജി പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചു. പ്രതികള്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ പോയി. പരമോന്നത നീതിപീഠം ശിക്ഷ കുറച്ച് ജീവപര്യന്തമാക്കി. 

വര്‍ഷങ്ങള്‍ക്ക് ശേഷം ലക്ഷ്മീ നരസിംഹന്റെ ഭാര്യ നല്‍കിയ ഹേബിയസ് കോര്‍പ്പസ് പരിഗണിച്ച് അയാളെ വിട്ടയക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവായി. ജബരാജ് ജയിലില്‍ വച്ച് തന്നെ മരണമടഞ്ഞു. ഗണേശന്‍ ജയില്‍ ചാടിയതായി പറയപ്പെടുന്നു. പിന്നീട് അയാളെക്കുറിച്ച് ആര്‍ക്കും ഒരു വിവരവും ലഭിച്ചില്ല. കുറ്റവും ശിക്ഷയുമെല്ലാം അരങ്ങ് തകര്‍ക്കുകയും ചിലര്‍ ഇളവുകള്‍ നേടുകയുമൊക്കെ ചെയ്തപ്പോഴും സിനിമാ പ്രേമികളില്‍ പ്രായം ചെന്നവര്‍ ഇന്നും വേദനയോടെ ഓര്‍ക്കുന്ന ഒന്നാണ് റാണി പത്മിനിയുടെ മരണം. പറക്കമുറ്റും മുന്‍പ് ചിറകറ്റു പോയ പെണ്‍കുട്ടിയായിരുന്നു അവര്‍. ജീവിച്ചിരുന്ന കാലത്ത് സിനിമയിലെ അന്നത്തെ രീതികളനുസരിച്ച് അവര്‍ ഏതെല്ലാം തരത്തിലുളള അക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ടാവാം. മരണവും അവരെ അതിക്രൂരമായി വേദനിപ്പിച്ചു കൊണ്ട് തന്നെയാണ് സംഭവിച്ചത്. 

ഇന്നും യൂട്യൂബില്‍ റാണി പത്മിനിയുടെ സിനിമകള്‍ സുലഭമാണ്. പ്രിയദര്‍ശന്‍ ആദ്യമായി തിരക്കഥയെഴുതിയ കുയിലിനെ തേടി അടക്കമുളള ചിത്രങ്ങള്‍. ഉറ്റവരെയും ഉടയവരെയും സ്വന്തം ഭര്‍ത്താവിനെ പോലും ഉപേക്ഷിച്ച് സിനിമയില്‍ ഭാഗ്യം തേടിയെത്തുന്ന ചില അമ്മമാരുണ്ട്. അവര്‍ ഇല്ലാതാക്കുന്നത് തങ്ങളുടെ ജീവന്‍ മാത്രമല്ല പറക്കമുറ്റാത്ത പ്രായത്തില്‍ സ്വന്തം മക്കളുടെ ജീവന്‍ കൂടിയാണ്.വലിയ നായികയാവാം  എന്ന് മോഹിച്ചാണ് ഇവരില്‍ പലരും രംഗത്തെത്തുന്നത്. കോടികളില്‍ ഒരാള്‍ക്ക് മാത്രം ലഭിക്കുന്നതാണ് അത്തരം സൗഭാഗ്യങ്ങള്‍. ബാക്കിയുളള എത്രയോ ആളുകള്‍ ഒന്നുമൊന്നുമാകാതെ ജീവിതം നഷ്മാക്കുന്നു. ചിലര്‍ അകാലമൃത്യൂ ഏറ്റുവാങ്ങുമ്പോള്‍ മറ്റ് ചിലര്‍ അനാശാസ്യത്തിന്റെ വഴി തേടുന്നു. മറ്റ് ചിലര്‍ എല്ലാം നഷ്ടപ്പെട്ട് തിരിച്ച് നാട്ടിലേക്ക് മടങ്ങി മറ്റെന്തെങ്കിലും തൊഴിലെടുത്ത് ജീവിക്കുന്നു. അവസാനം പറഞ്ഞ ഗണത്തില്‍ പെടുന്നവരുടെ എണ്ണം പരിമിതമാണ്. സിനിമയുടെ ആകര്‍ഷണ വലയത്തില്‍ പൊലിഞ്ഞു പോയ ജന്മങ്ങളാണ് ഏറെയും. അക്കൂട്ടത്തില്‍ ഒരിക്കലും മറക്കാനാവാത്ത പേരുകളിലൊന്നാണ് റാണി പത്മിനി.

