ഹവായി ദ്വീപ് നാശത്തിലേക്ക്; അതിവേഗം മുങ്ങുന്നു: ഭീഷണിയായി അഗ്നിപർവതങ്ങളും!

Mail This Article
ലോക വിനോദസഞ്ചാരമേഖലയിലെ ശ്രദ്ധേയ സ്ഥലമായ ഹവായി ദ്വീപ് വേഗമേറിയ തോതിൽ മുങ്ങിക്കൊണ്ടിരിക്കുകയാണെന്നു ശാസ്ത്രജ്ഞരുടെ പഠനം. സാധാരണഗതിയിൽ ഉണ്ടാകേണ്ട തോതിനെക്കാളും 40 മടങ്ങ് അധികമാണ് ഹവായി മുങ്ങുന്നതിന്റെ തോതെന്നും കമ്യൂണിക്കേഷൻസ് എർത്ത് ആൻഡ് എൻവയൺമെന്റ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.ഇതു കാരണം ഭാവിയിൽ ഹവായിയിൽ വെള്ളപ്പൊക്കങ്ങൾ ഉടലെടുക്കാമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഹവായിയിലെ ദ്വീപുകൾ അഗ്നിപർവത സ്ഫോടനങ്ങളും തുടർന്നുള്ള ലാവാപ്രവാഹങ്ങളും മൂലം നിർമിതമാണ്. പ്രധാനമായും 5 അഗ്നിപർവതങ്ങളാണ് ഹവായിയിലുള്ളത്. ഇവയിൽ കിലോയ എന്ന അഗ്നിപർവതമാണ് ഏറ്റവും സജീവം. കഴിഞ്ഞദിവസവും കിലോയ പൊട്ടിത്തെറിച്ചതിന്റെയും ലാവാ പ്രവാഹം ഒഴുകുന്നതിന്റെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
1983 മുതൽ മുടങ്ങാതെ തീതുപ്പുന്ന അഗ്നിപർവതമാണ് കിലോയ. ഹവായിയിലെ ജനങ്ങളുടെ വിശ്വാസപ്രകാരം ലോകത്തെ അഗ്നിപർവതങ്ങളുടെ അധിദേവതയാണ് പെയ്ലെ. പോളിനേഷ്യയിൽനിന്നു കടൽ കടന്നുവന്നു ഹവായിയിൽ താമസിച്ചവരാണു പെയ്ലെയുടെ ഐതിഹ്യവും അവിടെയെത്തിച്ചത്. സാഗരങ്ങളുടെ ദേവതയായ, തന്റെ മൂത്ത സഹോദരിയുടെ ഭർത്താവിനെ വശീകരിക്കാൻ പെയ്ലെ ശ്രമിച്ചു. സംഭവം പുറത്തായതോടെ രോഷാകുലയായ സഹോദരിയിൽനിന്നു രക്ഷനേടാൻ ഹവായിയിലേക്ക് എത്തുകയായിരുന്നു പെയ്ലെ. അഗ്നിപർവതങ്ങൾ പൊട്ടിത്തെറിക്കുമ്പോൾ ചുട്ടുപഴുത്ത ഗ്ലാസ് നൂലുകൾ പോലെ മുകളിലേക്കു ചിതറാറുണ്ട്. ഇതിനെ പെയ്‌ലെയുടെ മുടിയെന്നാണ് ഹവായ് ദ്വീപുകാർ വിളിക്കുന്നത്.

