റമസാനിലെ അവസാന 10 ദിവസങ്ങൾ: മക്കയിൽ തീർഥാടകർക്ക് ഡിജിറ്റൽ സൗകര്യങ്ങൾ വർധിപ്പിച്ചു

Mail This Article
മക്ക∙ എല്ലാ വർഷവും റമസാനിലെ അവസാന 10 ദിവസങ്ങളിൽ ലക്ഷക്കണക്കിന് തീർഥാടകരാണ് മക്കയിലേക്ക് ഒഴുകുന്നത്. വിഷൻ 2030ന്റെ ഭാഗമായി സൗദി അറേബ്യ നടപ്പാക്കിയ പരിഷ്കാരങ്ങളിലൂടെ വൻതോതിലുള്ള വിപുലീകരണങ്ങൾ മുതൽ സ്‌മാർട്ട് ക്രൗഡ് മാനേജ്മെന്റ് സംവിധാനങ്ങൾ വരെ ഇന്ന് ലഭ്യമാണ്.
ഇന്ന് ഉംറ പൂർണ്ണമായും ഡിജിറ്റൽ അനുഭവമായി മാറിയിരിക്കുന്നു. നീണ്ട നടപടിക്രമങ്ങൾ അല്ലെങ്കിൽ ലോജിസ്റ്റിക്സിനെക്കുറിച്ചുള്ള ആശങ്കകൾ ഇതോടെ ഇല്ലാതായി. വർഷങ്ങൾക്ക് മുൻപ് ഉംറ യാത്ര വളരെ ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു. ഇന്ന് നുസക് ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി തീർഥാടകർക്ക് മിനിറ്റുകൾക്കുള്ളിൽ വീസ നേടാൻ കഴിയും. മക്ക റൂട്ട് സംരംഭം വഴി അവരുടെ ഹോം എയർപോർട്ടുകളിൽ നിന്ന് പുണ്യഭൂമിയിലേക്കുള്ള സുഗമമായ ഗതാഗതം ഉറപ്പാക്കുന്നു. എത്തിച്ചേരുമ്പോൾ അധിക നടപടിക്രമങ്ങൾ ആവശ്യമില്ല.
ഹറമിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾ ഉൾപ്പെടെ തിരക്ക് കുറഞ്ഞ വഴികൾ തിരിച്ചറിയുകയും പ്രാർത്ഥനയ്ക്കും പ്രദക്ഷിണത്തിനുമായി ലഭ്യമായ സ്ഥലങ്ങളിലേക്ക് തീർഥാടകരെ നയിക്കുകയും ചെയ്യുന്നു.

ഹറമിലുടനീളം ഇലക്‌ട്രോണിക് സ്‌ക്രീനുകൾ വ്യാപിച്ചു കിടക്കുന്നുണ്ട്. പ്രാർത്ഥന സമയങ്ങളെയും ദിശകളെയും കുറിച്ചുള്ള തത്സമയ വിവരങ്ങൾ ഇതിലൂടെ നൽകുന്നു. അതേസമയം സ്മാർട്ട് ആപ്ലിക്കേഷനുകൾ പരിധിയില്ലാത്ത സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രത്യേകിച്ചും പള്ളിക്കകത്തും പുറത്തും ലൊക്കേഷൻ ട്രാക്കിങ് സന്ദർശകരുടെ സഞ്ചാരം സുഗമമാക്കുന്നു.
വിശ്വാസികൾക്ക് സൗദി അറേബ്യ നൽകുന്ന സേവനങ്ങളുടെ വികസനം പ്രതിഫലിപ്പിക്കുന്ന മൊബൈൽ റോബോട്ടുകൾ മനുഷ്യ ഇടപെടലിന്റെ ആവശ്യമില്ലാതെ സംഘടിതമായി വെള്ളം വിതരണം ചെയ്യുന്നതോടെ സംസം ജലവിതരണ സേവനവും കൂടുതൽ സുഗമമായി. റമസാനിലെ അവസാന പത്ത് ദിവസങ്ങളിൽ വർധിച്ചുവരുന്ന തീർഥാടകരെ ഉൾക്കൊള്ളാനുള്ള ശേഷി വർധിപ്പിക്കാൻ അനുവദിക്കുന്ന ഹറമിലെ വിപുലീകരണങ്ങളാണ് പ്രധാനപ്പെട്ട പരിവർത്തനങ്ങളിൽ ഒന്ന്.
ഗതാഗത മേഖലയിൽ ഹറമൈൻ ഹൈ-സ്പീഡ് റെയിൽവേയുടെ പ്രവർത്തനം മക്കയ്ക്കും മദീനയ്ക്കുമിടയിലുള്ള യാത്രാ സമയം രണ്ട് മണിക്കൂറിൽ താഴെയായി കുറച്ചു. ഇത് കൂടുതൽ സുഖകരവും വേഗതയേറിയതുമായ അനുഭവമാണ് നൽകുന്നത്. സൗദി അറേബ്യ ഹറമിനുള്ളിലും പുറത്തും പൂർണ്ണ സജ്ജമായ മെഡിക്കൽ സൗകര്യങ്ങൾ നൽകുന്നുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ പ്രതികരണം ഉറപ്പാക്കാൻ മെഡിക്കൽ ടീമുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നു.
2025ലെ റമസാനിലെ ആദ്യ പത്ത് ദിവസങ്ങളിൽ 25 ദശലക്ഷത്തിലധികം വിശ്വാസികളുടെയും തീർഥാടകരുടെയും വരവിന് ഹറം സാക്ഷ്യം വഹിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു.