ലണ്ടനിൽ ‘സോംബി’ ചിലന്തികൾ: കാരണം വിചിത്ര ഫംഗസ്; പേടിക്കേണ്ടെന്ന് നിർദേശം

Mail This Article
മനുഷ്യർ വൈറസ് ബാധമൂലം സോംബികളായി മാറുന്നതൊക്കെ പ്രമേയമാക്കുന്ന ഹോളിവുഡ് സിനിമകൾ ധാരാളമുണ്ട്. ഇപ്പോഴിതാ സോംബിയാക്കപ്പെട്ട കുറച്ചു ചിലന്തികളെ ലണ്ടനിൽ കണ്ടെത്തിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ച ഗാരെത്ത് ജെൻകിൻസ് എന്ന ഗാർഡനറാണു ചിലന്തിയെ കണ്ടെത്തിയത്. ഏകദേശം 15 ചിലന്തികളുണ്ടായിരുന്നെന്നും അവയുടെ ദേഹത്ത് വെളുത്ത പതപോലെയുള്ള വസ്തു ഉണ്ടായിരുന്നെന്നും ഗാരെത്ത് പറയുന്നു.

ചിലന്തികളുടെ വലുപ്പം കൂടുതലായിരുന്നെന്നും ഇവയുടെ കാലുകൾ കണ്ണാടി പോലെ സുതാര്യമാണെന്നും ദൃക്സാക്ഷികൾ പറഞ്ഞു. ഈച്ചകൾ, ചിലന്തികൾ ഉൾപ്പെടെ കീടങ്ങളെ ബാധിക്കുന്ന ദുരൂഹ ഫംഗസുകളായ സോംബി ഫംഗസുകളാണ് ഈ പ്രതിഭാസത്തിനു പിന്നിൽ. സോംബി ഫംഗസുകൾ കീടത്തിന്റെ ശരീരത്തിലേക്കു കടന്നുകയറുകയും അതിന്‌റെ ശാരീരിക പ്രവർത്തനങ്ങളെയും മനോവ്യാപാരങ്ങളെയും സ്വാധീനിക്കുകയും ചെയ്യും. ഇതിനു ശേഷം ഇത് തങ്ങൾക്ക് കൂടുതൽ അനുകൂലമായ സ്ഥലത്തേക്ക് ഈച്ചയെ നയിക്കും. അവിടെയെത്തിയശേഷം ഈച്ചയുടെ ശരീരത്തിൽ നിന്നു ഫംഗസ് ഭാഗങ്ങൾ പൊട്ടിപ്പുറപ്പെടുകയും കൂടുതൽ ഇരകളെ ആക്രമിച്ച് അവയുടെ ശരീരത്തിൽ അധിനിവേശം സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്യും.
എന്‌റമോപഥോജനിക് എന്ന വിഭാഗത്തിൽ പെടുന്നവയാണ് ഈ ഫംഗസുകൾ. ചീവീടുകൾ പോലുള്ള കീടങ്ങളായ സികാഡകളിലും ഇത്തരം ഫംഗസുകൾ പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവയിലെ ആൺകീടങ്ങളിൽ കയറിപ്പറ്റുന്ന ഫംഗസുകൾ താമസിയാതെ കീടത്തിന്‌റെ നിയന്ത്രണം ഏറ്റെടുക്കും. തുടർന്ന് പെൺകീടങ്ങളാണെന്നു തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള ആംഗ്യവിക്ഷേപം നടത്താനുള്ള പ്രത്യേക രാസവസ്തുക്കൾ ഇവ ആൺ സിക്കാഡകളുടെ ശരീരത്തിലേക്കു പ്രഹിപ്പിക്കും. ഇത്തരത്തിൽ തെറ്റിദ്ധരിക്കപ്പെടുന്ന ഒട്ടേറെ ആൺ സിക്കാഡകൾ ഇവയുമായി ഇണചേരാനെത്തുകയും ഫംഗസ് ഇവയിലേക്കെല്ലാം വ്യാപിക്കപ്പെടുകയും ചെയ്യും.