നാട്ടുകാരെ പൊലീസ് അസഭ്യം പറഞ്ഞെന്ന്; കുത്തിയിരിപ്പ് സമരവുമായി എംഎൽഎ

Mail This Article
കൊടുമൺ ∙ വീട്ടമ്മയെയും മക്കളെയും ഭർത്താവ് ആക്രമിച്ച സംഭവത്തിൽ പ്രദേശവാസികളെ പൊലീസ് അസഭ്യം പറഞ്ഞെന്ന് ആരോപിച്ച് ചിറ്റയം ഗോപകുമാർ എംഎൽഎ പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്ന് സമരം നടത്തി. പൊലീസ് പ്രതിയെ സംരക്ഷിക്കുന്നതായും ആരോപിച്ചു. ചിരണിക്കൽ കോളനിയിൽ താമസിക്കുന്ന പുഷ്പലതയെയും 2 മക്കളെയും ഭർത്താവ് അജു (43) ആക്രമിക്കുകയും വീടിന്റെ ചില്ലുകൾ തകർത്ത് സ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ടാക്കുകയും ചെയ്തെന്നാണ് പരാതി.
പുഷ്പലതയ്ക്കും മക്കൾക്കും സംരക്ഷണം നൽകണമെന്ന് കോടതി വിധി ഉള്ളതാണ്. എസ്ഐ എ. അനൂപ് സ്ഥലത്ത് എത്തി അവിടെയുണ്ടായിരുന നാട്ടുകാരെ അസഭ്യം പറയുകയും പ്രതിയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുകയും ചെയ്തെന്നാണ് ആരോപണം. ഇന്നലെ രാവിലെ 10നാണ് എംഎൽഎ പ്രദേശവാസികളുമായി സ്റ്റേഷനിൽ എത്തി സമരം നടത്തിയത്. മുഖ്യമന്ത്രി, ഡിജിപി, ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് എംഎൽഎ പരാതി നൽകുകയും ചെയ്തു.
നാട്ടിലിറങ്ങി ജനങ്ങളെ അസഭ്യം പറയുന്നത് അംഗീകരിക്കാൻ കഴിയാത്ത കാര്യമാണെന്നും അതിനെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. എന്നാൽ അത്തരത്തിൽ സംഭവം ഉണ്ടായിട്ടില്ലെന്നും പ്രതി അജുവിനെ (43) അറസ്റ്റ് ചെയ്തുവെന്നും ഇൻസ്പെക്ടർ വി. അശോക്‌കുമാർ പറഞ്ഞു.