സിപിഎം: കേരളമൊഴികെ എല്ലായിടത്തും തിരിച്ചടി; പ്രതിസന്ധി സമ്മതിച്ച് പാർട്ടി കോൺഗ്രസ് റിപ്പോർട്ട്

Mail This Article
തൊഴിലാളിവർഗത്തിനുമേലുള്ള പാർട്ടിയുടെ സ്വാധീനം തകർന്നെന്ന ഗുരുതര നിഗമനത്തോടെ സിപിഎം പാർട്ടി കോൺഗ്രസ് റിപ്പോർട്ട്. ഇന്ന് ആരംഭിക്കുന്ന സമ്മേളനത്തിൽ അവതരിപ്പിക്കുന്ന റിപ്പോർട്ട് തിരഞ്ഞെടുപ്പു രംഗത്തും സമരരംഗത്തും പാർട്ടി പരാജയമാണെന്നു സമ്മതിക്കുന്നു. പൊളിറ്റ്ബ്യൂറോയ്ക്ക് ഉൾപ്പെടെ ഇതിൽ വീഴ്ചയുണ്ട്. തിരഞ്ഞെടുപ്പുരംഗത്ത് കേരളമൊഴികെ എല്ലായിടത്തും പാർട്ടി മുരടിപ്പിനപ്പുറം തകർച്ചയിലേക്കാണു നീങ്ങുന്നത്. ബംഗാളിലും ത്രിപുരയിലും സ്വാധീനത്തിലുണ്ടായ ഇടിവിനു ശേഷം തകർച്ച പൊതു പ്രവണതയായി.
സമരരംഗത്ത് പുതിയ അടവുകളും മുദ്രാവാക്യങ്ങളും സ്വീകരിക്കുന്നതിൽ കഴിവില്ലായ്മ തന്നെയുണ്ട്. കർഷകർ, കർഷകത്തൊഴിലാളികൾ, ഗ്രാമീണ ദരിദ്രർ എന്നിങ്ങനെ അടിസ്ഥാന വിഭാഗങ്ങളിൽപെട്ടവരുടെ സമരങ്ങൾ വളർത്തിയെടുക്കാൻ കഴിയുന്നില്ല.
തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും വീഴ്ച തന്നെ. പ്രക്ഷോഭങ്ങളും പ്രചാരണ പ്രവർത്തനങ്ങളും ചടങ്ങിനു മാത്രം. ദേശീയ ക്യാംപെയ്നുകളിൽപോലും ഇതാണു സ്ഥിതി.ജനപിന്തുണയ്ക്കു വേണ്ട രാഷ്ട്രീയവും ആശയപരവുമായ പ്രവർത്തനത്തെ അവഗണിക്കുന്നു. കഴിഞ്ഞ പാർട്ടി കോൺഗ്രസ് ഇക്കാര്യത്തിൽ കൊണ്ടുവന്ന നിർദേശങ്ങൾ നടപ്പാക്കുന്നതിൽ പിബി പരാജയമായെന്നും റിപ്പോർട്ടിൽ പറയുന്നു.
ത്രിപുരയിൽ 24%, മറ്റിടങ്ങളിൽ 1% പോലുമില്ല
കഴിഞ്ഞ പാർട്ടി കോൺഗ്രസിനു ശേഷം നടന്ന 13 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ, ത്രിപുര (24.62%) ഒഴികെ മറ്റിടങ്ങളിൽ പാർട്ടിക്കു കിട്ടിയത് ഒരു ശതമാനത്തിൽ താഴെ വോട്ടു മാത്രമെന്നു സിപിഎം റിപ്പോർട്ട്. 11 സീറ്റിൽ മത്സരിച്ച ഹിമാചൽപ്രദേശിൽ 0.06%, 17 സീറ്റിൽ മത്സരിച്ച രാജസ്ഥാനിൽ 0.97%, 19 സീറ്റിൽ മത്സരിച്ച തെലങ്കാനയിൽ 0.23%, 7 സീറ്റിൽ മത്സരിച്ച ആന്ധ്രയിൽ 0.13% എന്നിങ്ങനെയാണു വോട്ട്.