ഹവായ് ദ്വീപുകളിൽ തണുപ്പുമാറ്റാനായി പെയ്ലെ ഉണ്ടാക്കിയ തീക്കുണ്ഡങ്ങൾ പിന്നീട് അഗ്നിപർവതങ്ങളായി മാറിയെന്ന് ഐതിഹ്യം. ഒട്ടേറെ അഗ്നിപർവതങ്ങൾ പെയ്ലെയുടെ തീക്കുണ്ഡത്തിൽനിന്നുയർന്നെങ്കിലും തന്റെ ഇരിപ്പിടമായി പെയ്ലെ തിരഞ്ഞെടുത്തതു കിലോയയെയാണ്. വലിയ ദ്വീപ് എന്നറിയപ്പെടുന്ന ഹവായ് ദ്വീപിന്റെ അഞ്ച് അഗ്നിപർവതങ്ങളിൽ മൗന ലോയയാണ് ഏറ്റവും വലുത്. സജീവമായ അഗ്നിപർവതം എന്ന പേര് ഇതിനുണ്ടെങ്കിലും മൂന്നു പതിറ്റാണ്ടായി മുടങ്ങാതെ തീതുപ്പി വാർത്തകളിൽ നിറയുന്നതു കിലോയയാണ്. ‘ഷീൽഡ് വോൾക്കനോ’ വിഭാഗത്തിൽപെടുന്ന കിലോയയ്ക്ക് എല്ലാക്കൊല്ലവും മദപ്പാട് ബാധിക്കാറുണ്ട്.
2018 മേയ് ആദ്യവാരമാണ് സമീപകാലത്ത് കിലോയയുടെ ഏറ്റവും വലിയ പൊട്ടിത്തെറി നടന്നത്. കിലോയയുടെ അഗ്നിമുഖങ്ങളിൽ ഒന്നായ ‘പൂഓ’യുടെ ചുറ്റും ബലൂൺ പോലെ വീർത്തുയർന്നു. തുടർന്ന് വിസ്ഫോടനത്തോടെ ലാവാപ്രവാഹം. ഹവായിയിലെ ജനവാസ മേഖലയായ ലെയ്ലാനി എസ്റ്റേറ്റ്സിന് കനത്ത നാശം സംഭവിച്ചു. 700 വീടുകൾ, മറ്റു ടൂറിസം കേന്ദ്രങ്ങൾ, റോഡുകൾ എന്നിവയൊക്കെ വിസ്ഫോടനത്തിൽ തകർന്നു. മണിക്കൂറിൽ 300 മീറ്റർ വേഗം പുലർത്തി മന്ദഗതിയിൽ വന്ന ലാവാപ്രവാഹം നാൽപതോളം വീടുകൾ മുക്കി. 2000 പേരുടെ പലായനത്തിനു കാരണമായി. ലേസ് എന്നറിയപ്പെടുന്ന വിഷവാതകപടലവും ഇതു പുറത്തുവിട്ടു.ഭൂമിക്കുള്ളിലെ തിളച്ചുമറിയുന്ന ലാവ, അഗ്നിപർവതങ്ങളിലൂടെ പുറത്തെത്തിയശേഷം സമുദ്രത്തിലെത്തുമ്പോൾ ജലം ഇവയെ തണുപ്പിക്കും. തുടർന്നു രൂപപ്പെടുന്ന ഗ്ലാസ്തരികളും ഹൈഡ്രോക്ലോറിക് ആസിഡും വിഷവസ്തുക്കളുമടങ്ങിയ വാതകപടലമാണ് ലേസ്.

മൂന്നു ലക്ഷം മുതൽ ആറു ലക്ഷം വരെ വർഷങ്ങൾ കിലോയയ്ക്ക് പ്രായമുണ്ടെന്ന് ഭൗമശാസ്ത്രജ്ഞർ അനുമാനിക്കുന്നു. ഹലേമോമ ഉൾപ്പെടെ രണ്ട് അഗ്നിമുഖങ്ങളാണ് പർവതത്തിന്. നാലായിരത്തിലധികം അടി ഉയരം. എപ്പോഴും പ്രവഹിക്കുന്നതെന്ന് അർഥമുള്ളതാണ് കിലോയ എന്ന പേര്.1840ൽ മുപ്പത്തിയഞ്ചു കിലോമീറ്ററോളം നീളത്തിൽ ലാവ പ്രവഹിക്കത്തക്കവണ്ണം ഒരു വിസ്ഫോടനം കിലോയയിൽനിന്നുണ്ടായി. തുടർന്ന് 1983 വരെയുള്ള കാലഘട്ടത്തിൽ ഇടവിട്ട സന്ദർഭങ്ങളിൽ കിലോയ തീതുപ്പി. ചെറിയ ഒരിടവേളയ്ക്കുശേഷം 1983 ജനുവരിയിൽ കിലോയ വീണ്ടും ലാവ പ്രവഹിപ്പിച്ചു. അന്നു മുതൽ ഇന്നു വരെ പർവതം അതിന്റെ സജീവത നഷ്ടപ്പെടുത്തിയിട്ടില്ല.