‘രേഖാചിത്ര’ത്തിലെ മമ്മൂട്ടിച്ചേട്ടനായി എത്തിയത് ട്വിങ്കിൾ സൂര്യ; ആ രഹസ്യം വെളിപ്പെടുത്തി സംവിധായകൻ

Mail This Article
‘രേഖാചിത്ര’ത്തിൽ മമ്മൂട്ടിയെ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുനഃസൃഷ്ടിച്ച രംഗത്തിൽ അഭിനയിച്ച വ്യക്തിയെ പരിചയപ്പെടുത്തി സംവിധായകൻ ജോഫിൻ ടി. ചാക്കോ. മമ്മൂട്ടിയോട് രൂപസാദൃശ്യമുള്ള ട്വിങ്കിള്‍ സൂര്യ എന്ന അഭിനേതാവും അദ്ദേഹത്തെ മമ്മൂട്ടിയുടെ ചലനങ്ങള്‍ പരിശീലിപ്പിച്ചെടുത്ത അരുണ്‍ പെരുമ്പ എന്ന പരിശീലകനും എഐ ടീമുമാണ് ഈ രംഗങ്ങള്‍ സാധ്യമാക്കിയതെന്ന് ജോഫിന്‍ പറയുന്നു. ആന്‍ഡ്രൂവിന്റെ നേതൃത്വത്തിലുള്ള മൈന്‍ഡ്‌സ്റ്റൈന്‍ ടീമാണ് എഐ ഉപയോഗിച്ചുള്ള ഡീ ഏയ്ജിങ് നടത്തിയത്.
സിനിമയിലെ സുപ്രധാനമായ നിമിഷങ്ങളിലാണ് മമ്മൂട്ടിയെ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുനരവതരിപ്പിച്ചിരിക്കുന്നത്. ‘കാതോട് കാതോരം’ എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ ആ സിനിമയില്‍ അഭിനയിക്കാനായി മമ്മൂട്ടി എത്തുന്നതും പിന്നീടുള്ള ഷൂട്ടിങ് സീനുകളുമാണ് ചിത്രത്തിലുള്ളത്.

‘‘രേഖാചിത്രം. സിനിമ ഓരോരുത്തർക്കും എന്തെങ്കിലുമൊക്കെ കരുതി വച്ചിട്ടുണ്ടാകും. എനിക്കായി കരുതി വച്ചത് ഇതാണ് എന്റെ രേഖാചിത്രം തെളിയിച്ച സിനിമ. സംവിധായകൻ ജോഫിൻ ടി. ചാക്കോ, അദ്ദേഹത്തോട് എത്ര നന്ദി പറഞ്ഞാലും തീരില്ല. ഒന്നുമല്ലാതിരുന്ന എന്നെ ഒരു സിനിമ നടനാക്കിയതിനു. അരുൺ പെരുമ്പ, എന്റെ സുഹൃത്ത് എന്നതിലുപരി ഈ വേഷം ഇത്ര മനോഹരമാക്കാൻ അദ്ദേഹം എനിക്കു തന്ന ട്രെയിനിങ് അതാണ് മമ്മുട്ടി ചേട്ടനെ ഇത്ര മനോഹരമാക്കിയത്.....
ഈ സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ചവർക്കെല്ലാം ഈ നിമിഷം നന്ദി അറിയിക്കുന്നു. ആസിഫ് ഇക്കയുടെ 2025ലെ ആദ്യ സൂപ്പർ ഹിറ്റ് ഫിലിമിന്റെ ഭാഗമാകാൻ സാധിച്ചതിൽ ഒരുപാടു സന്തോഷം. എല്ലാത്തിനുമുപരി മമ്മൂട്ടി സർ, അദ്ദേഹം യെസ് പറഞ്ഞിരുന്നില്ല എങ്കിൽ ഇങ്ങനൊരു വേഷമോ സിനിമായോ ഉണ്ടാകില്ലാരുന്നു. നമ്മുടെ എല്ലാം എല്ലാമായ മമ്മൂട്ടിച്ചേട്ടന്...മമ്മൂട്ടി സാറിനു ഒരായിരം നന്ദി.’’–ട്വിങ്കിൾ സൂര്യയുടെ വാക്കുകള്‍.
സിനിമയ്ക്കായി നിരവധി തയാറെടുപ്പുകളു സൂര്യ നടത്തി 90 കിലോയോളം ഉണ്ടായിരുന്ന ശരീരഭാരം 80 കിലോയിലേക്ക് എത്തിച്ചു. മമ്മൂട്ടിയുടെ ശരീരഭാഷയും ആംഗ്യങ്ങളും ഏറെ ശ്രമപ്പെട്ട് തന്നെയാണ് പരിശീലിച്ചെടുത്തത്.
പെരുമ്പാവൂർ സ്വദേശിയായ ട്വിങ്കിൾ സൂര്യ മമ്മൂട്ടിയുമായുള്ള രൂപസാദൃശ്യം കാരണം വൈറലായ വ്യക്തിയാണ്. ഇൻസ്റ്റഗ്രാമിലും മറ്റും മമ്മൂട്ടിയുടെ ഗാനങ്ങളും ഡയലോഗുകളും അനുകരിച്ച് വിഡിയോ ചെയ്യുന്ന സൂര്യയ്ക്ക് നിരവധി ആരാധകരുമുണ്ട്.