സ്ഥിരീകരിക്കപ്പെടാത്ത അഭ്യൂഹങ്ങള്‍

കൊല തെളിയുകയും കൊലപാതകികളെ കണ്ടെത്തി ശിക്ഷിക്കപ്പെട്ടെങ്കിലൂം അക്കാലത്ത് മാധ്യമങ്ങളിലും സിനിമാ വൃത്തങ്ങളിലും ചില ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. കൊലപ്പെടുത്തിയ ജപരാജ് ധനാപഹരണം എന്ന ലക്ഷ്യം മൂന്‍നിര്‍ത്തി കാലേ കൂട്ടി പദ്ധതിയിട്ട് നടപ്പാക്കിയ കൊലയല്ല ഇതെന്നും അങ്ങനെയായിരുന്നെങ്കില്‍ അയാളും കൂട്ടാളികളും എന്തുകൊണ്ട് റാണിയുടെ പക്കലുണ്ടായിരുന്ന പണവും ആഭരണങ്ങളും മോഷ്ടിച്ചില്ല എന്ന വാദവും ഉയര്‍ന്നു. മറ്റൊന്ന് കാര്‍ മോഷ്ടിക്കാനായിരുന്നെങ്കില്‍ അതിക്രൂരമായ രണ്ട് കൊലപാതകങ്ങള്‍ ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നില്ല. സര്‍വീസിങിനു പോകും വഴി അയാള്‍ക്ക് കാറുമായി കടന്നു കളയാമായിരുന്നു. പലപ്പോഴും രാത്രി കാറുമായി സ്വന്തം വീട്ടില്‍ പോയി കിടന്ന ശേഷം പിറ്റേന്ന് റാണിയുടെ ബം ഗ്ലാവില്‍ തിരിച്ചെത്തുന്നതാണ് ജപരാജിന്റെ രീതി. 

ആ സമയങ്ങളിലൊക്കെ അയാള്‍ക്ക് കാര്‍ മോഷ്ടിക്കാമായിരുന്നു. പിന്നെ എന്താണ് കൊലപാതകത്തിന് പിന്നിലുളള പ്രേരണയെന്ന ചോദ്യമാണ് അഭ്യൂഹങ്ങളിലേക്ക് നയിച്ചത്. റാണി അക്കാലത്ത് ഒരു പ്രമുഖന്റെ പുത്രനുമായി കടുത്ത പ്രണയത്തിലായിരുന്നെന്നും വിവാഹം കഴിക്കാനായി അവള്‍ അയാളെ നിര്‍ബന്ധിച്ചു കൊണ്ടിരുന്നെന്നും അല്ലാത്ത പക്ഷം താന്‍ ഗര്‍ഭസത്യാഗ്രഹമിരിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അതിന്റെ പക തീര്‍ക്കാന്‍ അയാള്‍ ജപരാജിനെ  ഉപയോഗിച്ച് അവളെ വകവരുത്തിയതാകാമെന്നും പറയപ്പെടുന്നു. മരണം സംഭവിച്ച സ്ഥിതിക്ക് കാര്‍ മോഷണം ഹരമായ അയാള്‍ അനേകം കാറുകളിലൊന്ന് എടുത്തു കൊണ്ടു പോയതാകാമെന്നും ചിലര്‍ നിരീക്ഷിക്കുന്നു. അതേസമയം ഏതോ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കൃത്യം നിര്‍വഹിച്ച ഉന്നതനെ സംരക്ഷിക്കാനായി വീട്ടുജോലിക്ക് നിന്ന മൂവര്‍ സംഘത്തെ കുടുക്കുകയായിരുന്നുവെന്നും ചിലര്‍ ആരോപിക്കുന്നു.

ഇതെല്ലാം കേവലം സംശയങ്ങളും ഊഹാപോഹങ്ങളും മാത്രം. ശാസ്ത്രീയവും നിയമപരവുമായ അടിത്തറയില്ലാത്ത ഇത്തരം കഥകള്‍ സിനിമാ വാരികകളിലെ ഗോസിപ്പ് കോളങ്ങളില്‍ മാത്രമായി ഒതുങ്ങി. എന്തായാലും അന്വേഷണത്തിന്റെ സൂചന പ്രമുഖരിലേക്കൊന്നും നീങ്ങിയില്ല. കൃത്യം നടപ്പിലാക്കിയ ജപരാജിലും സംഘത്തിലും അത് പര്യവസാനിച്ചു. അല്ലെങ്കിലും ഏത് കൊലപാതകത്തിലും അത് ചെയ്യിച്ചവരേക്കാള്‍ ചെയ്തവര്‍ക്കാണല്ലോ ശിക്ഷ ലഭിക്കുക. അക്കാലത്ത് സിനിമ സ്ത്രീകള്‍ക്കു തീരെ സുരക്ഷിതമല്ലെന്ന സന്ദേശമാണ് റാണി പത്മിനിയുടെ അകാല വിയോഗം നല്‍കിയത്.

English Summary:

Truth behind Rani Padmini's death.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com